നിയന്ത്രണങ്ങൾ സാധാരണ ജനങ്ങളെ ബാധിക്കാതിരിക്കാൻ പരമാവധി ശ്രദ്ധിക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ദേശീയ ലോക്കഡൗൺ ആലോചനയിലില്ലെന്ന സന്ദേശമാണ് ഇതിലൂടെ പ്രധാനമന്ത്രി നല്കിയത്.  

ദില്ലി: ദേശീയ ലോക്ക്ഡൗൺ (Lock down) ഇല്ലെന്ന സന്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡിനെ തുടർന്നുള്ള നിയന്ത്രണങ്ങൾ ജനജീവിതത്തെ ബാധിക്കില്ലെന്ന് ഉറപ്പു വരുത്തണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു. വാക്സീനാണ് വൈറസിനെതിരെയുള്ള പ്രധാന ആയുധമെന്നും മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. 

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ രണ്ട് വർഷവും അതിജീവിച്ചത് പോലെ ഇത്തവണയും കൊവിഡിനെ അതിജീവിക്കാനാകുമെന്ന് പറഞ്ഞ പ്രധാനമന്ത്രി വ്യാപനം തടയാൻ വേണ്ട നിർദേശങ്ങളും സംസ്ഥാനങ്ങൾക്ക് നൽകി. മുൻ വകഭേദങ്ങളേക്കാൾ വേഗത്തിലാണ് ഒമിക്രോൺ വ്യാപനമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് വ്യാപനം രൂക്ഷമായ സ്ഥലങ്ങളിൽ പ്രാദേശികമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. നിയന്ത്രണങ്ങൾ സാധാരണ ജനങ്ങളെ ബാധിക്കാതിരിക്കാൻ പരമാവധി ശ്രദ്ധിക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ദേശീയ ലോക്കഡൗൺ ആലോചനയിലില്ലെന്ന സന്ദേശമാണ് ഇതിലൂടെ പ്രധാനമന്ത്രി നല്കിയത്. 

വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് കൃത്യമായ ചികിത്സ ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം. ഇതിനായി ടെലി മെഡിസിൻ സൌകര്യങ്ങൾ കേന്ദ്രം ഒരുക്കിയിട്ടുണ്ട്. സംസ്ഥാനങ്ങളിലെ ആശുപത്രി സൌകര്യങ്ങളും യോഗത്തിൽ പ്രധാനമന്ത്രി വിലയിരുത്തി. കുട്ടികളെ ചികിത്സിക്കാൻ ആവശ്യമായ യൂണിറ്റുകളും ലക്ഷകണക്കിന് ഓക്സിജൻ കിടക്കകളും തയ്യാറാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വീടുകളിലെത്തിയുള്ള വാക്സിനേഷൻ ഊർജിതമാക്കണം. മൂന്ന് കോടിയിലധികം കൌമാരക്കാർ വാക്സീൻ സ്വീകരിച്ചതിൽ ആരോഗ്യ പ്രവർത്തകരേയും, ആശ വർക്കർമാരേയും പ്രധാനമന്ത്രി അഭിനന്ദിച്ചു. 

അതേ സമയം രാജ്യത്ത് കൊവിഡ് കേസുകളിൽ ഒറ്റ ദിവസത്തിനിടെ 27 ശതമാനം വർധനയുണ്ടായി. രണ്ട് ലക്ഷത്തി നാല്പത്തിയേഴായിരത്തി നാനൂറ്റി പതിനേഴ് പേർക്കാണ് ഇരുപത്തിനാല് മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. 380 മരണം റിപ്പോർട്ട് ചെയ്തു. പോസിറ്റിവിറ്റി നിരക്ക് 13.11 ശതമാനമായി ഉയർന്നു. മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ വീണ്ടും ഉയർന്നു. ദില്ലിയിൽ പോസിറ്റിവിറ്റി നിരക്ക് 26 ശതമാനമായി. 28867 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

.