ആഭ്യന്തരമുൾപ്പെടെ നിർണ്ണായക വകുപ്പുകൾ എൻസിപിക്ക്; കോൺഗ്രസിന് ലഭിക്കുക 12 മന്ത്രിസ്ഥാനങ്ങളെന്നും റിപ്പോർട്ട്
ഒരു രാത്രിയിൽ മറുകണ്ടം ചാടി ഉപമുഖ്യമന്ത്രിയായി പിന്നീട് രാജി വച്ച അജിത് പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അങ്ങനെ സംഭവിച്ചാൽ അതും ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു അപൂർവ്വതയായിരിക്കും.
മുംബൈ: മഹാരാഷ്ട്ര മന്ത്രിസഭയിലെ എറ്റവും ശക്തവും ധാരാളം അവകാശവാദികൾ ഉള്ളതുമായി ആഭ്യന്തരമന്ത്രി കസേര എൻസിപിക്ക് ലഭിക്കുമെന്ന് സൂചന. ശരത് പവാറിന്‍റെ വിശ്വസ്തനായ ജയന്ത് പാട്ടീൽ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിയാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ശിവാജി പാർക്കിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഉദ്ധവ് താക്കറെക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത രണ്ട് എൻസിപി നേതാക്കളിൽ ഒരാളാണ് ജയന്ത് പാട്ടീൽ.
ആകെയുള്ള 43 മന്ത്രി സ്ഥാനങ്ങളിൽ 16 എണ്ണം എൻസിപിക്ക് ലഭിക്കുമെന്നാണ് സൂചന, ശിവസേനയ്ക്ക് 15 മന്ത്രി സ്ഥാനങ്ങളും കോൺഗ്രസിന് 12 മന്ത്രി സ്ഥാനങ്ങളും കിട്ടുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്പീക്കർ സ്ഥാനം കോൺഗ്രസിനായതിനാലാണ് എൻസിപിക്ക് ഒരു മന്ത്രി സ്ഥാനം അധികം നൽകാൻ ധാരണയായത്. റവന്യു വകുപ്പ് കോൺഗ്രസിനായിരിക്കും.
ഒരു രാത്രിയിൽ മറുകണ്ടം ചാടി ഉപമുഖ്യമന്ത്രിയായി പിന്നീട് രാജി വച്ച അജിത് പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അങ്ങനെ സംഭവിച്ചാൽ അതും ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു അപൂർവ്വതയായിരിക്കും.