ചങ്ങാത്ത മുതലാളിയെങ്കിൽ വിഴിഞ്ഞം പദ്ധതിക്ക് അദാനിയെ കോൺഗ്രസ് സർക്കാർ എന്തിന് ക്ഷണിച്ചു കൊണ്ടു വന്നെന്ന് നിർമ്മലസീതാരാമൻ ലോക്സഭയിൽ ചോദിച്ചു. 

ദില്ലി: സർക്കാർ രണ്ടു വ്യവസായികൾക്കായി പ്രവർത്തിക്കുന്നു എന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് വിഴിഞ്ഞം പദ്ധതി ചൂണ്ടിക്കാട്ടി ധനമന്ത്രി നിർമ്മലാ സീതാരാമന്റെ മറുപടി. ചങ്ങാത്ത മുതലാളിയെങ്കിൽ വിഴിഞ്ഞം പദ്ധതിക്ക് അദാനിയെ കോൺഗ്രസ് സർക്കാർ എന്തിന് ക്ഷണിച്ചു കൊണ്ടു വന്നെന്ന് നിർമ്മലസീതാരാമൻ ലോക്സഭയിൽ ചോദിച്ചു. 

നാം രണ്ട് നമുക്ക് രണ്ട് എന്ന് പരിഹസിച്ചാണ് നാലു പേരാണ് ഇന്ത്യ ഭരിക്കുന്നതെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ആരോപിച്ചത്. ഇതിനു തിരിച്ചടിയായാണ്, ചങ്ങാത്ത മുതലാളി എന്ന് കോൺഗ്രസ് ഇപ്പോൾ വിളിക്കുന്ന മുതലാളിയെ കേരളത്തിലെ തുറമുഖ പദ്ധതിക്കായി ക്ഷണിച്ചു കൊണ്ടു പോയത് ഓർമ്മയില്ലേയെന്ന് ധനമന്ത്രിയുടെ ഇന്ന് ചോദിച്ചത്. "ശശി തരൂർ ഇവിടെ ഇരിക്കുന്നുണ്ട്. ഇവരുടെ ഭരണകാലത്ത് തുറമുഖ പദ്ധതിക്കായി ചങ്ങാത്ത മുതലാളിമാരിൽ ഒരാളെ അല്ലെ ക്ഷണിച്ചു കൊണ്ടു വന്നത്. എന്നിട്ട് എങ്ങനെ നിങ്ങൾ ഞങ്ങളെ ചങ്ങാത്ത മുതലാളി എന്ന് വിളിക്കുന്നു. കേരളത്തിൽ മരുമക്കൾ ഇല്ലാത്തതുകൊണ്ടാണ് നിങ്ങൾ അങ്ങനെ ചെയ്തത്." ധനമന്ത്രി പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

കാർഷിക നിയമങ്ങൾ കോൺഗ്രസിൻറെ പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിരുന്നു എന്ന് മറക്കരുത്. നിയമങ്ങൾ സർക്കാർ നടപ്പാക്കിയപ്പോൾ കോൺഗ്രസ് യൂടേൺ എടുക്കുന്നു. യുപിഎ കാലത്ത് നിയമങ്ങൾ മരുമകന് വേണ്ടിയായിരുന്നെന്ന പരാമർശവും ധനമന്ത്രി നടത്തി. നന്ദിപ്രമേയവും പൊതു ബജറ്റ് ചർച്ചയും പൂർത്തിയാക്കിയാണ് പാർലമെൻറ് ബജറ്റ് സമ്മേളനത്തിൻറെ ആദ്യഘട്ടം ഇന്ന് അവസാനിക്കുന്നത്. മാർച്ച് എട്ടിനാണ് അടുത്ത ഘട്ടം തുടങ്ങുക.