Asianet News MalayalamAsianet News Malayalam

Omicron : ക്ലസ്റ്ററുകളുടെ ജനിതക ശ്രേണീകരണം നടത്താൻ നിർദേശം;പരിശോധന കൂട്ടാനും കേന്ദ്ര നിർദേശം

 കേന്ദ്ര സര്‍ക്കാരിന്‍റെ പ്രത്യേക നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ഫലം നെഗറ്റീവാണെങ്കിലും 14 ദിവസം ക്വാറന്‍റൈനില്‍ കഴിയണം. 7 ദിവസം ഹോം ക്വാറന്‍റൈനില്‍ കഴിഞ്ഞ ശേഷം വീണ്ടും ആര്‍ടിപിസിആര്‍ എടുത്ത് നെഗറ്റീവെങ്കില്‍ 7 ദിവസം കൂടി ക്വാറൈന്‍റൈനില്‍ കഴിയണമെന്നാണ് നിര്‍ദ്ദേശം നല്‍കുന്നത്. 

omicron threat; strict inspection and rtpcr test at all airports
Author
Delhi, First Published Dec 1, 2021, 6:42 AM IST

ദില്ലി: ഒമിക്രോൺ (omicron)വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ കൊവിഡ് ബാധ കാണുന്ന ക്ളസ്റ്ററുകളുടെ(clusters) എല്ലാം ജനിതക ശ്രേണീകരണത്തിന് (genome sequencing)കേന്ദ്രം നിർദ്ദേശം നൽകി. കർണ്ണാടകയിലെയും പൂനെയിലെയും ഓരോ ക്ളസ്റ്ററുകളുടെ എല്ലാ സാംപിളും ആവശ്യപ്പെട്ടിട്ടുണ്ട്. ഒമിക്രോൺ സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്ന് വരുന്നവരുടെ വീട്ടിലെത്തി നിരീക്ഷിക്കണമെന്നും കേന്ദ്രം നിർദേശിച്ചു. അതേസമയം ഇന്ത്യയിൽ ചികിത്സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തിന് താഴെ എത്തി


മഹാരാഷ്ട്രയിൽ ദക്ഷിണാഫ്രിക്കയിൽ നിന്നു വന്ന ആറു പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.മഹാരാഷ്ട്ര സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ പുതുക്കിയിട്ടുണ്ട്. വിദേശരാജ്യങ്ങളിൽ നിന്ന് വരുന്നവർക്കെല്ലാം വിമാനത്താവളത്തിൽ കൊവിഡ് പരിശോധന നിർബന്ധമാക്കി.നെഗറ്റീവ് ആയാൽ 14 ദിവസം വീടുകളിൽ ക്വാറൻ്റീൻ നിൽക്കണം.ഹൈ റിസ്ക് രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് ഏഴു ദിനം നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീനും ഏർപ്പെടുത്തി.2,4,7 ദിവസങ്ങളിൽ കൊവിഡ് പരിശോധന നടത്തണം. നെഗറ്റീവ് ആയാൽ വീണ്ടും ഏഴ് ദിനം വീടുകളിൽ ക്വാറൻ്റീൻ കഴിയണം..മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് 48 മണിക്കൂറിനുള്ളിലെ RTPCR പരിശോധന ഫലം നിർബന്ധമാക്കുകയും ചെയ്തു.

പുതിയ വകഭേദം സ്ഥിരീകരിക്കുന്ന രാജ്യങ്ങളിൽ നിന്നെത്തുന്നവർ രാജ്യത്ത് കർശന നിരീക്ഷണത്തിന് വിധേയരാകണം.ആർ ടി പി സി ആർ പരിശോധന ഫലം അറിഞ്ഞ ശേഷമേ വിമാനത്താവളം വിടാവൂ. കൊവിഡ് പോസിറ്റീവെങ്കിൽ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും സ്രവം ജനിതക ശ്രേണീകരണത്തിന് വിധേയമാക്കുകയും ചെയ്യും. നെഗറ്റീവെങ്കിൽ വീട്ടിൽ ഒരാഴ്ച നിരീക്ഷണം. എട്ടാം ദിവസം വീണ്ടും പരിശോധന നടത്തണം. മാർഗനിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും കേന്ദ്രം സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 

അതേ സമയം വകഭേദം സ്ഥിരീകരിക്കാത്തതിനെ തുടർന്ന് കർണ്ണാടകയിൽ നിന്നയച്ച ദക്ഷിണാഫ്രിക്കൻ സ്വദേശിയുടെ സാന്പിൾ പരിശോധനാ ഫലം ഐസിഎംആർ ഉടൻ പുറത്ത് വിടും. പരിശോധന ഫലമെന്തെന്ന് കേന്ദ്രം വ്യക്തമാക്കട്ടെയെന്നാണ് കർണ്ണാടക സർക്കാരിന്റെ നിലപാട്. ഡെൽറ്റ വൈറസിൽ നിന്ന് വ്യത്യസ്ഥമായ വകഭേദമാണെന്ന് ആദ്യഘട്ട പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഈ മാസം 20 നാണ് ദക്ഷിണാഫ്രിക്കൻ സ്വദേശിയായ 63കാരൻ ബംഗ്ലൂരുവിലെത്തിയത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റൊരു ദക്ഷിണാഫ്രിക്കൻ സ്വദേശിക്കും കൊവിഡ് സ്ഥിരീകരിച്ചെങ്കിലും ഡെൽറ്റാ വൈറസ് എന്ന് വ്യക്തമായിരുന്നു. ദക്ഷിണാഫ്രിക്കൻ സ്വദേശിയുമായി സമ്പർക്കത്തിൽ വന്നവരെ ക്വാറന്റീലാക്കി. ഇവരുടെ സാമ്പിളുകളും പരിശോധനയ്ക്ക് നൽകിയിരിക്കുകയാണ്. വിദേശത്ത് നിന്ന് കർണാടകയിൽ എത്തുന്നവർക്ക് ആർടിപിസിആർ പരിശോധനയും ക്വാറന്റീനും നിർബന്ധമാക്കിയിട്ടുണ്ട്. 

ഒമിക്രോണ്‍ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കുള്ള പ്രത്യേക നിയന്ത്രണം കേരളത്തിലും തുടങ്ങി. ഇത്തരം രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ ആര്‍ ടിപിസിആര്‍ പരിശോധനക്ക് ശേഷം മാത്രമെ വിമാനത്താവളത്തില്‍ നിന്നും പുറത്തുവിടു. കേന്ദ്ര സര്‍ക്കാരിന്‍റെ പ്രത്യേക നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ഫലം നെഗറ്റീവാണെങ്കിലും 14 ദിവസം ക്വാറന്‍റൈനില്‍ കഴിയണം. 7 ദിവസം ഹോം ക്വാറന്‍റൈനില്‍ കഴിഞ്ഞ ശേഷം വീണ്ടും ആര്‍ടിപിസിആര്‍ എടുത്ത് നെഗറ്റീവെങ്കില്‍ 7 ദിവസം കൂടി ക്വാറൈന്‍റൈനില്‍ കഴിയണമെന്നാണ് നിര്‍ദ്ദേശം നല്‍കുന്നത്. വിമാനത്താവളത്തില്‍ നടത്തുന്ന ആര്‍ടിപിസിആര്‍ പരിശോധനയില്‍ പോസിറ്റീവെങ്കിൽ ഉടന്‍ കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റും. ഏതു വൈറസെന്ന് സ്ഥിരീകരിക്കാന്‍ പോസിറ്റിവായവരില്‍ കൂടുതല്‍ പരിശോധനകളും നടത്തും

Follow Us:
Download App:
  • android
  • ios