പല രാത്രികളിലും പട്ടിണി കിടക്കേണ്ടി വന്നെന്ന് കുട്ടികള്‍ പറഞ്ഞു

പട്ന: ഭക്ഷണം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് റസിഡന്‍ഷ്യല്‍ സ്കൂളിന്‍റെ ഹോസ്റ്റലില്‍ നിന്ന് 55 പെണ്‍കുട്ടികള്‍ ഓടിപ്പോയി. ബിഹാറിലെ ജാമുയി ജില്ലയിലെ കസ്തൂർബാ ഗാന്ധി ബാലിക വിദ്യാലയത്തിലാണ് (കെജിബിവി) സംഭവം നടന്നത്.

Add Asianetnews as a Preferred SourcegooglePreferred

വിശദമായ തെരച്ചിൽ നടത്തി 22 പെൺകുട്ടികളെ തിരികെ ഹോസ്റ്റലിലെത്തിച്ചു. പല രാത്രികളിലും പട്ടിണി കിടക്കേണ്ടി വന്നെന്ന് കുട്ടികള്‍ പറഞ്ഞു. ശനിയാഴ്ച ഉച്ച മുതല്‍ ഭക്ഷണം കിട്ടിയില്ലെന്നും അതിനാലാണ് വീട്ടിലേക്ക് തിരികെ പോകാന്‍ തീരുമാനിച്ചതെന്നും വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. പാചകത്തിന് സഹായിച്ചാല്‍ മാത്രമേ പലപ്പോഴും ഭക്ഷണം ലഭിച്ചിരുന്നുള്ളൂ. വൈകി ക്ലാസില്‍ എത്തുന്നതിനാല്‍ മിക്കപ്പോഴും അധ്യാപകരുടെ ശകാരം കേള്‍ക്കേണ്ടി വരാറുണ്ടായിരുന്നുവെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു.

ഹോസ്റ്റല്‍ വാർഡൻ ഗുഡി കുമാരി ഉറങ്ങിയപ്പോൾ ഒമ്പത് മുതൽ പന്ത്രണ്ട് വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാർഥികൾ ഓടി രക്ഷപ്പെടാൻ തീരുമാനിക്കുകയായിരുന്നു. വാർഡൻ കുളിക്കാന്‍ പോയ തക്കം നോക്കി ഇവർ നേരത്തെ താക്കോൽ കൈക്കലാക്കിയിരുന്നു. പുലർച്ചെ 3.30 ഓടെ താൻ ഉറങ്ങിപ്പോയെന്നും പെൺകുട്ടികൾ ഹോസ്റ്റലില്‍ നിന്ന് പോയത് അറിഞ്ഞില്ലെന്നും ഹോസ്റ്റൽ ഗാർഡ് അവിനാഷ് കുമാർ പറഞ്ഞു.

സംഭവം അറിഞ്ഞ ഉടന്‍ തന്നെ ഹോസ്റ്റല്‍ വാര്‍ഡന്‍ ഗുഡി കുമാരി ഗാര്‍ഡിനെ വിവരം അറിയിച്ചു. അവർ പുറത്ത് നിന്ന് മൂന്ന് പെൺകുട്ടികളെ വൈകാതെ പിടികൂടുകയും ചെയ്തു. ഇതുവരെ 22 പെൺകുട്ടികളെ തിരിച്ചെത്തിച്ചു. വിഷയം അന്വേഷിക്കുകയാണെന്ന് സംഭവത്തിന് ശേഷം ഹോസ്റ്റൽ സന്ദർശിച്ച കസ്തൂർബാ ഗാന്ധി റെസിഡൻഷ്യൽ സ്കൂൾ അഡ്മിനിസ്ട്രേറ്റർ പ്രശാന്ത് കുമാർ പറഞ്ഞു. കസ്തൂർബാ ഗാന്ധി ബാലിക വിദ്യാലയത്തിൽ നടന്ന സംഭവം വിദ്യാര്‍ത്ഥിനികളുടെ സുരക്ഷയെ കുറിച്ച് ചോദ്യങ്ങൾ ഉയർത്തി.