സെപ്റ്റംബർ ഏഴിന് ആരംഭിച്ച കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര അടുത്തിടെ 1000 കിലോമീറ്റർ പിന്നിട്ടിരുന്നു.

ദില്ലി : ഭാരത് ജോഡോ യാത്രയ്ക്കിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കെട്ടിപ്പിടിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്ന വൃദ്ധയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കന്യാകുമാരിയിൽ നിന്ന് 12 സംസ്ഥാനങ്ങളും 2 കേന്ദ്രഭരണ പ്രദേശങ്ങളും ചുറ്റി കശ്മീരിലെത്തുക എന്ന ലക്ഷ്യത്തോടെയാണ് രാഹുൽ ഗാന്ധി പാർട്ടി പ്രവർത്തകർക്കൊപ്പം ഭാരത് ജോഡോ യാത്ര തുടരുന്നത്. കോൺഗ്രസ് ട്വിറ്ററിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിൽ വൃദ്ധയെ ചേർത്ത് പിടിച്ച രാഹുലിനെ കാണാം. രാഹുലിന്റെ തോളിൽ തട്ടി സ്ത്രീ അനുഗ്രഹിക്കുന്നതും വീഡിയോയിൽ കാണാം. അവസാനം, ഗാന്ധി വീണ്ടും തന്റെ അനുയായികൾക്ക് നേരെ കൈ വീശി മാർച്ച് തുടരുന്നു. 

സെപ്റ്റംബർ ഏഴിന് ആരംഭിച്ച കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര അടുത്തിടെ 1000 കിലോമീറ്റർ പിന്നിട്ടിരുന്നു. യാത്രയിലുടനീളം, രാഹുൽ ഗാന്ധിയും അദ്ദേഹത്തിന്റെ സഹയാത്രികരും ആളുകളുമായി സംവദിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കുന്നുണ്ട്. കർണാടകയിലെ മാണ്ഡ്യയിൽ വച്ച് കോൺഗ്രസ് പാർട്ടിയുടെ മുൻ അധ്യക്ഷ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിക്കൊപ്പം ചേർന്നിരുന്നു. കൊവിഡ് ബാധിച്ചതിന് ശേഷം സോണിയാ ഗാന്ധി നടത്തുന്ന ആദ്യ പൊതു യാത്രയായിരുന്നു ഇത്. നടക്കുന്നതിനിടയിൽ രാഹുൽ ഗാന്ധി അമ്മയുടെ ഷൂലേസ് കെട്ടുന്ന ഫോട്ടോയും കോൺഗ്രസ് ട്വിറ്ററിൽ പങ്കുവെച്ചിരുന്നു.

രാഹുൽ ഗാന്ധിയെ കണ്ടതിന് ശേഷം കണ്ണുനീർ നിയന്ത്രിക്കാൻ കഴിയാതെ ഒരു പെൺകുട്ടിക്ക് കരയുന്ന വീഡിയോ നേരത്തെ പ്രചരിച്ചിരുന്നു. രാഹുലിനെ കാണാൻ അനുവദിച്ചപ്പോൾ പെൺകുട്ടി സന്തോഷത്തോടെ ചാടുന്നതും ചിരിക്കുന്നതും ഒരേ സമയം കരയുന്നതും ഇതിൽ കാണാം. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാഹുൽ ഗാന്ധി ഏകദേശം അഞ്ച് മാസത്തിനുള്ളിൽ 12 സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലൂടെയും സഞ്ചരിക്കും.

Scroll to load tweet…