Asianet News MalayalamAsianet News Malayalam

'ഭിത്തിയില്‍ സ്വയമിടിച്ച് തലപൊട്ടിച്ചു'; നിർഭയ കേസ് കുറ്റവാളി വിനയ്‍യുടെ ആരോഗ്യ സ്ഥിതി റിപ്പോർട്ട്

ഫെബ്രുവരി 16നാണ് വിനയ് ശർമ്മ തല ചുവരിൽ ഇടിച്ച് സ്വയം മുറിവേൽപ്പിക്കാൻ ശ്രമിച്ചത്. ഇയാള്‍ക്ക് ചെറിയ പരിക്കേറ്റു. കൃത്യസമയത്ത് പൊലീസ് ഇയാളെ പിടിച്ച് മാറ്റി. മറ്റ് പരിക്കുകള്‍ ഇല്ലെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കി

Nirbhaya case Vinay Sharma medical report submitted in court
Author
Tihar Jail, First Published Feb 22, 2020, 3:22 PM IST

ദില്ലി: നിർഭയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളി വിനയ് ശർമ്മയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച റിപ്പോർട്ട്, തിഹാർ ജയിലധികൃതർ പട്യാല കോടതിയിൽ സമർപ്പിച്ചു. വിനയ് ശർമ്മയുടെ തലയിലെ പരിക്ക് ജയിൽ ഭിത്തിയിൽ സ്വയം ഇടിച്ചതിനെ തുടർന്നുണ്ടായതെന്ന് പ്രോസിക്യൂട്ടർ കോടതിയിൽ പറഞ്ഞു. മാനസിക രോഗമുണ്ടെന്ന്  മുൻകാല കണ്ടെത്തലുകളില്ലെന്നും പ്രോസിക്യൂട്ടർ വാദിച്ചു. ജയിലിലെ സി സി ടി വി ദൃശ്യങ്ങളും തെളിവായി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

ഫെബ്രുവരി 16നാണ് വിനയ് ശർമ്മ തല ചുവരിൽ ഇടിച്ച് സ്വയം മുറിവേൽപ്പിക്കാൻ ശ്രമിച്ചത്. ഇയാള്‍ക്ക് ചെറിയ പരിക്കേറ്റു. കൃത്യസമയത്ത് പൊലീസ് ഇയാളെ പിടിച്ച് മാറ്റി. മറ്റ് പരിക്കുകള്‍ ഇല്ലെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കി.

വിനയ് ശര്‍മ നിരാഹാര സമരത്തിലാണെന്ന് ഇയാളുടെ അഭിഭാഷകര്‍ നേരത്തെ കോടതിയിൽ പറഞ്ഞിരുന്നു. വിനയ് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. അതിനാല്‍ വധശിക്ഷ നടത്താന്‍ പാടില്ലെന്ന് നേരത്തെ അഭിഭാഷകര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് വിനയ് ശര്‍മ്മയെ ശ്രദ്ധയോടെ നോക്കണമെന്ന് തിഹാര്‍ ജയില്‍ അധികൃതരോട് കോടതി ആവശ്യപ്പെട്ടിരുന്നു.

മാര്‍ച്ച് 3 ന്  കേസിൽ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കും. മുകേഷ് കുമാര്‍ സിംഗ്, പവന്‍ ഗുപ്ത, വിനയ് കുമാര്‍ ശര്‍മ്മ, അക്ഷയ് കുമാര്‍ എന്നിവരെ മാര്‍ച്ച് മൂന്നിന് പുലര്‍ച്ചെ ആറ് മണിക്ക് തൂക്കിലേറ്റാനാണ് കോടതി വിധിച്ചിരിക്കുന്നത്. ഇത് മൂന്നാമത്തെ തവണയാണ് ഇവര്‍ക്കെതിരായി കോടതി മരണ വാറന്‍റ് പുറപ്പെടുവിച്ചിട്ടുള്ളത്. കേസ് വൈകുന്നതിനെതിരെ നിര്‍ഭയയുടെ മാതാപിതാക്കളും, വധശിക്ഷക്കെതിരെ കുറ്റവാളികളുടെ ബന്ധുക്കളും നേരത്തെ പട്യാല ഹൗസ് കോടതിക്ക് മുന്‍പില്‍ പ്രതിഷേധിച്ചിരുന്നു. 

പാരാമെഡിക്കൽ വിദ്യാർത്ഥിനിയായ 23കാരി, 2012 ഡിസംബര്‍ 16-നാണ് ദില്ലിയിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയായത്. പീഡനശേഷം നഗ്നയാക്കിയ യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും പ്രതികൾ വഴിയിൽ തള്ളുകയായിരുന്നു. ക്രൂരബലാത്സംഗത്തിനിടെ ആന്തരികാവയവങ്ങൾക്ക്  ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടർന്ന് ദില്ലി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബർ 29-ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.

Follow Us:
Download App:
  • android
  • ios