Asianet News MalayalamAsianet News Malayalam

അയോധ്യ രാമക്ഷേത്ര ഭൂമി പൂജ; അദ്വാനിക്കും മുരളീമനോഹർ ജോഷിക്കും ക്ഷണമില്ല, ഉമാഭാരതിയെ ക്ഷണിച്ചു

ഉമാഭാരതി, കല്യാൺ സിംഗ് എന്നിവരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അതേസമയം,രാമക്ഷേത്ര നിർമ്മാണത്തിന് തുടക്കം കുറിച്ച് ഓ​ഗസ്റ്റ് അഞ്ചിന് നടക്കുന്ന ഭൂമിപൂജയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്ന് ഔദ്യോ​ഗിക സ്ഥിരീകരണമായി. 

no invite for lk adwani and mm joshi for ayodhya event umabharathi invited
Author
Delhi, First Published Aug 1, 2020, 3:12 PM IST

ദില്ലി: അയോധ്യയിൽ പുതിയ രാമക്ഷേത്രം പണിയുന്നതിന് മുന്നോടിയായുള്ള ഭൂമിപൂജ ചടങ്ങിൽ പങ്കെടുക്കുന്നതിന് മുതിർന്ന ബിജെപി നേതാക്കളായ എൽ കെ അദ്വാനിക്കും, മുരളീ മനോഹർ ജോഷിക്കും ക്ഷണമില്ല. ഉമാഭാരതി, കല്യാൺ സിംഗ് എന്നിവരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അതേസമയം,രാമക്ഷേത്ര നിർമ്മാണത്തിന് തുടക്കം കുറിച്ച് ഓ​ഗസ്റ്റ് അഞ്ചിന് നടക്കുന്ന ഭൂമിപൂജയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്ന് ഔദ്യോ​ഗിക സ്ഥിരീകരണമായി. 

പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങിൽ 50 വിഐപികളോടൊപ്പം പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.  ഭൂമിപൂജ ചടങ്ങിൽ 200 പേർ പങ്കെടുക്കുമെന്നാണ് രാംജന്മഭൂമി ട്രസ്റ്റ് അറിയിച്ചിരിക്കുന്നത്. പൂജാരിമാർ, സുരക്ഷാ ഉദ്യോഗസ്ഥർ, അതിഥികൾ, നാട്ടുകാരുടെ പ്രതിനിധികൾ എന്നിവരെല്ലാം ചേർന്നാണ് ഇരുന്നൂറ് പേർ. പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ ഇറങ്ങുന്നതിന് ഹെലിപാഡ് തയ്യാറാക്കിയതുൾപ്പടെ വലിയ സന്നാഹങ്ങളാണ് രാമജന്മഭൂമി മന്ദിരത്തിന് മൂന്ന് കിലോമീറ്റർ അകലെയുള്ള പ്രദേശത്ത് സജ്ജീകരിച്ചിരുന്നത്. ക്ഷേത്രം നിർമിക്കാനുദ്ദേശിക്കുന്ന ഭൂമിയിലേക്കുള്ള റോഡ് വീതി കൂട്ടി. രാമന്‍റെ ജീവിതം ചിത്രീകരിക്കുന്ന വലിയ ചിത്രങ്ങൾ വഴിയുടെ ഇരുവശത്തും സ്ഥാപിച്ചു. 

അയോധ്യയിൽ പലയിടത്തായി ഭക്തർക്ക് ചടങ്ങുകൾ കാണാൻ വലിയ സ്ക്രീനുകൾ സജ്ജീകരിച്ചിട്ടുണ്ട്. അൺലോക്ക് രണ്ടാം ഘട്ടത്തിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകിയപ്പോൾ അയോധ്യയിലെ താൽക്കാലികക്ഷേത്രവും തുറന്നിരുന്നു. ഈ വർഷം ആദ്യം നടക്കേണ്ടിയിരുന്ന ഭൂമിപൂജ, കൊവിഡ് പ്രതിസന്ധി മൂലമാണ് നീണ്ടുപോയത്. അതിനിടെ, അയോധ്യയിലെ താൽക്കാലിക രാമക്ഷേത്രത്തിലെ പൂജാരിക്കും മേഖലയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന 14 പൊലീസുകാർക്കും കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത് ആശങ്കയ്ക്ക് വഴിവച്ചിരുന്നു. മുഖ്യപൂജാരിയുടെ സഹായിയായ പ്രദീപ് ദാസ് എന്ന പൂജാരിക്കാണ് കൊവിഡ് ബാധ കണ്ടെത്തിയത്. 

ഉത്തർപ്രദേശ്  മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഭൂമിപൂജ ചടങ്ങിന്‍റെ ഒരുക്കങ്ങൾ വിലയിരുത്താൻ സ്ഥലം സന്ദർശിച്ചിരുന്നു. അന്നത്തെ ചിത്രങ്ങളിലും ദൃശ്യങ്ങളിലും ഇപ്പോൾ കൊവിഡ് പോസിറ്റീവായി കണ്ടെത്തിയിരിക്കുന്ന പൂജാരിയായ പ്രദീപ് ദാസ് മുഖ്യമന്ത്രിക്ക് തൊട്ടടുത്ത് നിൽക്കുന്നതും, പൂജയുൾപ്പടെ തൊട്ടടുത്ത് നിന്ന് നിർവഹിക്കുന്നതും കാണാം. രാംജന്മഭൂമി മന്ദിരത്തിലെ മുഖ്യപൂജാരിയായ സത്യേന്ദ്രദാസും തൊട്ടടുത്ത് നിൽക്കുന്നത് ദൃശ്യങ്ങളിലുണ്ടായിരുന്നു. സത്യേന്ദ്രദാസാണ് ഓഗസ്റ്റ് 5-നുള്ള ഭൂമിപൂ‍ജ കർമ്മങ്ങൾക്ക് നേതൃത്വം നൽകേണ്ടത്. എന്നാൽ പരിപാടി മുടക്കില്ലെന്നും കൊവിഡ് ചട്ടമനുസരിച്ചുള്ള എല്ലാ പ്രോട്ടോക്കോളുകളും പാലിക്കുമെന്നും രാമജന്മഭൂമി ട്രസ്റ്റ് അറിയിച്ചു. ഭൂമി പൂജ നടത്തുന്ന പൂജാരികളുടെ സംഘത്തിൽ ഇപ്പോൾ രോഗബാധിതനായ പൂജാരി അംഗമല്ല എന്നാണ് ട്രസ്റ്റ് അറിയിക്കുന്നത്. 

Follow Us:
Download App:
  • android
  • ios