നമ്മുടെ ഭരണഘടന പറയുന്നത് ഇവിടെ ഹിന്ദുക്കള്‍ക്ക് മാത്രം കഴിയാം എന്നല്ല. ഹിന്ദുക്കളാണ് അവര്‍ക്കായി ഇവിടെ ഇടം നല്‍കിയത്.

ദില്ലി: ലോകത്തിൽ ഏറ്റവുംസൗഖ്യത്തോടെ ജീവിക്കുന്ന മുസ്ലിംകൾ ഇന്ത്യയിലേതെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. മഹാരാഷ്ട്രയിലെ പ്രാദേശിക മാഗസിനായ വിവേകിന് നല്‍കിയ അഭിമുഖത്തിലാണ് ഭാഗവതിന്‍റെ പ്രസ്താവനയെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട്. 

Add Asianetnews as a Preferred SourcegooglePreferred

മറ്റൊരു മതം ഭരിക്കുന്ന രാജ്യങ്ങളിലെ മുസ്ലിംകളുടെ അവസ്ഥ നോക്കൂ. ഇന്ത്യയില്‍ മാത്രമാണ് ഇത്ര സന്തുഷ്ടിയോടെ മുസ്ലിംകൾ കഴിയുന്നത്. പാകിസ്ഥാനില്‍ മറ്റു മതങ്ങളുടെ അവസ്ഥ എങ്ങനെയാണ്.അവര്‍ക്ക് അവകാശങ്ങളില്ല. നമ്മുടെ ഭരണഘടന പറയുന്നത് ഇവിടെ ഹിന്ദുക്കള്‍ക്ക് മാത്രം കഴിയാം എന്നല്ല. ഹിന്ദുക്കളാണ് അവര്‍ക്കായി ഇവിടെ ഇടം നല്‍കിയത്. മോഹന്‍ ഭാഗവത് പറയുന്നു. 

രാജ്യത്തിന്‍റെ സംസ്കാരത്തിനെതിരായ ഒരു ആക്രമണം ഉണ്ടായ സമയത്ത് എല്ലാ വിശ്വാസങ്ങളില്‍ നിന്നുള്ളവര്‍ അത് ഒന്നിച്ചാണ് നേരിട്ടത്. മേവാര്‍ രാജാവായിരുന്ന മഹാറാണ പ്രതാപിന്‍റെ സേനയില്‍ നിരവധി മുസ്ലിംകളും ഉണ്ടായിരുന്നു. ഇവരടക്കമുള്ളവരാണ് മുഗള്‍ രാജാവായ അക്ബറിനെതിരെ പടവെട്ടിയതെന്നും ഇതിന് ഉദാഹരണമായി മോഹന്‍ ഭാഗവത് പറയുന്നു. മതങ്ങള്‍ എല്ലാവരേയും ഒരേ ചരടില്‍ ഉയര്‍ച്ചയിലേക്ക് നയിക്കുന്നതാവണമെന്നും മോഹന്‍ ഭാഗവത് വിശദീകരിക്കുന്നു. 

എപ്പൊഴൊക്കെ സംസ്കാരം ഉണര്‍ന്നിട്ടുണ്ടോ അപ്പോഴൊക്കെ മതം മറന്ന് നാം ഒന്നിച്ച് നിന്നിട്ടുണ്ട്. രാജ്യത്തിന്‍റെ സ്വഭാവവും മൂല്യത്തിന്‍റേയും അടയാളം ആയിരിക്കും അയോധ്യയിലെ രാമക്ഷേത്രം. മതപരമായ ഒരു നിര്‍മ്മിതി മാത്രമല്ലെന്നും ആര്‍എസ്എസ് മേധാവി പറയുന്നു.