ഇറച്ചിയും മീനും കഴിക്കുന്നതിനാൽ വൃത്തികെട്ടവർ എന്ന് വിളിച്ചെന്നും അധിക്ഷേപിച്ചെന്നുമാണ് മറാത്തി കുടുംബങ്ങളുടെ പരാതി

മുംബൈ: മുംബൈയിലെ ഘാട്‌കോപ്പറിലെ ഫ്ലാറ്റിൽ നോണ്‍ വെജ് ഭക്ഷണത്തെ ചൊല്ലി മറാത്തികളും ഗുജറാത്തികളും തമ്മിൽ സംഘർഷം. ഇറച്ചിയും മീനും കഴിക്കുന്നതിനാൽ വൃത്തികെട്ടവർ എന്ന് വിളിച്ചെന്നും അധിക്ഷേപിച്ചെന്നുമാണ് മറാത്തി കുടുംബത്തിന്‍റെ പരാതി. തുടർന്ന് ഗുജറാത്തികൾക്കെതിരെ മഹാരാഷ്ട്ര നവനിർമ്മാൺ സേന (എംഎൻഎസ്) രംഗത്തെത്തി. സംഘർഷം ഉടലെടുക്കുമെന്ന ഘട്ടത്തിൽ മുംബൈ പൊലീസ് ഇടപെട്ടു. 

മഹാരാഷ്ട്ര നവനിർമ്മാൺ സേന പ്രവർത്തകർ അപ്പാർട്ട്മെന്‍റ് സമുച്ചയത്തിലെ ഗുജറാത്തി കുടുംബങ്ങളോട് തട്ടിക്കയറുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറാത്തി കുടുംബങ്ങളെ മത്സ്യവും മാംസവും പാകം ചെയ്യുന്നതിൽ നിന്ന് വിലക്കിയത് എന്തിനെന്നും വൃത്തികെട്ടവരെന്ന് വിളിച്ചത് എന്തിനെന്നും എംഎൻഎസ് നേതാവ് രാജ് പാർട്ടെ ചോദിച്ചു. നോണ്‍ വെജ് പാകം ചെയ്യാൻ അനുവദിക്കാത്തതിനാൽ പുറത്തു നിന്ന് ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കേണ്ടി വരുന്നുവെന്ന് മറാത്തി കുടുംബങ്ങൾ പറയുന്നു.

മുംബൈ പോലുള്ള നഗരത്തിൽ, മറ്റുള്ളവർ എന്തുകഴിക്കണമെന്ന് കൽപ്പിക്കരുതെന്ന് രാജ് പാർട്ടെ പറഞ്ഞു. എന്നാൽ ഈ അപ്പാർട്ട്മെന്‍റിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് എന്ത് വേണമെങ്കിലും കഴിക്കാമെന്നും ആരെയും വിലക്കിയിട്ടില്ലെന്നും ഒരു താമസക്കാരൻ മറുപടി നൽകി. സംഘർഷം രൂക്ഷമാകുമെന്ന ഘട്ടത്തിൽ താമസക്കാർ പൊലീസിനെ വിളിച്ചു. താമസക്കാരോട് ഐക്യത്തോടെ ജീവിക്കാനും മറ്റുള്ളവരെ ഉപദ്രവിക്കരുതെന്നും പൊലീസ് ആവശ്യപ്പെട്ടു. ആരും രേഖാമൂലം പരാതി നൽകിയിട്ടില്ല. 

അസോസിയേഷൻ തെരഞ്ഞെടുപ്പിന് ശേഷം അപ്പാർട്ട്മെന്‍റ് സമുച്ചയത്തിൽ രണ്ട് ചേരികൾ രൂപപ്പെട്ടുവെന്നും ഇരു വിഭാഗത്തോടും സംസാരിച്ച് ആഭ്യന്തര പ്രശ്നം പരിഹരിക്കുമെന്നും പൊലീസ് പറഞ്ഞു. മറാത്തി സംസാരിക്കുന്നവർക്ക് ഭക്ഷണത്തിന്‍റെ പേരിൽ താമസ സ്ഥലങ്ങളിൽ വിവേചനം നേരിടേണ്ടിവരുന്നുവെന്ന് എംഎൻഎസും ശിവസേനയും നേരത്തെ ആരോപിച്ചിരുന്നു. 

ഒരാഴ്ച കൊണ്ട് 279 പേർക്ക് തലയിൽ ഒരു മുടി പോലുമില്ലാതായ ജില്ലയിൽ വീണ്ടും ആശങ്ക; നഖങ്ങൾ തനിയെ കൊഴിയുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം