വന്നത് കല്യാണം വിളിക്കാനെന്ന് പറഞ്ഞ്, തലയിൽ വെടിയുണ്ട കയറ്റി മരണം ഉറപ്പിച്ചു; കൊലയാളിയുടെ വിവരത്തിന് 5 ലക്ഷം
പട്ടാപ്പകലാണ് സുഖ് ദേവ് സിംങ് ഗോഗ മേദിയെന്ന കർണിസേന നേതാവിനെ മൂന്നംഗ സംഘം വെടിവച്ച് കൊലപ്പെടുത്തിയത്.
![On Camera Karni Sena Chief Shot Multiple Times Last Bullet In Head ppp On Camera Karni Sena Chief Shot Multiple Times Last Bullet In Head ppp](https://static-ai.asianetnews.com/images/01hh0c8vqadbwbr36y1yk31adn/karnisena_363x203xt.jpg)
ദില്ലി: കർണിസേന നേതാവ് സുഖ്ദേവ് സിങിന്‍റെ കൊലപാതകത്തിൽ പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്. പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് പൊലീസ് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. രാജസ്ഥാനിൽ സുഖ്ദേവ്. സിംങിന്റെ അനുയായികളുടെ പ്രതിഷേധം പലയിടത്തും അക്രമാസക്തമായി. തെരഞ്ഞെടുപ്പിനു പിന്നാലെ ആയിരുന്നു രാജസ്ഥാനെ നടുക്കിയ ക്രൂരകൊലപാതകം. പട്ടാപ്പകലാണ് സുഖ് ദേവ് സിംങ് ഗോഗ മേദിയെന്ന കർണിസേന നേതാവിനെ മൂന്നംഗ സംഘം വെടിവച്ച് കൊലപ്പെടുത്തിയത്.
ജയ്പൂരിലെ സുഖ് ദേവ് സിംങിന്റെ വസതിയിലെത്തിയ അക്രമി സംഘം കല്യാണം ക്ഷണിക്കാനെന്ന വ്യാജേന വീടിനകത്ത് കയറി, പത്തു മിനിറ്റോളം സംസാരിച്ച ശേഷമായിരുന്നു അപ്രതീക്ഷിത നീക്കം, സോഫയിൽ മറു വശത്തിരുന്ന സുഖ് ദേവ് സിംങിനു നേരെ സംഘം അഞ്ചു റൌണ്ട് വെടിയുതിർത്തു, തടയാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരനും വെടിയേറ്റു. മരണമുറപ്പിക്കാൻ സുഖ്ദേവിന്റെ തലയിൽ വെടിയുണ്ട കയറ്റിയാണ് സംഘം മടങ്ങിയത്. പിന്നാലെ രാജസ്ഥാൻ കണ്ടത് അക്രമാസക്തമായ പ്രതിഷേധം. ബിൽവാരയിൽ ട്രെയിനുകള് തടഞ്ഞു, ദേശീയ പാതയും റോഡുകളും പ്രക്ഷോഭകാരികള് ഉപരോധിച്ചു, ഹർത്താൽ ആഹ്വാനം മറികടന്ന് തുറന്ന കടകള് അടിച്ചു തകർത്തു. പ്രതികളെ പിടികൂടാതെ പിന്നോട്ടില്ലെന്ന പ്രഖ്യാപനം, വെടിയുണ്ടയ്ക്ക് വെടിയുണ്ട മറുപടി പറയുമെന്ന മുദ്രാവാക്യം.
കൊലപാതകം നടന്ന് മണിക്കൂറുകൾക്കകം ലോറൻസ് ബിഷ്ണോയി ഗ്യാംങ് ഉത്തരവാദിത്തം ഏറ്റെടുത്തു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സംഘാംഗമായ രോഹിത് ഗോദ്രയുടെ ഏറ്റു പറച്ചിൽ. ഞങ്ങളുടെ ശത്രുവിനെ സഹായിച്ചതിനുളള പ്രതികാരം എന്നായിരുന്നു പോസ്റ്റ്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സുഖ് ദേവ് സിംങും രോഹിത് ഗോഡ്രയും തമ്മിൽ നിലനിന്നിരുന്ന തർക്കമാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ വർഷം വിജേന്ദ്ര സിംങ് എന്ന ഭൂമി ഇടപാടുകാരന്റെ കൊലപാതകത്തിനു പിന്നിൽ സുഖ് ദേവ് സി്ംങിന്റെ അനുയായി പിടിയിലായിരുന്നു.
ഇതിന് പ്രതികാരമാണോ കൊലപാതകം എന്നാണ് സംശയം. എന്നാൽ കാരണം ഇനിയും വ്യക്തമല്ലെന്നാണ് പൊലീസ് വിശദീകരണം. പ്രത്യേക സംഘം രൂപീകരിച്ചാണ് പൊലീസ് അന്വേഷണം. പ്രതികളെന്ന് സംശയിക്കുന്ന രോഹിത് റാത്തോഡ്, നിതിൻ ഫൌജി എന്നിവരുടെ ചിത്രങ്ങൾ പൊലീസ് പുറത്തു വിട്ടു. ഇവരെക്കുറിച്ച് സൂചന നൽകുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. വെടിവയ്പിൽ കൊല്ലപ്പെട്ട അക്രമിസംഘത്തിൽപ്പെട്ട നവീൻ സിംങ് ഷെഖാവത്തിന്റെ ഫോണിൽ നിന്നും പൊലീസിന് നിർണായക വിവരങ്ങള് ലഭിച്ചതായാണ് സൂചന.
മുന്‍ വൈരാഗ്യം; മധ്യപ്രദേശില്‍ കര്‍ണിസേനാ നേതാവിനെ പൊതുസ്ഥലത്ത് കുത്തിക്കൊന്നു- VIDEO
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം