ദില്ലിയിലെ പേപ്പര്‍ ഫാക്ടറിയില്‍ തീപിടുത്തം; ഒരാള്‍ മരിച്ചു
33 ഫയർ എൻജിനുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ദില്ലി: ദില്ലിയിലെ വ്യവസായ മേഖലയിലുണ്ടായ തീപിടുത്തത്തില്‍ ഒരു മരണം. കിഴക്കന്‍ ദില്ലിയിലെ പീതംപുര വ്യവസായ മേഖലയിലാണ് തീപിടുത്തമുണ്ടായത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. പേപ്പര്‍ ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. 33 ഫയർ എൻജിനുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഒരാഴ്ച മുമ്പ് ദില്ലി പിരാ ഗർഹിയിലെ ബാറ്ററി ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ മരിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ കെട്ടിടത്തിന് ഉള്ളിൽ കുടുങ്ങിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനായ അമിത് ബല്യാണ്‍ ആണ് മരിച്ചത്. കെട്ടിടത്തിന് ഉള്ളിൽ നിന്നും പുറത്തെടുത്ത ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊട്ടിത്തെറിയില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം തകരുകയുമുണ്ടായി. അന്നത്തെ അപകടത്തിൽ 14 പേർക്ക് പരിക്കേറ്റിരുന്നു.
Also Read: ദില്ലിയിലെ തീപിടുത്തം; രക്ഷാപ്രവര്‍ത്തനത്തിനിടെ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു ...
കഴിഞ്ഞ മാസം, ദില്ലിയിലെ കിരാരി മേഖലയിൽ വസ്ത്രങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണില്‍ ഉണ്ടായ തീപിടിത്തത്തില്‍ മൂന്ന് കുട്ടികള്‍ അടക്കം ഒൻപത് പേരാണ് മരിച്ചത്.