നബിവിരുദ്ധ പരാമർശങ്ങളുടെ പേരിലെടുത്ത 9 കേസുകളിൽ അറസ്റ്റ് തടയണമെന്നും ആവശ്യം

ദില്ലി: നബിവിരുദ്ധ പരാമർശത്തെ തുടർന്ന് വിവാദത്തിലായ ബിജെപി മുൻ വക്താവ് നുപുർ ശർമ സുപ്രീംകോടതിയെ സമീപിച്ചു. തനിക്കെതിരെ അവധിക്കാല ബെഞ്ചിന്റെ പരാമർശങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് നുപൂർ ശർമ ഹർജി നൽകി. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പരാമർശം നടത്തിയത് തന്റെ ഭാഗം കേൾക്കാതെയാണെന്നാണ് ഹർജിയിലെ വാദം. നേരത്തെ ഹർജി പരിഗണിക്കവേ, രാജ്യത്തെ ഇപ്പോഴത്തെ സാഹചര്യത്തിന് കാരണം നുപുർ ശർമയാണെന്ന് കോടതി പരാമർശിച്ചിരുന്നു. രാജ്യത്തോട് നുപുർ മാപ്പ് പറയണമെന്ന നിരീക്ഷണവും കോടതി നടത്തി. എന്നാൽ വാക്കാലുള്ള ഈ നിരീക്ഷണം ഉത്തരവിൽ ഇല്ലായിരുന്നു. പല ഭാഗങ്ങളിലായുള്ള എഫ്ഐആറുകൾ ഒന്നിച്ച് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നുപുർ ശർമ നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നബിവിരുദ്ധ പരാമർശങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്ത കേസുകളിലെ അറസ്റ്റ് തടയണമെന്ന ആവശ്യവും നുപുർ ശർമ ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. വിവാദ പരാമർശങ്ങളുടെ പേരിൽ 9 കേസുകളാണ് നുപൂർ ശർമയ്ക്കെതിരെയുള്ളത്. സുപ്രീംകോടതി അവധിക്കാല ബെഞ്ചിന്റെ പരമാർശങ്ങൾക്ക് പിന്നാലെ നിരവധി ഭീഷണി കോളുകൾ ലഭിക്കുന്നതായും നുപുർ വ്യക്തമാക്കിയിട്ടുണ്ട്. ബലാത്സംഗം ചെയ്യുമെന്നും കൊല്ലുമെന്നുമാണ് ഭീഷണികളെന്നും നുപുർ കോടതിയെ അറിയിച്ചു.