മുൻപ് ഉത്തര്‍പ്രദേശില്‍ കോൺ​ഗ്രസിന് 150,000 പ്രവര്‍ത്തകരാണ് ഉണ്ടായിരുന്നത്. എന്നാൽ പ്രിയങ്ക എത്തിയതോടെ അത് 350,000 ആയി മാറിയെന്ന് ഡാറ്റ അനലിറ്റിക്‌സ് വിഭാഗത്തിന്റെ കണക്കുകള്‍ പറയുന്നു. 

ദില്ലി: പ്രിയങ്ക ​ഗാന്ധി സജീവ രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങിയതിന് പിന്നാലെ 10 ലക്ഷം പുതിയ ബൂത്ത് തല പ്രവര്‍ത്തകര്‍ കോൺഗ്രസിൽ ചേർന്നുവെന്ന് റിപ്പോർട്ട്. കോണ്‍ഗ്രസിന്റെ ഡാറ്റ അനലിറ്റിക്‌സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്. പ്രിയങ്കയ്ക്ക് ചുമതലയുള്ള കിഴക്കൻ ഉത്തർപ്രദേശിൽ പ്രവര്‍ത്തകരുടെ എണ്ണത്തില്‍ വലിയതോതിലുള്ള വ്യത്യാസം ഉണ്ടായിട്ടുണ്ടെന്നും അനലിറ്റിക്സ് വിഭാ​ഗത്തിന്റെ റിപ്പോർട്ടിൽ പറയുന്നു 

നാലാഴ്ച കൊണ്ടാണ് കോൺ​ഗ്രസ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. മുൻപ് ഉത്തര്‍പ്രദേശില്‍ കോൺ​ഗ്രസിന് 150,000 പ്രവര്‍ത്തകരാണ് ഉണ്ടായിരുന്നത്. എന്നാൽ പ്രിയങ്ക എത്തിയതോടെ അത് 350,000 ആയി മാറിയെന്ന് ഡാറ്റ അനലിറ്റിക്‌സ് വിഭാഗത്തിന്റെ കണക്കുകള്‍ പറയുന്നു. തമിഴ്‌നാട്ടില്‍ പുതുതായി 250,000 ബൂത്ത് തല പ്രവര്‍ത്തകര്‍ പാർട്ടിയിലേക്ക് ചേർന്നുവെന്നും കണക്കില്‍ വ്യക്തമാക്കുന്നു.

നാല് ആഴ്ചകള്‍ക്ക് മുൻപ് കോണ്‍ഗ്രസിന് പ്രവര്‍ത്തകരായിട്ടുണ്ടായിരുന്നത് 5.4 മില്യണ്‍ ആയിരുന്നു. ഇപ്പോഴത് 6.4 മില്യണ്‍ ആയെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞതായി എക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

പ്രിയങ്ക ഗാന്ധിയുടെ നിയമനം വളരെ ശക്തമായ മാറ്റമാണ് കോൺ​ഗ്രസ് പ്രവര്‍ത്തകരില്‍ ഉണ്ടാക്കിയിട്ടുള്ളതെന്ന് കോൺ​ഗ്രസ് ഡാറ്റാ അനലിറ്റിക്സ് ഡിപ്പാർട്ട്മെന്റ് മേധാവി പ്രവീൺ ചക്രവർത്തി മാധ്യമങ്ങളോട് പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ അതിന്റെ പ്രതിഫലനങ്ങളുണ്ടെന്നും യുപിയില്‍ മാത്രമല്ല തമിഴ്‌നാട്ടിലും കേരളത്തിലും മികച്ച രീതിയിലുള്ള വ്യത്യാസങ്ങളാണ് ബൂത്ത് തലത്തിലും രജിസ്‌ട്രേഷനിലും ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.