പെൻഷൻ തുക കിട്ടണമെങ്കിൽ അമ്മ നേരിട്ടെത്തണമെന്ന് ബാങ്ക്; 100വയസുകാരിയെ കട്ടിലോടെ വലിച്ച് കൊണ്ടുപോയി മകൾ
പെൻഷൻ തുക നൽകണമെങ്കിൽ 'ഫിസിക്കൽ വേരിഫിക്കേഷൻ' വേണമെന്ന് ബാങ്കുകാർ നിർബന്ധം പിടിച്ചതോടെയാണ് ബാർഗോൺ ഗ്രാമത്തിൽ നിന്നുള്ള 70 വയസുകാരി തന്റെ അമ്മയെ കട്ടിലോടെ ബാങ്കിലേക്ക് കൊണ്ടുപോയത്.
ഭുവനേശ്വർ: പെന്‍ഷന്‍ തുക വാങ്ങാന്‍ അമ്മ നേരിട്ട് എത്തണമെന്ന് പറഞ്ഞതോടെ 100 വയസുള്ള അമ്മയെ കട്ടിലോടെ വലിച്ച് ബാങ്കിലെത്തിച്ച് മകള്‍. ഒഡീഷയിലെ നൗപഡ ജില്ലയിലെ ബരഗന്‍ ഗ്രാമത്തിലാണ് സംഭവം. 70 വയസായ മകൾ അമ്മയെ കട്ടിലില്‍ വലിച്ച് കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
പെൻഷൻ തുക നൽകണമെങ്കിൽ 'ഫിസിക്കൽ വേരിഫിക്കേഷൻ' വേണമെന്ന് ബാങ്കുകാർ നിർബന്ധം പിടിച്ചതോടെയാണ് ബാർഗോൺ ഗ്രാമത്തിൽ നിന്നുള്ള 70 വയസുകാരി തന്റെ അമ്മയെ കട്ടിലോടെ ബാങ്കിലേക്ക് കൊണ്ടുപോയതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
പെന്‍ഷന്‍ തുകയായ 1500 രൂപ പിന്‍വലിക്കുന്നതിന് ബാങ്കിലെത്തിയ മകളോട് അമ്മ നേരിട്ടെത്താതെ പണം പിന്‍വലിക്കാനാവില്ലെന്ന് ബാങ്ക് അധികൃതര്‍ പറയുകയായിരുന്നു. എന്നാൽ അമ്മക്ക് ബാങ്കിലെത്താൻ സാധിക്കില്ലെന്ന് ഇവർ പറഞ്ഞുവെങ്കിലും അത് കേൾക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. ഇതോടെ അമ്മയെ കൊണ്ടുവരാൻ മറ്റ് മാർഗമില്ലാതെ വന്നതോടെ മകൾക്ക് അവരെ കട്ടിലോടെ വലിച്ചുകൊണ്ടു പോകോണ്ടി വരികയായിരുന്നു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ബാങ്ക് അധികൃതരുടെ നടപടിക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് പ്രായമായവരുടെ വീടുകളിലെത്തി ഇടപാടുകള്‍ നടത്തിക്കൊടുക്കണമെന്ന് സംസ്ഥാനത്തെ എല്ലാ ബാങ്കുകളോടും ഒഡീഷ ചീഫ് സെക്രട്ടറി ഉത്തരവിട്ടിട്ടുണ്ട്.