കൊവിഡ് വാക്സിനേഷൻ കാരണം മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല; ആരോഗ്യമന്ത്രി ഹർഷവർദ്ധൻ
ആരോഗ്യരംഗത്തെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുള്ള അവസരമായിട്ടാണ് ഇന്ത്യ കൊവിഡ് പ്രതിസന്ധിയെ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദില്ലി: കൊവിഡിനെതിരെയുള്ള വാക്സിൻ സ്വീകരിച്ചതിനെ തുടർന്ന് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും മാത്രമല്ല, കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ രാജ്യത്തെ 188 ജില്ലകളിൽ ഒരു കൊവിഡ് കേസു പോലും ഉണ്ടായിട്ടില്ലെന്നും കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഹർഷവർദ്ധൻ. ആരോഗ്യരംഗത്തെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുള്ള അവസരമായിട്ടാണ് ഇന്ത്യ കൊവിഡ് പ്രതിസന്ധിയെ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊവിഡ് 19 വാക്സിനേഷൻ മൂലം മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വാക്സിനേഷന് ശേഷം മരണം സംഭവിക്കുകയാണെങ്കിൽ അതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തും. പതിവുള്ള പാർശ്വഫലങ്ങൾ വളരെ കുറഞ്ഞതായിട്ടാണ് കാണുന്നത്. ഹർഷവർദ്ധൻ പറഞ്ഞു. കൊവിഡ് 19 രാജ്യത്തിന്റെ ആരോഗ്യമേഖലയെ ശക്തിപ്പെടുത്തി. കൊവിഡ് പ്രതിസന്ധിയെ അവസരമാക്കി മാറ്റുകയാണ് ചെയ്തത്. ഒരു ലാബിൽ നിന്ന് 2500 ലാബുകളിലേക്ക് ലാബുകളുടെ എണ്ണം മെച്ചപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് വാക്സിനെതിരെയുള്ള കുപ്രചരണങ്ങൾക്കെതിരെ ഇതിന് മുമ്പും ഹർഷവർദ്ധൻ രംഗത്തെത്തിയിരുന്നു.