നിര്‍ഭയകേസില്‍ വധശിക്ഷ ഒഴിവാക്കണം; വിനയ് ശര്‍മ്മ തിരുത്തല്‍ ഹര്‍ജി നല്‍കി
മരണവാറന്‍റ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് വധശിക്ഷ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വിനയ് ശര്‍മ്മ തിരുത്തല്‍ ഹര്‍ജി നല്‍കിയത്
ദില്ലി: നിര്‍ഭയക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളിലൊരാളായ വിനയ് ശര്‍മ്മ തിരുത്തല്‍ ഹര്‍ജി നല്‍കി. മരണവാറന്‍റ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് വധശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിനയ് ശര്‍മ്മ ഹര്‍ജി നല്‍കിയത്.അഭിഭാഷകര്‍ മുഖേനയാണ് വിനയ് ശര്‍മ്മ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി നല്‍കിയത്. പ്രതികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകർ ദയാ ഹർജിയും തിരുത്തൽ ഹർജിയും നൽകാൻ സമയം വേണമെന്ന് നേരത്തെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
ഈ മാസം 22 ന് രാവിലെ ഏഴുമണിക്ക് പ്രതികളെ തൂക്കികൊല്ലാനാണ് ദില്ലിയിലെ പട്യാല കോടതിയുടെ മരണവാറന്‍റ്. പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ ഉത്തര്‍ പ്രദേശ് ജയില്‍ വകുപ്പ് ആരാച്ചാരെ വിട്ടുനല്‍കും. പ്രതികളെ തൂക്കിക്കൊല്ലാനുള്ള കയര്‍ ബക്സര്‍ ജയിലില്‍ നിന്നെത്തിക്കും. പത്ത് തൂക്ക് കയറുകള്‍ നല്‍കാനാണ് ജയില്‍ ഡയറക്ട്രേറ്റില്‍ നിന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ പ്രതികളിലൊരാള്‍ തിരുത്തല്‍ ഹര്‍ജി നല്‍കിയതോടെ ശിക്ഷാ നടപടികള്‍ ഇനിയും നീണ്ടുപോകുമോ, സുപ്രീംകോടതി ഹര്‍ജി ഫയലില്‍ സ്വീകരിക്കുമോ തുടങ്ങിയ കാര്യങ്ങള്‍ നിര്‍ണ്ണായകമാണ്.
Read More: നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ; ആരാച്ചാര്‍ യുപിയില്‍ നിന്ന്...