Asianet News MalayalamAsianet News Malayalam

'മിസ്റ്റര്‍ 56 ഇഞ്ചിന് പേടി'; ചൈന അതിര്‍ത്തി വിഷയത്തില്‍ മോദിയെ ലക്ഷ്യം വച്ച് രാഹുല്‍

'കേന്ദ്രസര്‍ക്കാറിന്‍റെ നയരാഹിത്യവും, മിസ്റ്റര്‍ 56 ഇഞ്ചിന്‍റെ പേടിയും കാരണം നമ്മുടെ ദേശീയ സുരക്ഷയില്‍ വിട്ടുവീഴ്ചകള്‍ ഉണ്ടാകുന്നു'.

Mr 56 inch Is Scared Rahul Gandhi's Swipe At PM Modi Over China Border Issue
Author
New Delhi, First Published Nov 12, 2021, 7:19 PM IST

ദില്ലി: രാജ്യസുരക്ഷ കാര്യത്തില്‍ വീട്ടുവീഴ്ച ചെയ്യപ്പെടുന്നുവെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി (Rahul Gandhi). ചൈന അതിര്‍ത്തിയിലെ (China Border) പ്രശ്നങ്ങളില്‍ വിദേശകാര്യ മന്ത്രാലയത്തിനും സംയുക്ത സൈനിക മേധാവിക്കും വ്യത്യസ്ത അഭിപ്രായം എന്ന മാധ്യമ വാര്‍ത്ത ചൂണ്ടിക്കാട്ടിയാണ് രഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ (Narendra Modi) കളിയാക്കി കൂടിയാണ് രാഹുലിന്‍റെ വിമര്‍ശനം

'കേന്ദ്രസര്‍ക്കാറിന്‍റെ നയരാഹിത്യവും, മിസ്റ്റര്‍ 56 ഇഞ്ചിന്‍റെ പേടിയും കാരണം നമ്മുടെ ദേശീയ സുരക്ഷയില്‍ വിട്ടുവീഴ്ചകള്‍ ഉണ്ടാകുന്നു. കേന്ദ്രസര്‍ക്കാര്‍ അസത്യം പറയുമ്പോള്‍ അതിര്‍ത്തി കാക്കുന്ന സൈനികരെ സംബന്ധിച്ചാണ് എന്‍റെ ചിന്ത'- രാഹുല്‍ വെള്ളിയാഴ്ച ട്വിറ്ററില്‍ കുറിച്ച അഭിപ്രായത്തില്‍ പറയുന്നു. വിദേശകാര്യ മന്ത്രാലയത്തിനും സംയുക്ത സൈനിക മേധാവിക്കും ചൈന അതിര്‍ത്തി വിഷയത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ടെന്ന വാര്‍ത്തയും രാഹുല്‍ ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. 

നിലപാടുകൾ കടകവിരുദ്ധം

ചൈനീസ് സൈന്യം ഇന്ത്യൻ അതിർത്തിക്കുള്ളിലേക്ക് അതിക്രമിച്ചു കയറി, LAC യുടെ ഇന്ത്യൻ ഭാഗത്ത് ഒരു പുതിയ ഗ്രാമം തന്നെ ഉണ്ടാക്കിയിരിക്കുന്നു എന്നതരത്തിലുള്ള വാർത്തകളിൽ കഴമ്പില്ല എന്ന പ്രതികരണവുമായി ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത്. ചിത്രങ്ങളിൽ കാണുന്ന ഈ വിവാദാസ്പദ ചൈനീസ് ഗ്രാമങ്ങൾ അതിർത്തിക്ക് അപ്പുറമാണ് എന്നും അദ്ദേഹം ന്യൂസ് ഏജൻസിയായ പിടിഐയോട് പറഞ്ഞു. ഇന്ത്യ നിയന്ത്രണ രേഖ എന്ന് വിവക്ഷിക്കുന്ന അതിർത്തി ഇന്നുവരെ ചൈനീസ് സൈന്യം അതിലംഘിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. 

അടുത്തിടെ പുറത്തുവിട്ട ഒരു റിപ്പോർട്ടിൽ അമേരിക്കയുടെ ഡിപ്പാർട്ടുമെന്റ് ഓഫ് ഡിഫൻസ് ആണ് ചൈന ടിബറ്റ് ഓട്ടോണോമസ് റീജിയനും അരുണാചൽ പ്രാദേശിനുമിടയിലെ ഇന്ത്യൻ മണ്ണിൽ  ഒരു ഗ്രാമം തന്നെ സ്ഥാപിച്ചു കഴിഞ്ഞതായി പരാമർശിക്കുന്നത്. ഇങ്ങനെ ഒരു കയ്യേറ്റമോ ഗ്രാമനിര്മാണമോ ഇന്ത്യൻ മണ്ണിൽ നടന്നിട്ടില്ല എന്ന് സൈനിക മേധാവി സ്ഥിരീകരിക്കുമ്പോഴും, വിദേശകാര്യ വകുപ്പ് പുറപ്പെടുവിച്ച പ്രതികരണത്തിൽ പറയുന്നത് ചൈന നടത്തിയ അധിനിവേശത്തെ തങ്ങൾ അംഗീകരിക്കുന്നില്ല എന്നാണ്. "അതിർത്തിക്ക് സമീപമുള്ള പ്രദേശങ്ങളിൽ, പലപ്പോഴും ഇന്ത്യൻ മണ്ണിൽ തന്നെ നിരവധി അനധികൃത കയ്യേറ്റങ്ങളും നിർമാണങ്ങളും നടത്തി വരുന്ന ശീലം ചൈനീസ് പട്ടാളത്തിനുണ്ട്. അത് അവർ പതിറ്റാണ്ടുകളായി തുടരുന്ന ഒന്നാണ്. " എന്നാണ് വിദേശ കാര്യാ വകുപ്പിന്റെ വക്താവ് അരിന്ദം ബാഗ്‌ച്ചി പറഞ്ഞത്. 

എന്നാൽ ടൈംസ് നൗ സമ്മിറ്റ് 2021 എന്ന പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ജനറൽ ബിപിൻ റാവത് പറഞ്ഞത് അത്തരത്തിൽ ഒരു അനധികൃത കയ്യേറ്റവും ഇതുവരെ ഉണ്ടായിട്ടില്ല എന്നുതന്നെയാണ്. ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ(LAC) എന്തെന്ന കാര്യത്തിൽ രാജ്യങ്ങൾക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടെങ്കിലും, ഇന്ത്യൻ സൈന്യത്തിന് നമ്മുടെ LAC എവിടെയാണ് എന്നത് സംബന്ധിച്ച കൃത്യമായ അറിവുണ്ട് എന്നും, അവിടം കൃത്യമായി നമ്മുടെ സൈന്യത്തിന് സംരക്ഷിക്കാൻ നന്നായിട്ടറിയാം എന്നും ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് പറഞ്ഞു.   ലവിൽ ഇരു പക്ഷവും അതിർത്തിക്ക് അപ്പുറമിപ്പുറമായി കാവലിനും  പട്രോളിംഗിനുമായി നിയോഗിച്ചിട്ടുള്ളത് ഏതാണ്ട് അരലക്ഷത്തോളം സൈനികരെയാണ്. 

Follow Us:
Download App:
  • android
  • ios