റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് ഫ്ലാറ്റോ സംരക്ഷണമോ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടില്ലെന്നും അവരെ തിരിച്ചയക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു

ദില്ലി : റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് ദില്ലിയിൽ ഫ്ലാറ്റ് നൽകുകയും പൊലീസ് സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുമെന്ന കേന്ദ്രമന്ത്രിയുടെ ട്വീറ്റിന് പിന്നാലെ മലക്കം മറിഞ്ഞ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് ഫ്ലാറ്റോ സംരക്ഷണമോ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടില്ലെന്നും അവരെ തിരിച്ചയക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിങ് പുരിയുടെ ട്വീറ്റ് തള്ളിയാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ അറിയിപ്പ്. ദില്ലിയിൽ റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് ഫ്ലാറ്റ് നൽകാൻ ആഭ്യന്തരമന്ത്രാലയം നിർദ്ദേശം നൽകിയിട്ടില്ലെന്നായിരുന്നു ആഭ്യന്തരമന്ത്രാലയത്തിന്റെ ട്വീറ്റ്. 

Scroll to load tweet…

ഇന്ത്യയിൽ അഭയം പ്രാപിച്ചവരെ ഇന്ത്യ എല്ലായിപ്പോഴും സ്വാ​ഗതം ചെയ്തിട്ടുണ്ട്. എല്ലാ റോഹിങ്ക്യൻ അഭയാർത്ഥികളെയും ദില്ലിയിലെ ബക്കർവാല മേഖലയിലേക്ക് മാറ്റും. ഇവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കും. പൊലീസ് സംരക്ഷണം ഉറപ്പാക്കുമെന്നും കേന്ദ്രമന്ത്രി ഹർദീപ് സിംങ് പുരി ട്വീറ്റ് ചെയ്തിരുന്നു. 

Scroll to load tweet…

ഇന്ത്യയുടെ അഭയാർത്ഥി നയത്തെ ബോധപൂർവം സിഎഎയുമായി ബന്ധിപ്പിച്ചുകൊണ്ട് അപവാദങ്ങൾ പ്രചരിപ്പിക്കുന്നവർ നിരാശരാകും. 1951 ലെ യുഎൻ അഭയാർത്ഥി കൺവെൻഷനെ ബഹുമാനിക്കുകയും പിന്തുടരുകയും ചെയ്യുന്നു. മാത്രമല്ല, ജാതിയോ മതമോ വർ​​ഗമോ നോക്കാതെ അഭയം നൽകുമെന്നും പുരി തുടർച്ചയായുള്ള ട്വീറ്റിൽ വ്യക്തമാക്കിയിരുന്നു. 

Scroll to load tweet…

ടെന്റുകളിൽ കഴിയുന്ന 1100 റോഹിങ്ക്യകളെ ഫ്ലാറ്റുകളിലേക്ക് മാറ്റുമെന്ന് അധികൃതരെ ഉദ്ദരിച്ച് ചില റിപ്പോര്‍ട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ അനധികൃതമായി കുടിയേറുന്നവരെ തടവിൽ പാർപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകളെല്ലാം തള്ളി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയത്. നിലവിലുള്ള സ്ഥലം തടങ്കല്‍ പാളയമായി ദില്ലി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. പെട്ടെന്നുതന്നെ അതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു.

Scroll to load tweet…

റിപ്പോർട്ടിനെതിരെ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ശക്തമായ എതിർപ്പ് പ്രകടിപ്പിച്ച് രം​ഗത്തെത്തിയിരുന്നു. "അവരെ (അഭയാർത്ഥികളെ) ഭാരതത്തിൽ നിന്ന് പുറത്താക്കാൻ നടപടി സ്വീകരിക്കണം " - വിഎച്ച്പി ആവശ്യപ്പെട്ടു. റോഹിങ്ക്യൻ അഭയാർത്ഥികളുടെ കുടിയേറ്റം ഇന്ത്യയിൽ വളരെയേറെ ചർച്ചകൾക്ക് വഴി വച്ച വിഷയമാണ്. ബിജെപി മാത്രമല്ല, ദില്ലിയിലെ ഭരണപക്ഷമായ ആം ആദ്മി പാർട്ടിയും റോഹിങ്ക്യകൾക്കെതിരായ നിലപാടുകൾ സ്വീകരിച്ചിരുന്നു. 

Scroll to load tweet…

വർഷങ്ങളായി നേരിടുന്ന അതിക്രമങ്ങളിൽ നിന്ന് രക്ഷനേടി മ്യാൻമറിൽ നിന്ന് ഇന്ത്യയിലേക്ക് പാലായനം ചെയ്ത രാജ്യത്തെ ന്യൂനപക്ഷമായ റോഹിങ്ക്യകളെ തിരിച്ചയക്കാൻ മോദി സർക്കാർ മുമ്പും ശ്രമിച്ചിട്ടുണ്ട്. എന്നാൽ ഒരു ദശലക്ഷത്തോളം റോഹിങ്ക്യകൾക്കാണ് ബംഗ്ലാദേശ് അഭയം നൽകിയത്.

ഈ വർഷം ആദ്യം വരെ, ഏകദേശം 1,100 റോഹിങ്ക്യകൾ ദില്ലിയിലും 17,000 പേർ ഇന്ത്യയിൽ മറ്റിടങ്ങളിലായും താമസിച്ചിരുന്നു. അവരിൽ പലരും കച്ചവടക്കാരായും റിക്ഷാ വലിക്കുന്നവരായും ജോലി ചെയ്തു വന്നു. എന്നാ? നാടുകടത്തപ്പെടുമെന്ന ഭയത്താൽ ഏകദേശം 2,000 പേർ ഈ വർഷം ബംഗ്ലാദേശിലേക്ക് മടങ്ങിയെന്ന് വാർത്താ ഏജൻസിയായ റോയിറ്റേഴ്സിന് നൽകിയ അഭിമുഖത്തിൽ റോഹിങ്ക്യൻ അവകാശ പ്രവർത്തകനായ അലി ജോഹർ പറഞ്ഞു.