പൊട്ടിവീണ 11 കെവി ലൈനില്‍ സൗന്ദര്യ അറിയാതെ ചവിട്ടുകയായിരുന്നു. കൈക്കുഞ്ഞായ മകളും ഒപ്പമുണ്ടായിരുന്നു.

ബംഗളൂരു: വഴിയരികില്‍ പൊട്ടിവീണ വൈദ്യുത കമ്പിയില്‍ ചവിട്ടി 23കാരിക്കും ഒന്‍പത് മാസം പ്രായമായ കുഞ്ഞിനും ദാരുണാന്ത്യം. അമ്മയുടെയും കുഞ്ഞിന്‍റെയും ദാരുണാന്ത്യത്തിന് പിന്നാലെ ബംഗളൂരു ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്‌കോം) അഞ്ച് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. 

ഞായറാഴ്ച പുലര്‍ച്ചെ 5.30നാണ് സംഭവം. ബംഗളൂരുവിലെ ഹോപ്പ് ഫാം സിഗ്നലിലെ ഫുട്പാത്തിലൂടെ നടന്നുപോകവേ, പൊട്ടിവീണ 11 കെവി ലൈനില്‍ സൗന്ദര്യ അറിയാതെ ചവിട്ടുകയായിരുന്നു. കൈക്കുഞ്ഞായ മകള്‍ ലീലയും സൗന്ദര്യയ്ക്കൊപ്പമുണ്ടായിരുന്നു. ഷോക്കേറ്റ ഇരുവരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. തമിഴ്നാട്ടിൽ നിന്ന് ബംഗളൂരുവിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും. 

ഇരുട്ടായതിനാൽ വൈദ്യുതി കമ്പി കാണാനാവാതെ യുവതി അതില്‍ ചവിട്ടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. രാവിലെ നടക്കാനിറങ്ങിയ പ്രദേശവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് എത്തുമ്പോള്‍ ഷോക്കേറ്റ് മരിച്ച് കിടക്കുന്ന അമ്മയെയും കുഞ്ഞിനെയുമാണ് കണ്ടത്. 

ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തി 19കാരിയെ ബലാത്സംഗം ചെയ്തു: സംഭവം ബാർക് ക്വാർട്ടേഴ്സിൽ, രണ്ട് പേർ പിടിയിൽ

കർണാടക ഊർജ മന്ത്രി കെ ജെ ജോർജ് വൈകാതെ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിട്ടു. വൈദ്യുതി വിതരണ വകുപ്പിലെ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയർ സുബ്രഹ്മണ്യ ടി, അസിസ്റ്റന്റ് എഞ്ചിനീയർ ചേതൻ എസ്, ജൂനിയർ എഞ്ചിനീയർ രാജണ്ണ, ജൂനിയർ പവർമാൻ മഞ്ജുനാഥ് രേവണ്ണ, ലൈൻമാൻ ബസവരാജു എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. കൃത്യനിര്‍വഹണത്തിലെ അലംഭാവം ചൂണ്ടിക്കാട്ടിയാണ് സസ്പെന്‍ഷന്‍. സൌന്ദര്യയുടെ കുടുംബത്തിന് അഞ്ച് ലക്ഷം സഹായധനവും മന്ത്രി പ്രഖ്യാപിച്ചു.

ഈസ്റ്റ് സർക്കിൾ സൂപ്രണ്ടിംഗ് എഞ്ചിനീയർ ലോകേഷ് ബാബു, വൈറ്റ്ഫീൽഡ് ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീരാമു എന്നിവർക്ക് സിറ്റി വൈദ്യുതി ബോർഡ് കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്. മൂന്ന് ദിവസത്തിനകം മറുപടി നൽകണമെന്നാണ് നിര്‍ദേശം. എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം