'ഇത് ഈഗോ പ്രകടിപ്പിക്കാനുള്ള സമയമല്ല'; മമതയോട് മാർഗരറ്റ് ആൽവ
പാർട്ടിയോട് ആലോചിക്കാതെ പ്രതിപക്ഷ സ്ഥാനാർഥിയെ തീരുമാനിച്ചതിനോട് യോജിക്കാത്തതിനാൽ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ തൃണമൂൽ കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു.

ദില്ലി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനുള്ള തൃണമൂൽ കോൺഗ്രസിന്റെ തീരുമാനത്തിൽ പ്രതികരിച്ച് പ്രതിപക്ഷ സ്ഥാനാർഥി മാർഗരറ്റ് ആൽവ. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കാനുള്ള തൃണമൂൽ കോൺഗ്രസിന്റെ തീരുമാനം നിരാശാജനകമാണെന്ന് മാർഗരേറ്റ് ആൽവ ട്വിറ്ററിൽ കുറിച്ചു. ഇത് 'വാട്ടബൗട്ടറി'യുടെയോ ഈഗോയുടെയോ കോപത്തിന്റെയോ സമയമല്ല. ധൈര്യത്തിന്റെയും നേതൃത്വത്തിന്റെയും ഐക്യത്തിന്റെയും സമയമാണ്. ധീരതയുടെ പ്രതിരൂപമായ മമത ബാനർജി പ്രതിപക്ഷത്തോടൊപ്പം നിൽക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു- ആൽവ വ്യക്തമാക്കി.
പാർട്ടിയോട് ആലോചിക്കാതെ പ്രതിപക്ഷ സ്ഥാനാർഥിയെ തീരുമാനിച്ചതിനോട് യോജിക്കാത്തതിനാൽ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ തൃണമൂൽ കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രി മമത ബാനർജി തൃണമൂൽ എംപിമാരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. മുൻ പശ്ചിമ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻഖറിനെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയാക്കിയപ്പോൾ മുൻ രാജസ്ഥാൻ ഗവർണർ മാർഗരറ്റ് ആൽവയെയാണ് പ്രതിപക്ഷം സ്ഥാനാർഥിയാക്കിയത്. മമത ബാനർജിയുമായി ആലോചിക്കാതെ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർഥിയെ എങ്ങനെ പ്രഖ്യാപിച്ചുവെന്നും തൃണമൂൽ കോൺഗ്രസ് ചോദിച്ചു.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: പ്രതിപക്ഷ സ്ഥാനാർത്ഥി മാർഗരറ്റ് ആൽവ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
ദില്ലി: പ്രതിപക്ഷ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി മാർഗരറ്റ് ആൽവ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, എൻസിപി അധ്യക്ഷൻ ശരത് പവാർ അടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് പത്രിക സമർപ്പിച്ചത്.
എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി ജഗ്ദീപ് ധന്‍കർ ഇന്നലെ നാമനിർദേശ പത്രിക നല്‍കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ്, ജെപി നദ്ദ തുടങ്ങിയവരാണ് ധന്‍കറുടെ പേര് നിർദേശിച്ചത്. ബിജു ജനതാദൾ, അണ്ണാഡിഎംകെ പാർട്ടികളുടെ പ്രതിനിധികളും ജഗ്ദീപ് ധൻകറിനൊപ്പം പങ്കെടുത്തു. ബിജു ജനതാദൾ ജഗ്ദീപ് ധന്‍കറെ പിന്തുണക്കുമെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 6ന്
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് തീയതി കഴിഞ്ഞ ദിവസം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരുന്നു. ജൂലൈ 19 വരെയാണ് നാമനിര്‍ദ്ദേശ പത്രികകൾ സമര്‍പ്പിക്കാനുള്ള സമയം. സൂക്ഷ്മപരിശോധന 20-ന് നടക്കും. 21 വരെ നാമനിര്‍ദ്ദേശ പത്രികകൾ പിൻവലിക്കാം. ആഗസ്റ്റ് ആറിനാവും വോട്ടെടുപ്പ്. അന്നു തന്നെ വോട്ടെണ്ണൽ നടക്കും. രാജ്യസഭയിലെ 233 രാജ്യസഭാ അംഗങ്ങളും ലോക‍്‍സഭയിലെ 543 അംഗങ്ങളുമാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുക. നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കാലാവധി ഓഗസ്റ്റ് പത്തിനാണ് തീരുക.