പ്രതിഷേധത്തില്‍ നിന്ന് ഒരിഞ്ചു പോലും പിന്നോട്ടില്ലെന്ന് ഐഷി ഘോഷ്.  സുരക്ഷിതയാണെന്നും എല്ലാവരോടും നന്ദിയുണ്ടെന്നും ഐഷി പറഞ്ഞു.

ദില്ലി: ജെഎന്‍യുവില്‍ ഇന്നലെ നടന്ന അക്രമസംഭവങ്ങള്‍ക്ക് ശേഷം പ്രതികരണവുമായി ജെഎന്‍യു സ്റ്റുഡന്‍റ്സ് യൂണിയന്‍ അധ്യക്ഷ ഐഷി ഘോഷ്. പ്രതിഷേധത്തില്‍ നിന്ന് ഒരിഞ്ചു പോലും പിന്‍വാങ്ങില്ലെന്ന് ഐഷി പറഞ്ഞു. സുരക്ഷിതയാണെന്നും എല്ലാവരോടും നന്ദിയുണ്ടെന്നും ഐഷി ഫേസ്ബുക്കിലൂടെ അറിയിച്ചു.

'എല്ലാവര്‍ക്കും നന്ദി, ഞാന്‍ തിരിച്ചെത്തി, സുരക്ഷിതയാണ്. തയ്യാറാണ്. ഒരിഞ്ചു പോലും പിന്നോട്ടില്ല'- ഐഷി കുറിച്ചു. 

ഇന്നലെ ഉച്ച കഴിഞ്ഞപ്പോള്‍ മുതല്‍ ക്യാംപസിലുള്ള ചിലരും പുറത്ത് നിന്നുള്ള ചിലരും ചേര്‍ന്ന് ചില കുട്ടികളെ ഉന്നമിട്ട് മര്‍ദിക്കുന്ന വിവരം പൊലീസിനെ അറിയിച്ചിരുന്നു. മുസ്‍ലിം വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് ആക്രമിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ യൂണിയനില്‍ പരാതി നല്‍കിയിരുന്നു. വസന്ത്കുന്‍ജ് പൊലീസ് സ്റ്റേഷന്‍ എസ് ഐയെ അറിയിച്ചിരുന്നു. മൂന്നരയോടെ അജ്ഞാതര്‍ ക്യാംപസില്‍ തമ്പടിക്കുന്നുണ്ടെന്നും സുരക്ഷിതരായി തോന്നുന്നില്ലെന്നും പൊലീസിനെ അറിയിച്ചു. ഇവരുടെ പക്കല്‍ ആയുധങ്ങളുണ്ടെന്നും പൊലീസിനോട് വ്യക്തമാക്കിയിരുന്നു. എസിപിയോടും വിവരം അറിയിച്ചിരുന്നു. വിദ്യാര്‍ത്ഥികളും പുറത്തുനിന്നുള്ളവരും ആയുധങ്ങളുമായി ക്യാംപസിലെത്തിയ വിവരം സര്‍വ്വകലാശാല പ്രതിനിധിയായിട്ടാണ് പൊലീസിനെ അറിയിച്ചത്. പക്ഷേ പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഒരു നടപടി പോലുമുണ്ടായില്ലെന്നും എങ്ങനെയാണ് പുറത്ത് നിന്നുള്ള ആളുകള്‍ സര്‍വ്വകലാശാലയില്‍ അയുധങ്ങളോടെ പ്രധാന ഗേറ്റ് വഴി കടന്നതെന്ന് പൊലീസ് വിശദമാക്കണമെന്നും എന്‍ടി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ഐഷി പറഞ്ഞു.

Read More: ജെഎൻയു ആക്രമണം: 'ഇന്ന് എന്റെ മകൾ, നാളെ അത് ഞാനാകാം, അല്ലെങ്കിൽ മറ്റൊരാൾ': ഐഷി ഘോഷിന്റെ അച്ഛൻ