ഏറ്റവും വൃത്തിയുള്ള തലസ്ഥാന നഗരമെന്ന പുരസ്‌കാരം ഭോപ്പാലിന് ലഭിച്ചു. 3 മുതല്‍ 10 ലക്ഷം വരെ ജനസംഖ്യയുള്ള കാറ്റഗറിയില്‍ ഉജ്ജയിനാണ് ഒന്നാം സ്ഥാനം. 

ദില്ലി: ശുചിത്വ സര്‍വേയില്‍ മികച്ച സ്ഥാനം നേടിയ നഗരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ മാതൃക മറ്റ് നഗരങ്ങളേയും പ്രചോദിപ്പിക്കട്ടേയെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. 

“സ്വച്ഛ് സര്‍വേക്ഷന്‍ 2020 സര്‍വേയില്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ നേടിയ നഗരങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍. നിങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് മറ്റ് നഗരങ്ങളും ശുചിത്വം ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്. ആ മത്സരബുദ്ധിയാണ് സ്വച്ഛ് ഭരത് ദൗത്യത്തെ ശക്തിപ്പെടുത്തുന്നതും കോടിക്കണക്കിന് ജനങ്ങള്‍ക്ക് പ്രയോജനമാകുന്നതും“ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Scroll to load tweet…

രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയില്‍(സ്വച്ഛ് സുര്‍വേക്ഷന്‍ 2020) മധ്യപ്രദേശിലെ ഇന്‍ഡോറാണ് തുടര്‍ച്ചയായ നാലാം വര്‍ഷവും ഒന്നാമത് എത്തിയത്. ആദ്യ പത്തില്‍ കേരളത്തില്‍ നിന്ന് ഒറ്റ നഗരവും ഇടം പിടിച്ചില്ല. ഗുജറാത്തിലെ സൂറത്ത്, മഹാരാഷ്ട്രയിലെ നവി മുംബൈ എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഒരു ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള നഗരങ്ങളുടെ പട്ടികയില്‍ മഹാരാഷ്ട്രയിലെ കരഡ് ഒന്നാം സ്ഥാനത്തെത്തി. സസ്വദ്, ലോനോവാല നഗരങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

100ല്‍ കൂടുതല്‍ നഗരസഭകളുള്ള ഏറ്റവും വൃത്തിയുള്ള സംസ്ഥാനമെന്ന നേട്ടം ഛത്തീസ്ഗഢിന് ലഭിച്ചു. 100ന് താഴെ നഗരസഭകളുള്ള ഏറ്റവും വൃത്തിയുള്ള സംസ്ഥാനമെന്ന നേട്ടം ജാര്‍ഖണ്ഡിനും ലഭിച്ചു. ഏറ്റവും വൃത്തിയുള്ള തലസ്ഥാന നഗരമെന്ന പുരസ്‌കാരം ഭോപ്പാലിന് ലഭിച്ചു. 3 മുതല്‍ 10 ലക്ഷം വരെ ജനസംഖ്യയുള്ള കാറ്റഗറിയില്‍ ഉജ്ജയിനാണ് ഒന്നാം സ്ഥാനം. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള മെഗാ സിറ്റി അഹമ്മദാബാദാണ്. ഏറ്റവും വൃത്തിയുള്ള ഗംഗാ നഗരമെന്ന പുരസ്‌കാരം വരാണസിക്ക് ലഭിച്ചു. 15 കാറ്റഗറികളിലായി തെരഞ്ഞെടുപ്പ് നടന്നത്.