Asianet News MalayalamAsianet News Malayalam

നിർഭയ കേസ് പ്രതികൾ വധശിക്ഷയിലേക്ക്? തൂക്കു കയറുകൾ തയ്യാറാക്കാൻ നിർദേശം

തൂക്കുകയറുകളുണ്ടാക്കാൻ പ്രസിദ്ധമായ സെൻട്രൽ ജയിലാണ് ബിഹാറിലെ ബുക്സാറിലേത്. ഗംഗാതീരത്ത് സ്ഥിതി ചെയ്യുന്ന ബുക്സാർ ജയിലിൽ തയ്യാറാക്കുന്ന തൂക്കുകയറുകൾ മനില കയറുകൾ എന്നാണ് അറിയപ്പെട്ടിരുന്നത്.

nirbhaya case buxar prisoners preparing hanging ropes
Author
Buxar, First Published Dec 9, 2019, 2:57 PM IST

പട്ന: നിർഭയ കൂട്ടബലാത്സംഗക്കേസിൽ പ്രതികളുടെ വധശിക്ഷ ഉടൻ നടപ്പിലാക്കുമെന്ന് സൂചന. ബിഹാറിലെ ബക്സർ സെൻട്രൽ ജയിലിലെ തടവുകാർ തൂക്കുകയറുകൾ തയ്യാറാക്കാൻ കൂടുതൽ സമയം ജോലി ചെയ്യുകയാണിപ്പോൾ എന്നാണ് ചില ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വിനയ് ശർമ രാഷ്ട്രപതിയുടെ മുന്നിലുള്ള ദയാഹർജി പിൻവലിച്ചതോടെയാണ് ഈ നീക്കം. പത്ത് തൂക്കുകയറുകൾ തയ്യാറാക്കാനാണ് നിർദേശം കിട്ടിയിരിക്കുന്നത്. 

തൂക്കുകയറുകളുണ്ടാക്കാൻ പ്രസിദ്ധമായ സെൻട്രൽ ജയിലാണ് ബിഹാറിലെ ബക്സറിലേത്. ഗംഗാതീരത്ത് സ്ഥിതി ചെയ്യുന്ന ബക്സർ ജയിലിൽ തയ്യാറാക്കുന്ന തൂക്കുകയറുകൾ മനില കയറുകൾ എന്നാണ് അറിയപ്പെട്ടിരുന്നത്. നേരത്തേ പാർലമെന്‍റ് ആക്രമണക്കേസിലെ പ്രതി അഫ്‍സൽ ഗുരുവിനെ തൂക്കിക്കൊല്ലാനുള്ള തൂക്കുകയർ തിഹാർ ജയിലിലേക്ക് എത്തിച്ചത് ഇവിടെ നിന്നാണ്. 2013 ഫെബ്രുവരി 9-നാണ് അഫ്സൽ ഗുരുവിനെ തൂക്കിക്കൊല്ലുന്നത്. 

''എന്‍റെ മേലധികാരികൾ എന്നോട് പത്ത് തൂക്കുകയറുകൾ തയ്യാറാക്കണമെന്നാണ് നിർദേശം തന്നിരിക്കുന്നത്. ഏത് ജയിലിലേക്കാണ് ഈ കയറുകൾ നൽകേണ്ടത് എന്ന് എനിക്ക് വിവരം ലഭിച്ചിട്ടില്ല. പക്ഷേ കയറുകൾ നിർമിക്കാനുള്ള ജോലി ഞാൻ തുടങ്ങിക്കഴിഞ്ഞു'', ജയിൽ സൂപ്രണ്ട് വിജയ് കുമാർ അറോറ വ്യക്തമാക്കി. 

മൂന്ന് ദിവസം മുമ്പാണ് തൂക്കുകയർ തയ്യാറാക്കാനുള്ള നിർദേശം ബക്സർ ജയിലിൽ ലഭിക്കുന്നത്. നിർഭയ കൂട്ടബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി വിനയ് ശർമ ദയാഹർജി പിൻവലിച്ച സാഹചര്യത്തിലാണ് ഈ നീക്കമെന്നാണ് സൂചന. 

താൻ ഇത്തരത്തിലൊരു ദയാഹർജി നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിനയ് ശർമ രാഷ്ട്രപതിക്ക് നൽകിയ ദയാഹർജി പിൻവലിച്ചത്. ഇങ്ങനെയൊരു ഹർജിയിൽ താൻ ഒപ്പുവച്ചിട്ടില്ല. ആരെയും ഹർജി നൽകാൻ ചുമതലപ്പെടുത്തിയിട്ടുമില്ലെന്ന് വിനയ് ശർമ വ്യക്തമാക്കിയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

തള്ളിക്കളയണമെന്ന ശുപാർശയോടെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഈ ദയാഹർജി  രാഷ്ട്രപതിഭവന് കൈമാറിയത്. ഹർജി ആദ്യം ലഭിച്ച ദില്ലി ലഫ്റ്റനന്‍റ് ഗവർണർ അനിൽ ബൈജലും ഹർജി തള്ളിക്കളയുന്നതായി ഫയലിൽ രേഖപ്പെടുത്തിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കൈമാറിയത്. അതിനാൽത്തന്നെ വിനയ് ശർമയുടെ ദയാഹർജി പരിഗണിക്കപ്പെടാൻ സാധ്യതയില്ലെന്ന സൂചനയാണ് ലഭിച്ചിരുന്നത്. 

ഇന്ത്യയെ പിടിച്ചുലച്ച ആ ബലാത്സംഗക്കേസ്!

2012 ഡിസംബറിലാണ് വിനയ് ശർമയടക്കമുള്ള ഒരു സംഘം 23 വയസ്സുള്ള പാരാമെഡിക്കൽ വിദ്യാർത്ഥിനിയെ ദില്ലിയിൽ ബസ്സിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും അതിക്രൂരമായ രീതിയിൽ ആക്രമിച്ച് മൃതപ്രായയാക്കുകയും നഗ്നയാക്കി യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും വഴിയിൽ തള്ളുകയും ചെയ്തത്. പിന്നീട് ദില്ലി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നിർഭയയെ സിംഗപ്പൂരിൽ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയെങ്കിലും ഒരാഴ്ചയ്ക്കുള്ളിൽ മരണത്തിന് കീഴടങ്ങി.

കൊലപാതകത്തിന്‍റെയും ബലാത്സംഗത്തിന്‍റെയും നിഷ്ഠുരമായ വിവരങ്ങൾ പുറത്തറിഞ്ഞതോടെ നിർഭയ സംഭവം വൻ പ്രതിഷേധങ്ങൾക്കാണ് വഴിവച്ചത്. രാജ്യതലസ്ഥാനം സമരങ്ങളുടെ പോരാട്ടവേദിയായി. പാർലമെന്‍റ് മുതൽ രാഷ്ട്രപതിഭവനിലേക്ക് വരെ പ്രതിഷേധം ഇരമ്പി. 

അത് പിന്നീട് ദില്ലിയിലെ സർക്കാർ തന്നെ താഴെ വീഴുന്നതിന് കാരണമായി. മറ്റൊരു രാഷ്ട്രീയബദൽ ആം ആദ്മി പാർട്ടിയിലൂടെ ഉയർന്നുവന്നു. രാഷ്ട്രീയവും സാമൂഹികരംഗങ്ങളും പല അഴിച്ചുപണികൾക്കും വിധേയമായി.

ഇതിനിടയിലും പ്രതികളുടെ അഭിമുഖങ്ങളും പുറത്തുവന്നത് കണ്ട് രാജ്യം തരിച്ച് നിന്നു. ബിബിസിയുടെ India's daughter - ഇന്ത്യയുടെ മകൾ എന്ന ഡോക്യുമെന്‍ററിയിൽ അർധരാത്രി പുറത്തിറങ്ങി നടക്കുന്ന സ്ത്രീ ബലാത്സംഗം ചെയ്യപ്പെടേണ്ടവളാണ് എന്ന് പ്രതികളടക്കം പറയുന്നത് രാജ്യം കേട്ടു. ഇതോടെ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകിക്കരുതെന്ന ആവശ്യം ശക്തമായി. സുപ്രീംകോടതി വരെ ഇവരുടെ വധശിക്ഷ ശരിവച്ചു. അവസാനപടിയെന്ന നിലയിലാണ് രാഷ്ട്രപതിയുടെ മുന്നിൽ ദയാഹർജി നൽകിയിരിക്കുന്നത്. ഇപ്പോൾ നൽകിയ ഹർജി തന്‍റേതല്ലെന്ന് വിനയ് ശർമ വ്യക്തമാക്കിയ സാഹചര്യത്തിൽ, ദയാഹർജി പരിഗണിക്കേണ്ട സാഹചര്യമില്ല. ഉന്നാവിലെയും തെലങ്കാനയിലെയും കൂട്ടബലാത്സംഗക്കേസുകളുടെ പശ്ചാത്തലത്തിൽ വിചാരണ അവസാനിച്ച് തൂക്കുകയർ കാത്തു കിടക്കുന്ന പ്രതികളുടെ വധശിക്ഷ ഉടൻ നടപ്പാക്കണമെന്ന ആവശ്യം ശക്തമായി ഉയരുകയാണ്.
 

Follow Us:
Download App:
  • android
  • ios