കേരളം വലിയ പിന്തുണയാണ് തന്നത്. പിന്തുണച്ച എല്ലാവർക്കും ഈ അവസരത്തിൽ നന്ദിയറിയിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെന്നൈ: നീണ്ട മുപ്പത് വർഷങ്ങൾക്ക് ശേഷം രാജീവ് ഗാന്ധി വധക്കേസിൽ കുറ്റവിമുക്തനായിരിക്കുകയാണ് പേരറിവാളന്‍ (A G Perarivalan). വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കിപ്പുറം ആശ്വാസത്തിന്റെ നാളുകളിലേക്കെത്തിയ സന്ദർഭത്തിൽ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയാണ് അദ്ദേഹം. ജയിലിൽ കഴിഞ്ഞ മുപ്പത് വർഷവും തന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത് അമ്മ അർപ്പുതം അമ്മാളെന്ന ശക്തിയാണെന്ന് ആവർത്തിക്കുകയാണ് പേരറിവാളൻ.
''അമ്മയാണ് എന്റെ ശക്തി. ജയിൽ മോചിതനായപ്പോൾ അവർ സന്തോഷിക്കുന്നത് കാണുമ്പോൾ ആശ്വാസമാണ്. ജയിൽ കഴിയവേ തനിക്ക് കേരളം വലിയ പിന്തുണയാണ് തന്നത്". പിന്തുണച്ച എല്ലാവർക്കും ഈ അവസരത്തിൽ നന്ദിയറിയിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലറയിൽ തുടരുന്നവർക്കും നീതി ലഭിക്കണമെന്നും പേരറിവാളൻ ആവശ്യപ്പെട്ടു. കേരളത്തിൽ നിന്നും വലിയ പിന്തുണ ലഭിച്ചു. കെ ടി തോമസ് അടക്കമുള്ളവർ കാണണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളം സന്ദർശിക്കുമെന്നും പേരറിവാളൻ അറിയിച്ചു.
നന്ദി അറിയിക്കാൻ പേരറിവാളനും അമ്മയും എത്തി; നെഞ്ചോട് ചേർത്ത് സ്വീകരിച്ച് മുഖ്യമന്ത്രി സ്റ്റാലിൻ
രാജീവ് ഗാന്ധി വധക്കേസിൽ കുറ്റവിമുക്തനായ പേരറിവാളനും അമ്മ അർപ്പുതം അമ്മാളും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ നേരിൽ കണ്ട് നന്ദി അറിയിച്ചു. ചെന്നൈ വിമാനത്താവളത്തിൽ വച്ചായിരുന്നു കൂടിക്കാഴ്ച. മോചനത്തിനായി സർക്കാർ കൈക്കൊണ്ട നടപടികൾക്ക് ഇരുവരും നന്ദി പറഞ്ഞു. പേരറിവാളനെ ചേർത്തണച്ചുകൊണ്ടാണ് സ്റ്റാലിൻ സ്വീകരിച്ചത്. മോചനവിവരം അറിഞ്ഞതിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രിയെ കാണാനായി ജോളാർപേട്ടിലെ വീട്ടിൽ നിന്ന് പേരറിവാളനും അർപ്പുതം അമ്മാളും ചെന്നൈക്ക് പുറപ്പെടുകയായിരുന്നു. അർപ്പുതം അമ്മാളിന്‍റെ കണ്ണീരിന്‍റെ വിലയുള്ള നീതി എന്നായിരുന്നു മോചനവിവരം അറിഞ്ഞയുടൻ സ്റ്റാലിന്‍റെ പ്രതികരണം. ഫെഡറലിസത്തിന്‍റെ വിജയമാണ് പേരറിവാളന്‍റെ മോചനമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
സ്വാതന്ത്ര്യത്തിന്റെ മധുരം നിറഞ്ഞ സന്തോഷം പങ്കുവച്ച് പേരറിവാളൻ
