തെലങ്കാനയിൽ ഒരാൾക്കും ബെംഗളൂരുവിൽ രണ്ട് പേർക്കും കൊവിഡ് 19 സ്ഥിരീകരിച്ചു
തെലങ്കാനയിൽ ബ്രിട്ടനിൽ നിന്നെത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ ഹൈദരാബാദിലാണ് ഉള്ളത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം ആറായി
ബെംഗളൂരു: രാജ്യത്ത് മൂന്ന് പേർക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. തെലങ്കാനയിൽ ഒരാൾക്കും ബെംഗളൂരുവിൽ രണ്ട് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് 16 സംസ്ഥാനങ്ങളിലായി 153 പേർക്ക് ഇതോടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 125 പേർ സ്വദേശികളും 25 പേർ വിദേശികളുമാണ്.
തെലങ്കാനയിൽ ബ്രിട്ടനിൽ നിന്നെത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ ഹൈദരാബാദിലാണ് ഉള്ളത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം ആറായി. ബെംഗളൂരുവിൽ അമേരിക്കയിൽ നിന്നെത്തിയ 56 കാരനും സ്പെയിനിൽ നിന്നെത്തിയ 25 കാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ബെംഗളൂരുവിൽ മാത്രം പത്ത് പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്.
ഇറാനിലുള്ള 255 ഇന്ത്യക്കാര്‍ക്ക് കൊവിഡ് 19 ബാധിച്ചെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനിലേക്ക് നാവികസേനയുടെ കപ്പല്‍ അയയ്ക്കുന്ന കാര്യം സര്‍ക്കാരിന്‍റെ പരിഗണനയിലാണ്. യുഎഇയിൽ 12 ഇന്ത്യാക്കാർ കൊവിഡ് ബാധിതരാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
യുഎഇയില്‍ എട്ട് ഇന്ത്യക്കാരെ ക്വാറന്‍റൈന്‍ ചെയ്തിട്ടുണ്ട്. ഇറ്റലിയില്‍ അഞ്ച് ഇന്ത്യക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഹോങ്കോങ്, കുവൈറ്റ്, റുവാണ്ട, ശ്രീലങ്ക എന്നിവിടങ്ങളില്‍ ഓരോ ഇന്ത്യക്കാര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ ഇന്ന് 12 പേര്‍ക്കാണ് പുതിയതായി കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 153 ആയി. ഇവരില്‍ 25 വിദേശികളും ഉള്‍പ്പെടുന്നു. കൊവിഡ് ബാധിതരുടെ എണ്ണം മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍. 42 പേരിലാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്.
കേരളത്തില്‍ 27 പേര്‍ കൊവിഡ് ബാധിതരാണെന്നാണ് റിപ്പോര്‍ട്ട്. ദില്ലിയില്‍ 10 കൊവിഡ് ബാധിതരാണുള്ളത്. കര്‍ണാടകയില്‍ 13 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ലഡാക്കില്‍ എട്ടും ജമ്മു കശ്മീരില്‍ മൂന്നും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തെലങ്കാനയില്‍ രണ്ട് വിദേശികള്‍ ഉള്‍പ്പടെ ആറ് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജസ്ഥാനില്‍ നാലും ഹരിയാനയില്‍ പതിനാറും കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളില്‍ ഓരോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക