ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ല് ഇന്ന് വീണ്ടും ലോക്സഭയിൽ; സമരം ശക്തമാക്കാന്‍ ഐഎംഎ
ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ല് ഇന്ന് ലോക്സഭയിൽ. രണ്ട് ഭേദഗതികളോടെ രാജ്യസഭ ബിൽ പാസാക്കിയതോടെയാണ് ബില്ല് വീണ്ടും ലോക്സഭക്ക് മുന്നിൽ എത്തുന്നത്.
ദില്ലി: ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ല് ഇന്ന് ലോക്സഭയിൽ. രണ്ട് ഭേദഗതികളോടെ രാജ്യസഭ ബിൽ പാസാക്കിയതോടെയാണ് ബില്ല് വീണ്ടും ലോക്സഭക്ക് മുന്നിൽ എത്തുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ ഭേദഗതികളോടെ ബില്ല് വീണ്ടും ലോക്സഭയിൽ അവതരിപ്പിക്കും.
അതിനിടെ പ്രതിഷേധം ശക്തമാക്കാനുള്ള തീരുമാനത്തിലാണ് ഐഎംഎ. ആഗസ്റ്റ് എട്ടിന് രാജ്യവ്യാപകമായി മെഡിക്കൽ പണിമുടക്കിന് ഐഎംഎ ആഹ്വാനം ചെയ്തു. അത്യാഹിത വിഭാഗം ഉൾപ്പെടെ ബഹിഷ്ക്കരിച്ചുള്ള സമരത്തിനാണ് ഐഎംഎ ദേശീയ നേതൃത്വം ഇന്നലെ ചേർന്ന യോഗം തീരുമാനിച്ചത്.
മെഡിക്കൽ വിദ്യാർത്ഥികൾ നടത്തുന്ന റിലേ നിരാഹാര സമരം തുടരാനും തീരുമാനിച്ചു. എന്നാൽ കഴിഞ്ഞ മൂന്നു ദിവസമായി ദില്ലി എംയിസ് ഉൾപ്പെടെയുള്ള ആശുപത്രികളിലെ റെസിഡൻറ് ഡോക്ടർമാർ നടത്തി വന്ന സമരം പിൻവലിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കർശന നിർദ്ദേശത്തെ തുടർന്നാണ് റെസിഡൻറ് ഡോക്ടർമാരുടെ സംഘടന സമരം പിൻവലിച്ചത്.