ബസ്തർ നിലവിൽ നക്സൽ ഭീഷണിയിൽ നിന്ന് ഏറെക്കുറെ മുക്തമായിട്ടുണ്ട്. വികസനമാണ് നിലവിൽ ഇവിടെയുള്ളത്. വികസനം എത്താതിരുന്നത് കൊണ്ടാണ് ഈ മേഖലകളിൽ നക്സലിസം വളർന്നതെന്നും അമിത് ഷാ പറഞ്ഞു.
ദില്ലി: രാജ്യം നക്സൽ മുക്തമാക്കിയത് നരേന്ദ്രമോദിയാണെന്ന് അമിത് ഷാ. പാർലമെന്റിൽ നക്സൽ വിരുദ്ധ നടപടികളിലെ ചർച്ചയിലായിരുന്നു അമിത് ഷായുടെ വാക്കുകൾ. ആയുധം കയ്യിലെടുക്കുന്നവരെ വെറുതെ വിടില്ലെന്ന് വ്യക്തമാക്കിയ അമിത് ഷാ മാവോയിസ്റ്റുകളെ ഇല്ലാതാക്കിയത് മോദി സർക്കാരാണെന്നും കൂട്ടിച്ചേർത്തു. മാവോവാദികളെ ആരാധിക്കുന്നവരാണ് പ്രതിപക്ഷം. ബസ്തർ നിലവിൽ നക്സൽ ഭീഷണിയിൽ നിന്ന് ഏറെക്കുറെ മുക്തമായിട്ടുണ്ട്. വികസനമാണ് നിലവിൽ ഇവിടെയുള്ളത്. വികസനം എത്താതിരുന്നത് കൊണ്ടാണ് ഈ മേഖലകളിൽ നക്സലിസം വളർന്നത്.
എന്തുകൊണ്ടാണ് ബസ്തറിൽ ആദിവാസികളെ കോൺഗ്രസ് സർക്കാരുകൾ അവഗണിച്ചത്? നരേന്ദ്രമോദി രാജ്യത്തെ പാവപ്പെട്ടവരുടെ അടിസ്ഥാന സൗകര്യങ്ങൾ ഉയർത്തി. ബസ്റ്ററിന്റെ പുരോഗതി മാവോയിസം ആണ് തടസ്സപ്പെടുത്തിയത്. ചുവപ്പ് ഭീകരത വികസനം തടസ്സപ്പെടുത്തിയെന്നും ഗോത്ര വിഭാഗക്കാർക്ക് വേണ്ടി കോൺഗ്രസ് ഒന്നും ചെയ്തില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി. സിആർപിഎഫ് ജവാന്മാരും ഛത്തീസ്ഗഡ് പോലീസും വിശ്രമമില്ലാതെ പോരാടുന്നു. കഴിഞ്ഞ 12 വർഷമായി മാവോയിസം ഇല്ലാതാക്കാൻ നിരന്തരം പ്രയത്നിക്കുന്നു.
പ്രതിപക്ഷം നക്സലുകളെ ഭഗത് സിംഗിനോടും ബിർസസാ മുണ്ടയോടുമാണ് ഉപമിക്കുന്നത്. എന്നാൽ ഇവർ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പ്രവർത്തിച്ചവരാണ്. ദാരിദ്ര്യം ഇല്ലാതാക്കാനാണ് നക്സലിസം വന്നതെന്നാണ് ഇവർ വാദിച്ചത്. എന്നാൽ മാവോയിസം കൊണ്ടാണ് ദാരിദ്ര്യം ഉണ്ടായത്. മാവോയിസ്റ്റുകള്‍ രാജ്യത്ത് നിരവധിപേരെ കൊലപ്പെടുത്തി. ജമ്മു കശ്മീരില്‍ ഭീകരര്‍ കൊല്ലപ്പെടുത്തിയതിനേക്കാള്‍ കൂടുതല്‍ പേരെ മാവോയിസ്റ്റുകള്‍ കൊന്നു. ആദിവാസികളെ നക്സലുകൾ തെറ്റിദ്ധരിപ്പിച്ചു. നിരപരാധികളായ ഗോത്ര വിഭാഗങ്ങൾക്ക് ആയുധങ്ങൾ നൽകി. ആദിവാസി മേഖലകളിലേക്ക് വികസനം ചെല്ലരുതെന്ന് നക്സലുകൾ ഉറപ്പ് വരുത്തുകയാണ് ചെയ്തതെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
ഇന്ദിര ഗാന്ധി ഇടതുപക്ഷ തീവ്രവാദം വളരുവാൻ അനുവദിച്ചു. മാവോയിസ്റ്റ് ആശയങ്ങളിൽ ഇന്ദിരാഗാന്ധി ചുറ്റപ്പെട്ടുപോയി. 1970 കളിൽ ഇടതുപക്ഷ ഗ്രൂപ്പുകൾ ഇന്ദിരയെ പിന്തുണച്ചിരുന്നു. കോൺഗ്രസ് ഭരിച്ച കാലങ്ങളിലാണ് നക്സലിസം പടർന്നത്. ഇന്ത്യയിൽ അക്രമാസക്തമായ നക്സലിസം അവസാനിച്ചുവെന്നും അമിത് ഷാ പറഞ്ഞു. കീഴടങ്ങി മുഖ്യധാരയിലേക്ക് കടന്നുവരികമാത്രമാണ് മാവോയിസ്റ്റുകൾക്ക് മുന്നിൽ ഇനിയുള്ളത്. ആയുധമെടുത്ത് പോരാടുന്നത് അനീതിക്കുള്ള മറുപടി അല്ല.
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാർ ബ്രിട്ടീഷുകാരെ പിന്തുണച്ചു. 1964 ൽ സിപിഐഎം രൂപീകരിച്ചത് ചൈനയെ പിന്തുണയ്ക്കാൻ വേണ്ടിയാണ്. 1969ൽ CPI(ML) രൂപീകരിച്ചു. സായുധ കലാപത്തിന് വേണ്ടിയാണു CPI(ML) രൂപീകരിച്ചത്. CPI(ML) കേഡറുകളാണ് ഇന്നത്തെ മാവോയിസ്റ്റുകൾ. ചർച്ചകളുടെ അർത്ഥം മാവോയിസ്റ്റുകൾക്ക് അറിയില്ല. ആയുധങ്ങൾ വച്ചു കീഴടങ്ങിയില്ലെങ്കിൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും വെടിയുണ്ടയ്ക്ക് മറുപടി വെടിയുണ്ട മാത്രമെന്നും അമിത് ഷാ വ്യക്തമാക്കി. സാധാരണക്കാരെയും കുട്ടികളെയും കർഷകരെയും മാവോയിസ്റ്റുകൾ കൊലപ്പെടുത്തി.
പ്രതിപക്ഷം സഹതാപം പ്രകടിപ്പിക്കുന്നത് മാവോയിസ്റ്റുകളോടാണെന്നും കൊല്ലപ്പെട്ടവരോട് യാതൊരു സഹതാപവും ഇല്ലെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. മാവോയിസ്റ്റ് മേഖലകളിൽ നിലവിൽ വലിയ രീതിയിലുള്ള വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകൾ നിർമിച്ചു. ആയിരക്കണക്കിന് മൊബൈൽ ടവറുകൾ വന്നു.
ഛത്തീസ്ഗഡിൽ നക്സലിസം തുടർന്നത് കോൺഗ്രസ് കാരണമാണ്. കോൺഗ്രസ് സർക്കാർ നക്സലിസത്തെ പിന്തുണച്ചു. കോൺഗ്രസിന് ഛത്തീസ്ഗഡിൽ അധികാരം നഷ്ടമായപ്പോൾ സംസ്ഥാനം മാവോയിസ്റ്റ് മുക്തമായി. രാജ്യത്ത് അവശേഷിക്കുന്നത് രണ്ട് മാവോയിസ്റ്റ് ബാധിത മേഖലകൾ മാത്രമാണ്. രാജ്യത്ത് നിലവിൽ ഒരു ഗുരുതര മാവോയിസ്റ്റ് ബാധിത മേഖലയുമില്ല. കഴിഞ്ഞ മൂന്നു വർഷത്തിനിടെ 706 മാവോയിസ്റ്റുകളെ വധിച്ചു. 4800 മാവോയിസ്റ്റുകൾ കീഴടങ്ങി രണ്ടായിരത്തിലധികം മാവോയിസ്റ്റുകളെ ജയിലിൽ അടച്ചു. രാജ്യം മാവോയിസ്റ്റ് മുക്തമായെന്നും ചുവപ്പ് ഭീകരത രാജ്യത്ത് ഔദ്യോഗികമായി അവസാനിച്ചുവെന്നും അമിത് ഷാ പ്രഖ്യാപിച്ചു.
ഭാരത് ജോഡോ യാത്രയിലടക്കം നക്സലുകൾ പങ്കെടുത്തുവെന്നും അമിത് ഷാ ആരോപിച്ചു. രാഹുൽ ഗാന്ധിക്ക് മാലയിട്ടു. ആ വീഡിയോ രാഹുൽ ഗാന്ധിയാണ് ട്വീറ്റ് ചെയ്തത്. മാവോയിസ്റ്റ് നേതാവ് ഹിദുമയ്ക്ക് വേണ്ടി മുദ്രാവാക്യം വിളിച്ചവരാണ്. ജവാൻമാർ വീരമൃത്യു വരിച്ചപ്പോൾ കോൺഗ്രസിന് സങ്കടമില്ല. ഹിദുമ മരിച്ചപ്പോൾ രാഹുൽ ഗാന്ധി സങ്കടപെട്ടു. കോൺഗ്രസിൻ്റെ ഈ ചെയ്തികളെല്ലാം ജനങ്ങൾ കാണുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. അതേ സമയം, ഭാരത് ജോഡോ യാത്രയിൽ നക്സലുകള്‍ പങ്കെടുത്തെന്ന അമിത് ഷായുടെ പരാമര്‍ശത്തിൽ പ്രതിപക്ഷം ബഹളം വെച്ചു. ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു. ഒന്നാം തീയതി വീണ്ടും ചേരും

