Firing : സൈനികർക്കെതിരെ നടപടിയില്ലാതെ സഹായധനം സ്വീകരിക്കില്ല, നാഗാലാൻഡ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബം
കുറ്റക്കാരായ സൈനികർക്ക് എതിരെ നടപടി എടുക്കാതെ സഹായധനം സ്വീകരിക്കില്ലെന്ന നിലപാടിലാണ് കുടുംബങ്ങൾ. അഫ്സ്പാ നിയമം റദ്ദാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
ദില്ലി: നാഗാലാൻഡിൽ സൈന്യം നടത്തിയ വെടിവെപ്പിൽ (Nagaland Firing) ഗ്രാമീണർ കൊല്ലപ്പെട്ട സംഭവത്തിൽ, സർക്കാർ പ്രഖ്യാപിച്ച സഹായ ധനം സ്വീകരിക്കില്ലെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ തീരുമാനം. കുറ്റക്കാരായ സൈനികർക്ക് എതിരെ നടപടി എടുക്കാതെ സഹായധനം സ്വീകരിക്കില്ലെന്ന നിലപാടിലാണ് കുടുംബങ്ങൾ. അഫ്സ്പാ നിയമം റദ്ദാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
നാഗാലാന്‍ഡില്‍ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ 12 ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. മ്യാൻമറുമായി അതിർത്തി പങ്കിടുന്ന നാഗാലാൻഡിലെ മോൺ ജില്ലയിലെ ഒട്ടിങ് ഗ്രാമത്തിലാണ് സംഭവമുണ്ടായത്. ഖനി തൊഴിലാളികളായ ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ തൊഴിലാളികളുടെ സംഘം ട്രക്കിൽ ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെയാണ് സുരക്ഷസേനയുടെ വെടിവെച്ചത്. വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ച് ഗ്രാമീണര്‍ക്കുനേരെ വെടിവെച്ചെന്നാണ് സൈന്യത്തിന്റെ വിശദീകരണം. ട്രക്ക്
തൊഴിലാളികളോട് വണ്ടി നിർത്താൻ ആവശ്യപ്പെട്ടിട്ടും നിർത്താത്തതിനെ തുടർന്നാണ് സൈന്യം വെടിയുതിർത്തതെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ നടത്തിയ വിശദീകരണം. എന്നാൽ തൊഴിലാളികൾ സഞ്ചരിച്ച വാഹനം നിർത്താൻ സുരക്ഷാസേന ആവശ്യപ്പെട്ടിട്ടില്ലെന്ന് വെടിവെപ്പിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന രണ്ട് തൊഴിലാളികളിലൊരാളായ സെയ് വാങ്ങ് സോഫ്റ്റ്ലി എന്നയാൾ പിന്നീട് വെളിപ്പെടുത്തി. പ്രകോപനം ഒന്നുമില്ലാതെ സേന നേരിട്ട് വെിടവെയ്ക്കാൻ തുടങ്ങുകയായിരുന്നുവെന്നാണ് സെയ് വാങ്ങ് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. സൈന്യത്തിൻറെ വെടിവെയ്പ്പിൽ പരിക്കുകളോടെ രക്ഷപ്പെട്ട രണ്ട് തൊഴിലാളികളിൽ ഒരാളാണ് സെയ് വാങ്ങ് സോഫ്റ്റ്ലി എന്ന ഇരുപത്തിമൂന്നുകാരൻ.