ബംഗാളിലെ സർക്കാർ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ നാലായിരത്തോളം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ കത്തിനശിച്ചു. തിരഞ്ഞെടുപ്പ് അട്ടിമറി മറയ്ക്കാനാണ് ഇതെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിക്കുമ്പോൾ, സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ബിജെപി തിരിച്ചടിച്ചു
കൊൽക്കത്ത: പശ്ചിമബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച നാലായിരത്തോളം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ (ഇ വി എം) തീപ്പിടുത്തത്തിൽ കത്തിനശിച്ച സംഭവത്തിൽ കടുത്ത രാഷ്ട്രീയ വിവാദം. തെക്കൻ കൊൽക്കത്തയിലുള്ള ഒൻപത് നിലകളുള്ള സർക്കാർ കെട്ടിടത്തിലാണ് കനത്ത നാശനഷ്ടമുണ്ടായ തീപ്പിടുത്തം സംഭവിച്ചത്. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ വോട്ടിങ് യന്ത്രങ്ങൾ കൂട്ടത്തോടെ കത്തിയതിന് പിന്നിൽ വലിയ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷമായ തൃണമൂൽ കോൺഗ്രസും ഭരണപക്ഷമായ ബി ജെ പി യും ഇപ്പോൾ പരസ്പരം പഴിചാരി രംഗത്തെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് അട്ടിമറി മറയ്ക്കാനായി ഏകദേശം ഏഴ് മണ്ഡലങ്ങളിലെ ഇ വി എമ്മുകൾ ആസൂത്രിതമായി കത്തിച്ചുകളഞ്ഞതാണെന്നാണ് തൃണമൂൽ കോൺഗ്രസിന്‍റെ ആരോപണം. എന്നാൽ സംഭവത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസിന്റെ കൃത്യമായ ഗൂഢാലോചനയാണ് സംശയിക്കുന്നതെന്ന് ബി ജെ പി യും തിരിച്ചടിച്ചു. ഇരുപാർട്ടികളും തമ്മിലുള്ള രാഷ്ട്രീയ പോര് മുറുകുന്നതിനിടെ പശ്ചിമബംഗാൾ സംസ്ഥാന സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

