ടൂള്‍ കിറ്റ് കേസിൽ അറസ്റ്റ് തടയണം; മലയാളി അഭിഭാഷക നികിത ജേക്കബിന്റെ ഹര്‍ജിയിൽ ഇന്ന് വിധി
നികിതയ്ക്ക് സംരക്ഷണം നൽകരുതെന്ന് ദില്ലി പൊലീസ് ഇന്നലെ ഹർജി പരിഗണിക്കവേ കോടതിയിൽ വാദിച്ചിരുന്നു
മുംബൈ: ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് മലയാളി അഭിഭാഷക നികിത ജേക്കബ് നല്‍കിയ ഹര്‍ജിയിൽ ബോംബേ ഹൈക്കോടതി ഇന്ന് വിധി പറയും. വാറണ്ട് പുറപ്പെടുവിച്ച കോടതിയില്‍ ജാമ്യപേക്ഷ സമര്‍പ്പിക്കുന്നതിന് നാലാഴ്ച്ച സമയം വേണമെന്നും, അതുവരെ പൊലീസ് നടപടി തടയണമെന്നാണ് ആവശ്യപ്പെട്ടാണ് ഹർജി.
നികിതയ്ക്ക് സംരക്ഷണം നൽകരുതെന്ന് ദില്ലി പൊലീസ് ഇന്നലെ ഹർജി പരിഗണിക്കവേ കോടതിയിൽ വാദിച്ചിരുന്നു. ക്രിമിനൽ നടപടി ചട്ടപ്രകാരം മറ്റൊരു ഹൈക്കോടതിയിൽ ഇടക്കാല സംരക്ഷണം തേടിയുള്ള അപേക്ഷയ്ക്ക് നിയമസാധുത ഇല്ലെന്നായിരുന്നു വാദം. എന്നാൽ ഇത് കോടതി തള്ളിയിരുന്നു.
തുടർന്ന് ഇരുവിഭാഗത്തെയും കേട്ട ശേഷമാണ് വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിയത്. അതേസമയം കേസിൽ ദില്ലി പൊലീസ് വാറന്‍റ് പുറപ്പെടുവിച്ച ആക്ടിവിസ്റ്റ് ശാന്തനു മുളുകിന് ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച് മുൻകൂർ ജാമ്യം നൽകിയിട്ടുണ്ട്.