ഹെലികോപ്റ്ററിൽ രണ്ട് പൈലറ്റുമാർ ഉൾപ്പെടെ 9 പേരാണ് ഉണ്ടായിരുന്നത്. ഒഎൻജിസിയുടെ സാഗർ കിരൺ എന്ന റിഗിൽ ഇറങ്ങാനുള്ള ശ്രമത്തിനിടെയാണ് ഹെലികോപ്റ്റർ എമർജൻസി ലാൻഡിംഗ് നടത്തിയത്.
മുംബൈ: മുംബൈ തീരത്ത് നിന്ന് പുറപ്പെട്ട ഒഎൻജിസിയുടെ (ONGC) ഹെലിപ്റ്റർ അറബിക്കടലിൽ വീണ് നാല് പേര്‍ മരിച്ചു. മരിച്ചവരിൽ 3 പേർ ഒഎൻജിസി ജീവനക്കാരാണ്. മുംബൈയിൽ നിന്ന് 110 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. കടലിൽ ഹെലികോപ്റ്റർ ഇടിച്ചിറക്കുകയായിരുന്നെന്നാണ് ഒഎൻജിസി വിശദീകരിക്കുന്നത്. അപകട കാരണം വ്യക്തമല്ല.
മുംബൈ ഹൈയിലെ സാഗർ കിരൺ ഓയിൽ റിഗ്ഗിലേക്ക് പുറപ്പെട്ടതായിരുന്നു ഹെലികോപ്റ്റർ. ഒഎൻജിസിയുടെ ആറ് ജീവനക്കാരും രണ്ട് പൈലറ്റും കരാർ കമ്പനിയിലെ ഒരു ജീവനക്കാരനുമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. റിഗ്ഗിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. ഫ്ലോട്ടറുകളുടെ സഹായത്തോടെയാണ് കടലിൽ എമർജൻസി ലാൻഡിംഗ് നടത്തിയത്. അപകടമുണ്ടായ ഉടൻ നേവിയും കോസ്റ്റ് ഗാർഡും രക്ഷാദൗത്യത്തിനിറങ്ങി. നാല് പേർ കടലിൽ വച്ച് തന്നെ മരിച്ചു. പരിക്കേറ്റവരെ മുംബൈയിലെ നാനാവതി ആശുപത്രിയിലേക്ക് മാറ്റി. പവൻ ഹാൻസ് കമ്പനിയിൽ ഇന്ന് അടുത്തകാലത്ത് വാടകയ്ക്കെടുത്ത ഹെലികോപ്റ്ററാണ് അപകടത്തിൽപെട്ടത്.
ഹെലികോപ്റ്റർ എമർജൻസി ലാൻഡിംഗ് നടത്താനിടയായ കാരണം വ്യക്തമായിട്ടില്ല. രക്ഷാപ്രവർത്തനം തുടരുകയാണ്. നേവിയുമായും ഒഎൻജിസിയുമായും ചേർന്ന് തീരസംരക്ഷണ സേനയാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്.

