മാധ്യമപ്രവർത്തകൻ വിനോദ് ദുവയ്ക്ക് എതിരായ രാജ്യദ്രോഹക്കുറ്റം; അന്വേഷണം സ്റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി
ദില്ലി കലാപവുമായി ബന്ധപ്പെട്ട വാര്‍ത്താ പരിപാടിയില്‍ നടത്തിയ പരാമർശങ്ങളുടെ പേരിലായിരുന്നു ദുവയ്ക്ക് എതിരെ ഹിമാചൽ പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.
ദില്ലി: മാധ്യമ പ്രവർത്തകൻ വിനോദ് ദുവയ്ക്ക് എതിരായ അന്വേഷണത്തിന് സുപ്രീം കോടതി സ്റ്റേ ഇല്ല. കേസിൽ ഹിമാചൽ പ്രദേശ് പൊലീസിന് അന്വേഷണം തുടരാം എന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഹർജി ഇനി പരിഗണിക്കുന്നത് വരെ ദുവയുടെ അറസ്റ്റ് കോടതി തടഞ്ഞു. ദില്ലി കലാപവുമായി ബന്ധപ്പെട്ട വാര്‍ത്താ പരിപാടിയില്‍ നടത്തിയ പരാമർശങ്ങളുടെ പേരിലായിരുന്നു ദുവയ്ക്ക് എതിരെ ഹിമാചൽ പൊലീസ് രാജ്യദ്രോഹകുറ്റം ചുമത്തിയത്.
തനിക്കെതിരായ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് വിനോദ് ദുവ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ദുവയുടെ ആവശ്യം നിരാകരിച്ച കോടതി ഹിമാചൽ പ്രദേശ് സർക്കാരിനോട് തൽസ്ഥിതി റിപ്പോർട്ട് തേടി. വിഷയം സംബന്ധിച്ച് കേന്ദ്രസർക്കാരിനും കോടതി നോട്ടീസ് നൽകിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ ആണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ഹർജി അടുത്ത മാസം ആറിന് പരിഗണിക്കും.
പൊലീസ് അന്വേഷണത്തോട് സഹകരിക്കണമെന്ന് ദുവയ്ക്ക് കോടതി നിർദേശം നൽകി. മുൻകൂർ നോട്ടീസ് നൽകിയ ശേഷം ദുവയെ ചോദ്യം ചെയ്യാൻ പൊലീസിന് അനുമതി നൽകിയിട്ടുണ്ട്.
Read Also: സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്നതിനിടെ പൊലീസുകാരന്റെ മരണം; ദുരൂഹതയേറുന്നു...