ഐഎസ് ബന്ധമെന്ന് സംശയം: തമിഴ്നാട്ടിലും തെലങ്കാനയിലും എന്‍ഐഎ റെയ്ഡ്, 60 ലക്ഷം രൂപയും ഡോളറും കണ്ടെടുത്തു
ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും റെയ്ഡില്‍ പിടിച്ചെടുത്തിട്ടുണ്ട്. അറബിക്, പ്രാദേശിക ഭാഷകളിൽ തീവ്രവാദ ആശയങ്ങളുള്ള പുസ്തകങ്ങളും കണ്ടെടുത്തുവെന്ന് എൻഐഎ അറിയിച്ചു.

ചെന്നൈ: തമിഴ്നാട്ടിലെയും തെലങ്കാനയിലേയും വിവിധയിടങ്ങളിൽ എന്‍ഐഎ റെയ്ഡ്. റെയ്ഡിൽ 60 ലക്ഷം രൂപയും, 18,200 ഡോളറും കണ്ടെടുത്തെന്ന് എൻഐഎ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും റെയ്ഡില്‍ പിടിച്ചെടുത്തിട്ടുണ്ട്. അറബിക്, പ്രാദേശിക ഭാഷകളിൽ തീവ്രവാദ ആശയങ്ങളുള്ള പുസ്തകങ്ങളും കണ്ടെടുത്തുവെന്ന് എൻഐഎ അറിയിച്ചു. അറബിക് ക്ലാസിന്‍റെ മറവിൽ തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചെന്നും എന്‍ഐഎ പറയുന്നു. വാട്സ്ആപ്പ്, ടെലഗ്രാം എന്നിവ വഴി ആശയങ്ങൾ പ്രചരിപ്പിച്ചുവെന്നുംഎന്‍ഐഎ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട് പുതിയ ഗ്രൂപ്പ് രൂപീകരിക്കാന്‍ ശ്രമമെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട്ടില്‍ ഉള്‍പ്പെടെ എന്‍ഐഎ റെയ്ഡ് നടക്കുന്നത്. കോയമ്പത്തൂരില്‍ 23 ഇടങ്ങളിലും ചെന്നൈയില്‍ മൂന്നിടത്തുമാണ് റെയ്ഡ് നടക്കുന്നത്. കോയമ്പത്തൂരിലെ ഡിഎംകെ വനിത കൗണ്‍സിലറുടെ വീട്ടിലും പരിശോധന നടത്തി. സംഘം വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്ക് പരിശീലനം നല്‍കാന്‍ പദ്ധതിയിട്ടിരുന്നെന്നും എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു.
കേരളത്തില്‍ ഐഎസ് ഗ്രൂപ്പ് രൂപീകരിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കഴിഞ്ഞ ആഴ്ച ഒരാളെ പിടികൂടിയിരുന്നു. തൃശൂര്‍ സ്വദേശിയായ നബീല്‍ അഹമ്മദിനെയാണ് പിടികൂടിയത്. നബീലാണ് ഐഎസ് ഗ്രൂപ്പ് രൂപീകരിക്കാനുള്ള നീക്കങ്ങള്‍ക്ക് കേരളത്തില്‍ നേതൃത്വം നല്‍കിയതെന്നാണ് എന്‍ഐഎ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇയാളെ വിശദമായി ചോദ്യം ചെയ്തിരുന്നു. ഗൂഢാലോചന നടന്നെന്ന് പറയുന്ന രഹസ്യ കേന്ദ്രങ്ങളില്‍ തെളിവെടുപ്പും നടന്നിരുന്നു.