ആക്രമണം നടന്ന സ്ഥലത്ത് പോകുന്ന കാര്യം മുൻകൂട്ടി അറിയിച്ചില്ലെന്ന് പോലീസ്.

ദില്ലി: ത്രിപുരയിലെ ആക്രമണത്തിൽ പരസ്പരം പഴിചാരി എം പിമാരും പോലീസും. പോലീസ് മതിയായ സുരക്ഷ നൽകിയില്ലെന്ന് എംപിമാർ ആരോപിച്ചു. അതിക്രമം തടയാൻ ശ്രമിച്ചില്ല. ഇന്നത്തെ സന്ദർശന പരിപാടികൾ റദ്ദാക്കിയതായും എം പിമാർ. ആക്രമണം നടന്ന സ്ഥലത്ത് പോകുന്ന കാര്യം മുൻകൂട്ടി അറിയിച്ചില്ലെന്ന് പോലീസ്. മതിയായ സംരക്ഷണം ഉണ്ടായിരുന്നത് കൊണ്ട് എംപിമാർക്ക് പരിക്കേറ്റില്ലെന്നും ത്രിപുര പോലീസ്.

ത്രിപുരയിലെ സംഘ‍ർഷമേഖലകള്‍ സന്ദർശിച്ച സിപിഎം നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തിന് നേരെയാണ് മുദ്രാവാക്യം വിളികളുമായി ആൾക്കൂട്ടം എത്തിയത്. എളമരം കരീം എംപി അടക്കമുള്ളവർ ബിശാല്‍ഘഢില്‍ സന്ദർശനം നടത്തുമ്പോൾ ഒരു കൂട്ടം ആളുകൾ മുദ്രാവാക്യം മുഴക്കി അടുക്കുകയായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്രചൗധരിയും കോണ്‍ഗ്രസ് നേതാവ് അജോയ്‍കുമാറും സംഘ‍ത്തില്‍ ഉണ്ടായിരുന്നു. ബിജെപി പ്രവർത്തകരാണ് ആക്രമിക്കാന്‍ ശ്രമിച്ചതെന്ന് സിപിഎം ആരോപിച്ചു. വാഹനങ്ങള്‍ക്ക് കേടുവരുത്തിയതായും സിപിഎം പരാതിപ്പെട്ടു. ഒടുവിൽ പൊലീസ് ഇടപെട്ടാണ് എളമരത്തെയും സംഘത്തെയും സ്ഥലത്തുനിന്ന് രക്ഷിച്ചത്. 

ത്രിപുര സന്ദർശനം : സിപിഎം-കോൺഗ്രസ് പ്രതിനിധി സംഘത്തെ ആക്രമിക്കാൻ ശ്രമിച്ചെന്ന് പരാതി