ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയ നീറ്റ് യുജി മെഡിക്കൽ പ്രവേശന പരീക്ഷ ജൂൺ 21ന് വീണ്ടും നടത്താൻ തീരുമാനമായി. പുതിയ ഹാൾടിക്കറ്റ് ഉടൻ വിതരണം ചെയ്യുമെന്നും ചോദ്യപേപ്പർ ചോർച്ചയുടെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
ദില്ലി: നീറ്റ് പുനഃപരീക്ഷ ജൂൺ 21ന് നടത്തും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി ഉന്നതല യോഗം ചേർന്നാണ് പുതിയ തിയ്യതി തീരുമാനിച്ചത്. ചോദ്യപേപ്പർ ചോർച്ച വിവരം പുറത്ത് വന്നതിന് പിന്നാലെയാണ് ഈ വർഷത്തെ നീറ്റ് യുജി മെഡിക്കൽ പ്രവേശന പരീക്ഷ റദ്ദാക്കിയത്.

മെയ് 3-ന് നടന്ന പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നുവെന്ന് വ്യക്തമായതോടെയാണ് പരീക്ഷ റദ്ദാക്കിയത്. മെഡിക്കൽ പ്രവേശനത്തിനായി വീണ്ടും പരീക്ഷ നടത്താൻ വിജ്ഞാപനം ഇറക്കി. പുതിയ ഹാൾടിക്കറ്റ് ഉടൻ കുട്ടികൾക്ക് വിതരണം ചെയ്യും. ഒരിക്കൽ പരീക്ഷയെഴുതിയതിനാൽ പുതുതായി രജിസ്ട്രേഷൻ നടത്തേണ്ടതിന്‍റെയോ ഫീസ് അടയ്ക്കേണ്ടതിന്‍റെയോ ആവശ്യമില്ലെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി വ്യക്തമാക്കി.
നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് തെക്കൻ കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. രാജസ്ഥാൻ സ്വദേശിയായ ഈ വിദ്യാർത്ഥി ചോദ്യപേപ്പർ ഫോർവേഡ് ചെയ്തെന്ന് കണ്ടെത്തിയിരുന്നു. വിശദാംശങ്ങൾ ശേഖരിച്ച ഏജൻസി ചോദ്യ പേപ്പർ ചോർച്ചയുടെ ഉറവിടം തേടിയുള്ള അന്വേഷണമാണ് നടത്തുന്നത്.
