കുരങ്ങിന്‍റെ ആക്രമണത്തിൽ പ്രദേശവാസികള്‍ പൊറുതിമുട്ടിയതോടെ പിടികൂടാൻ സഹായിക്കുന്നവര്‍ക്ക് അധികൃതര്‍ 21,000 രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.
ഭോപ്പാല്‍: തിരുവനന്തപുരം മൃഗശാലയിൽനിന്ന് അടുത്തിടെയാണ് ഹനുമാൻ കുരങ്ങ് ചാടിപ്പോയത്. മരത്തിന് മുകളിൽ കഴിയുന്ന കുരങ്ങിനെ ഇതുവരെ പിടികൂടാനായിട്ടില്ല. അക്രമ സ്വഭാവമുള്ള കുരങ്ങ് നാട്ടുകാർക്ക് ഭീഷണിയാണ്. കുരങ്ങിനെ പിടിക്കാനായി മൃഗശാല ജീവനക്കാർ കിണഞ്ഞ് പരിശ്രമിക്കുന്നതിനിടെയാണ് മധ്യപ്രദേശിൽ രണ്ടാഴ്ചയിലേറെയായി ഭീതി പടർത്തിയ ഹനുമാൻ കുരങ്ങിനെ പിടികൂടുന്നത്. നിരവധി പേരെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും പിടികൂടിയാൽ 21,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ച കുരങ്ങിനെയാണ് അതിസാഹികമായി പിടികൂടിയത്.
മധ്യപ്രദേശിലെ രാജ്ഗഡിലാണ് ഹനുമാൻ കുരങ്ങ് രണ്ടാഴ്ചയോളം ആക്രമണം അഴിച്ച് വിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കുരങ്ങിന്‍റെ ആക്രമണത്തിൽ ഇരുപതോളം പേർക്ക് പരിക്കേറ്റിരുന്നു. കുരങ്ങിന്‍റെ ആക്രമണത്തിൽ പ്രദേശവാസികള്‍ പൊറുതിമുട്ടിയതോടെ പിടികൂടാൻ സഹായിക്കുന്നവര്‍ക്ക് അധികൃതര്‍ 21,000 രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ഉജ്ജയിനിൽ നിന്നും എത്തിയ രക്ഷാപ്രവർത്തക സംഘമാണ് കുരങ്ങിനെ കുടുക്കിയത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംഘം കുരങ്ങിനെ കെണിയിലാക്കിയത്. ഡ്രോണിന്‍റെ സഹായത്തോടെ കുരങ്ങനെ ശാന്തനാക്കിയ ശേഷം രക്ഷാസംഘവും വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് കുരങ്ങിനെ പിടികൂടുകയായിരുന്നു.
രണ്ടാഴ്ചയോളമാണ് കുരങ്ങ് രാജ്ഗഡ് പ്രദേശത്ത് അതിക്രമം അഴിച്ച് വിട്ടത്. കുരങ്ങിന്‍റെ ആക്രമണത്തിൽ എട്ട് കുട്ടികളടക്കം 20 പേർക്കാണ് പരിക്കേറ്റത്. വീടിന്‍റെ മേൽക്കൂരയിലും ജനലുകളിലും ഇരിക്കുന്ന കുരങ്ങൻ പെട്ടെന്ന് ആളുകളുടെ ചാടി കയറി ആക്രമിക്കുകയാണ് ചെയ്തിരുന്നത്. പലർക്കും ആക്രമണത്തിൽ ആഴത്തില്‍ മുറിവേറ്റിരുന്നു. ഒരു വായോധികന്‍റെ ദേഹത്തേക്ക് ചാടിക്കയറിയ കുരങ്ങ് ഇടിച്ചിടുന്നതും മാന്തുന്നതുമടക്കമുള്ള ദൃശ്യങ്ങള്‍ സിസിടിവിയിൽ പതിഞ്ഞിരുന്നു. നാട്ടുകാരുടെ പരാതി ഏറിയതോടെയാണ് അക്രമകാരിയായ ഹനുമാൻ കുരങ്ങിനെ പിടികൂടാൻ പണി പതിനെട്ടും പയറ്റിയത്. ഒടുവിൽ ഏറെ പണിപ്പെട്ടാണ് രക്ഷാ സംഘം ഹനുമാന കുരങ്ങിനെ വലയിലാക്കിയത്. പിടിക്കപ്പെട്ട കുരങ്ങിനെ ആളുകൾക്ക് ഉപദ്രവമുണ്ടാക്കാൻ കഴിയാത്തവിധം വനപ്രദേശത്ത് തുറന്നുവിടുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Read More : ഹെൽമറ്റില്ല, ബൈക്കിൽ യുവാവിന് അഭിമുഖമിരുന്ന് കെട്ടിപ്പിടിച്ച് യുവതി; അപകടയാത്ര വൈറലായി, നടപടി
Read More : 'ആ ശബ്ദതരംഗം അടിത്തട്ടിൽ നടന്ന പൊട്ടിത്തെറിയുടേത്'; ടൈറ്റൻ ചിതറിത്തെറിച്ചു, കണ്ടെത്തിയത് 5 ഭാഗങ്ങള്‍ മാത്രം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

