ഇയാളുടെ വാഹനമാണ് ഫെബ്രുവരി 14 ന് നടന്ന ഭീകരാക്രമണത്തിൽ ഉപയോഗിച്ചത്. സംഭവശേഷം ഇയാൾ ഒളിവിലായിരുന്നുവെന്ന് സൈനിക വൃത്തങ്ങൾ

അനന്ത്നാഗ്: ജമ്മുകശ്മീരിലെ അനന്ത്നാഗില്‍ ഇന്നലെ കൊല്ലപ്പെട്ടവരിൽ പുൽവാമ ആക്രമണത്തിലെ പങ്കാളിയും. അനന്ത്നാഗില്‍ ഇന്നലെ സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സുരക്ഷ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടിരുന്നു. രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇവരില്‍ ഒരാള്‍ പുല്‍വാമ ഭീകരാക്രമണത്തിന് ഭീകരർക്ക് വാഹനം എത്തിച്ച സജാദ് മഖ്ബൂൽ ഭട് ആണെന്ന് തിരിച്ചറിഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇയാളുടെ മാരുതി വാനാണ് ഫെബ്രുവരി 14 ലെ ഭീകരാക്രമണത്തിൽ ഉപയോഗിച്ചത്. സംഭവശേഷം ഇയാൾ ഒളിവിലായിരുന്നുവെന്ന് സൈനിക വൃത്തങ്ങൾ വിശദമാക്കി. അതേസമയം പുൽവാമ യിലെ ആരിഹൽ ഗ്രാമത്തിൽ സൈനിക വാഹനത്തിന് നേരെ ഉണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് സൈനികർ ഇന്നലെ മരിച്ചു. 

ഇവർ ഉദംപൂരിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആക്രമണത്തിൽ 9 സൈനികർക്കും രണ്ട് ഗ്രാമീണർക്കും പരിക്കേറ്റിരുന്നു.കഴിഞ്ഞ 5 ദിവസത്തിനിടെ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ 10 സൈനികരാണ് കശ്മീരിൽ കൊല്ലപ്പെട്ടത്. ജൂൺ 30ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മു കശ്മീരിൽ സന്ദർശനം നടത്തുന്നുണ്ട്.