വിദ്യാർത്ഥി മരിച്ചതിനു പിന്നാലെ സുഹൃത്തുക്കൾക്കെതിരെ പരാതിയുമായി അമ്മ
നോയിഡ: വിദ്യാർത്ഥി മരിച്ചതിനു പിന്നാലെ സുഹൃത്തുക്കൾക്കെതിരെ പരാതിയുമായി അമ്മ. നോയിഡയിൽ അമിതി യൂണിവേഴ്സിറ്റിയിലെ മൂന്നാം വർഷ ഫിസിക്കൽ എജ്യൂക്കേഷൻ വിദ്യാർത്ഥിയായ ഹർഷിത് ഭട്ട് ആണ് കഴിഞ്ഞ ദിവസം വെള്ളക്കെട്ടില്‍ വീണ് മരിച്ചത്. മകനെ സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചില്ലെന്നും മരിച്ച വിവരം തന്നെ അറിയിച്ചില്ലെന്നുമാണ് ഹർഷിതിന്‍റെ അമ്മ ആരോപിക്കുന്നത്. സംഭവം നടന്ന സ്ഥലത്ത് നിന്ന് പൊലീസ് ബിയർ ബോട്ടിലുകൾ കണ്ടെടുത്തിരുന്നു. ഹർഷിത് മദ്യപിച്ചിരുന്നതായി സുഹൃത്തുക്കൾ മൊഴി നൽകിയിട്ടുമുണ്ട്. എന്നാല്‍ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. മൃതദേഹത്തിൽ ശരീരമാസകലം പരിക്കുകളുണ്ടായിരുന്നതായും ഹർഷിതിന്‍റെ അമ്മ പറഞ്ഞു.
“മകന്‍റെ ശരീരമാസകലം പരിക്കുകളുണ്ടായിരുന്നു. സുഹൃത്തുക്കൾ അവൻ മദ്യപിച്ചിരുന്നുവെന്ന് പറഞ്ഞു, പക്ഷേ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഇല്ല. അവർ എന്തിനാണ് മകനെ ആ കുഴിയിലേക്ക് കൂട്ടിക്കൊണ്ടുപോയത്, അവിടെ എന്ത് സംഭവിച്ചു എന്ന് എനിക്ക് അറിയണം” എന്ന് ഹർഷിതിന്‍റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ പൊലീസ് സ്റ്റേഷൻ ഹർഷിതിന്റെ മൂന്ന് സുഹൃത്തുക്കളായ കൃഷ്, ഹിമാംശു, വ്യാസ് എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്.



