'അമ്മയ്ക്കുള്ള കത്തുകള്‍'; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുസ്തകം ജൂണിൽ പുറത്തിറങ്ങും
ചെറുപ്പം മുതൽ എല്ലാ ദിവസവും രാത്രിയിൽ 'ജഗത് ജനനി'യായ അമ്മയ്ക്ക് കത്തെഴുതുന്ന ശീലം മോദിക്കുണ്ടായിരുന്നുവെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, കുറച്ച് ദിവസങ്ങൾ കഴിയുമ്പോൾ ഇവ കത്തിച്ചുകളയുകയും ചെയ്യുമായിരുന്നു.
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'അമ്മയ്ക്കുള്ള കത്തുകള്‍' എന്ന പുസ്തകം ജൂണിൽ പുറത്തിറങ്ങുമെന്ന് റിപ്പോർട്ട്. ഹാര്‍പ്പര്‍കോളിന്‍സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ചലച്ചിത്ര നിരൂപക ഭാവന സോമയ്യ ആണ് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. എഴുത്തുകാരന്‍ എന്ന നിലയില്‍ മോദിയുടെ ശക്തി എന്നത് അദ്ദേഹത്തിന്റെ വൈകാരികമാനമാണെന്ന് ഭാവന സോമയ്യ പറഞ്ഞു.
ചെറുപ്പം മുതൽ എല്ലാ ദിവസവും രാത്രിയിൽ 'ജഗത് ജനനി'യായ അമ്മയ്ക്ക് കത്തെഴുതുന്ന ശീലം മോദിക്കുണ്ടായിരുന്നുവെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, കുറച്ച് ദിവസങ്ങൾ കഴിയുമ്പോൾ ഇവ കത്തിച്ചുകളയുകയും ചെയ്യുമായിരുന്നു. അങ്ങനെ എഴുതിയ ഡയറികളിൽ ഒന്ന് മാത്രം കത്തിക്കാതെ അവശേഷിച്ചിരുന്നു. ഈ ഡയറിയിലെഴുതിയിരിക്കുന്ന കത്തുകളാണ് ഇപ്പോള്‍ പുസ്തകരൂപത്തില്‍ പുറത്തുവരുന്നത്. 1986ലാണ് ഈ ഡയറി എഴുതിയിരിക്കുന്നത്.
"ഇത് സാഹിത്യരചനയ്ക്കുള്ള ശ്രമമല്ല,ഈ പുസ്തകത്തിലെ സവിശേഷതകൾ എന്റെ നിരീക്ഷണങ്ങളുടെയും ചിലപ്പോൾ പ്രോസസ്സ് ചെയ്യാത്ത ചിന്തകളുടെയും പ്രതിഫലനങ്ങളാണ്, ഫിൽട്ടർ ഇല്ലാതെ പ്രകടിപ്പിക്കുന്നു ... ഞാൻ ഒരു എഴുത്തുകാരനല്ല, നമ്മളിൽ ഭൂരിഭാഗവും അല്ല. എന്നാല്‍ എല്ലാവര്‍ക്കും സ്വയം പ്രകടിപ്പിക്കേണ്ടതുണ്ട്. അതിനുള്ള പ്രേരണ അതിശക്തമാകുമ്പോള്‍ പേനയും കടലാസും എടുക്കുകയല്ലാതെ മറ്റു മാര്‍ഗമില്ല. എഴുതുക എന്നതിനേക്കാള്‍, ആത്മപരിശോധന നടത്താനും ഹൃദയത്തിലും ശിരസ്സിലും എന്താണ് സംഭവിക്കുന്നതെന്നും എന്തുകൊണ്ടെന്നും തിരിച്ചറിയാനുമാണ് ഇത്" പുസ്തകത്തെ കുറിച്ച് മോദി പറയുന്നു. പുസ്തക രൂപത്തിലും ഇ-ബുക്ക് ആയും പുസ്തകം പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ.