നേഹ ഹിരേമത്തിന്റെ കൊലപാതകം: 'ലൗ ജിഹാദ്' ആരോപണവുമായി ബിജെപി, കർണാടകയിൽ രാഷ്ട്രീയപ്പോര്
സംഭവം രാഷ്ട്രീയ വിഷയമായി മാറിയികരിക്കുകയാണ് കർണാടകയിൽ. സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയുടെ ഉദാഹരണമാണ് കൊലപാതകമെന്നും സംഭവത്തിന് പിന്നിൽ ലൗ ജിഹാദ് വശമുണ്ടെന്നും പ്രതിപക്ഷമായ ബിജെപി ആരോപിച്ചു.
ബെംഗളൂരു: കോൺഗ്രസ് നേതാവിന്റെ മകളെ കോളേജിൽ കൊലപ്പെടുത്തിയ സംഭവത്തിൽ കർണാടകയിൽ രാഷ്ട്രീയ പോര്. ഹുബ്ബള്ളിയിലാണ് നേഹ ഹിരേമത് എന്ന വിദ്യാർഥിയെ സഹപാഠി കുത്തിക്കൊലപ്പെടുത്തിയത്. പ്രണയാഭ്യാർഥന നിരസിച്ചതിനെ തുടർന്നാണ് ഫയാസ് ഖോണ്ടുനായക് എന്ന സഹപാഠി കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചിരുന്നു. 23കാരിയായ നേഹ ഹിരേമത്ത് മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് ഒന്നാം വർഷ വിദ്യാർഥിനിയായിരുന്നു. അടുപ്പത്തിലായിരുന്നെന്നും നേഹ പിന്മാറിയതാണ് കൊലക്ക് കാരണമെന്നും പ്രതി ഫയാസ് ഖോണ്ടുനായിക് പറഞ്ഞതായി പൊലീസ് അറിയിച്ചു.
സംഭവം രാഷ്ട്രീയ വിഷയമായി മാറിയിരിക്കുകയാണ് കർണാടകയിൽ. സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയുടെ ഉദാഹരണമാണ് കൊലപാതകമെന്നും സംഭവത്തിന് പിന്നിൽ ലൗ ജിഹാദ് വശമുണ്ടെന്നും പ്രതിപക്ഷമായ ബിജെപി ആരോപിച്ചു. എന്നാൽ, സംഭവം ക്രിമിനൽ പ്രവർത്തനമാണെന്നും പ്രതിയെ അറസ്റ്റ് ചെയ്തെന്നും രാഷ്ട്രീയം കലർത്തേണ്ടതില്ലെന്നുമാണ് കോൺഗ്രസ് നിലപാട്. കോൺഗ്രസ് ഭരണത്തിന് കീഴിൽ ക്രമസമാധാന നില പൂർണമായും തകർന്നിരിക്കുന്നുവെന്നും ന്യൂനപക്ഷ പ്രീണന രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
Read More.... ബന്ധത്തിൽ നിന്ന് പിന്മാറി, കോൺഗ്രസ് നേതാവിന്റെ മകളെ സഹപാഠി ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി
എന്നാൽ വിഷയത്തിൽ ലൗ ജിഹാദ് ഇല്ലെന്ന് ആഭ്യന്തരമന്ത്രി ജി പരമേശ്വര പറഞ്ഞു. പെൺകുട്ടിയുടെ പിതാവും കുറ്റകൃത്യത്തെ ‘ലവ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ചതോടെ കോൺഗ്രസ് പ്രതിസന്ധിയിലായി. മകളെ കുടുക്കാൻ പ്രതി പദ്ധതിയിട്ടിരുന്നതായി കോൺഗ്രസ് കോർപ്പറേറ്ററായ നിരഞ്ജൻ ഹിരേമത്ത് ആരോപിച്ചു. കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയുംകോൺഗ്രസ് സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തി.