യാചന സാമൂഹിക കുറ്റകൃത്യമാണ്. യാചകരെ കണ്ടെത്തി പിടികൂടാൻ എല്ലാ പൊലീസ് സ്റ്റേഷനിലേക്കും നിർദ്ദേശം നൽകിയിട്ടുണ്ട്...

മുംബൈ: മുംബൈയെ യാചക മുക്തനഗരമാക്കാനൊരുങ്ങി മുംബൈ പൊലീസ്. നഗരത്തിൽ യാചിക്കുന്നവരെ കണ്ടാൽ ഉടനെ അവരെ കൊവിഡ് പരിശോധന നടത്തിയതിന് ശേഷം ചെമ്പൂരിലെ സ്പെഷ്യൽ ഹോമിലേക്ക് മാറ്റാൻ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും നിർദ്ദേശം നൽകി കഴിഞ്ഞു. പൊലീസ് ജോയിന്റ് കമ്മീഷണർ വിശ്വാസ് നഗ്രേ പട്ടീലിന്റെ നിർദ്ദേശപ്രകാരമാണ് നഗരത്തെ യാചക മുക്തമാക്കാൻ ആരംഭിച്ചിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

യാചന സാമൂഹിക കുറ്റകൃത്യമാണ്. യാചകരെ കണ്ടെത്തി പിടികൂടാൻ എല്ലാ പൊലീസ് സ്റ്റേഷനിലേക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. കോടതിയിൽ നിന്ന് അനുമതി നേടുക, കൊവിഡ് പരിശോധന നടത്തുക, അവരെ യാചകരെ പാർപ്പിക്കുന്നിടത്തേക്ക് മാറ്റുക - ഡിസിപി ചൈതന്യ പറഞ്ഞു. 

കുട്ടികളെ നിർബന്ധിച്ച് യാചകരാക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്നും ഉന്നത പൊലീസ് ഉദ്യേഗസ്ഥൻ പറഞ്ഞു. മുംബൈ പോലൊരു നഗരത്തിന് യാചന മോശം പേരാണ് നൽകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യാചകരെ പാർപ്പിക്കാനുള്ള സൗകര്യം ചെമ്പൂരിലുണ്ടോ എന്നാണ് ആക്ടിവിസ്റ്റുകൾചോദിക്കുന്നത്. 

ഈ പദ്ധതി മുംബൈയിൽ യാചകരില്ലാതാകാൻ സഹായിക്കുമോ? എത്രകാലം യാചകരെ ചെമ്പൂരിൽ സംരക്ഷിക്കാനാകും? പൊലീസിന് നിയമം നടപ്പിലാക്കാനാകും. പിന്നീട് എന്ത് ചെയ്യും? - അഭിഭാഷകയും സാമൂഹ്യപ്രവർത്തകയുമായ ആഭ സിംഗ് പറഞ്ഞു.