മെയ് 3-ന് നടന്ന നീറ്റ് യുജി പരീക്ഷയിലെ ക്രമക്കേടിൽ രാജസ്ഥാൻ പൊലീസിന്റെ അന്വേഷണം കേരളത്തിലേക്ക്. കേരളത്തിൽ എംബിബിഎസ് പഠിക്കുന്ന രാജസ്ഥാൻ സ്വദേശിയായ വിദ്യാർത്ഥിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം.  

ദില്ലി : മെയ് 3-ന് നടന്ന നീറ്റ് യുജി പരീക്ഷയിലെ ക്രമക്കേട് പരാതിയുമായി ബന്ധപ്പെട്ട് രാജസ്ഥാൻ പൊലീസ് അന്വേഷണം കേരളത്തിലേക്ക്. കേരളത്തിൽ എംബിബിഎസ് പഠിക്കുന്ന രാജസ്ഥാനിലെ ചുരു സ്വദേശിയായ വിദ്യാർത്ഥിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് അന്വേഷണ സംഘം കേരളത്തിലേക്ക് എത്തുന്നത്. വിൽപന നടത്തിയ ചോദ്യപേപ്പറിലെ 600 ചോദ്യങ്ങളും യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യമുള്ളതായിരുന്നു. ഇരുപതിനായിരം മുതൽ രണ്ട് ലക്ഷം രൂപയ്ക്കാണ് ഈ ചോദ്യപേപ്പർ വിൽപന നടത്തിയതെന്ന് കണ്ടെത്തിയിരുന്നു. നീറ്റ് യുജി പരീക്ഷയ്ക്ക് രണ്ട് ദിവസം മുൻപ് വിദ്യാർത്ഥികൾക്ക് ചോദ്യപ്പേപ്പർ കിട്ടിയെന്നും കണ്ടെത്തി. അന്വേഷണവുമായി സഹകരിക്കുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി വ്യക്തമാക്കി. പരാതികൾ പരിശോധിക്കുന്നതായും നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു.

YouTube video player