നിയന്ത്രണ രേഖയില്‍ കനത്ത ഏറ്റുമുട്ടൽ തുടരുന്നതിനിടെ പാക് ഷെല്ലിങിൽ അതിര്‍ത്തി മേഖലയിലെ പ്രദേശവാസികളായ മൂന്നു പേരാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം സ്ഥിരീകരിച്ചു.

ദില്ലി: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂര്‍ സര്‍ജിക്കൽ സ്ട്രൈക്കിന് പിന്നാലെ നിയന്ത്രണ രേഖയില്‍ കനത്ത ഏറ്റുമുട്ടൽ തുടരുന്നതിനിടെ പാക് ഷെല്ലിങിൽ മൂന്നു പേര്‍ കൊല്ലപ്പെട്ടു. പാക് ഷെല്ലിങിനിടെ മൂന്നു പ്രദേശവാസികള്‍ കൊല്ലപ്പെട്ടതായി ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ചു.

Add Asianetnews as a Preferred SourcegooglePreferred

നിയന്ത്രണ രേഖയിലെ പോസ്റ്റുകള്‍ക്കുനേരെയും പാകിസ്ഥാൻ സൈന്യം ഷെല്ലാക്രമണം നടത്തി. പാക് പ്രകോപനത്തിന് മറുപടിയായി ഇന്ത്യ കനത്ത മറുപടി നൽകിയതായും സൈന്യം അറിയിച്ചു. അതിര്‍ത്തിയിൽ കനത്ത ഏറ്റുമുട്ടൽ തുടരുകയാണ്. കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. നിയന്ത്രണ രേഖക്ക് സമീപമുള്ള പ്രദേശങ്ങളിലെ ആളുകള്‍ ബങ്കറുകളിലേക്ക് അടക്കം മാറിയിട്ടുണ്ട്. അതിര്‍ത്തി പ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

നിയന്ത്രണ രേഖയിൽ കനത്ത ഏറ്റുമുട്ടൽ തുടരുകയാണ്. നിയന്ത്രണ രേഖയിൽ പലയിടങ്ങളിലായാണ് പാക് പ്രകോപനം. പാമ്പോര്‍, അക്നൂര്‍, റമ്പാൻ, പൂഞ്ച് തുടങ്ങിയിടങ്ങളിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ശക്തമായി തിരിച്ചടിക്കുന്നുവെന്ന് സൈന്യം വ്യക്തമാക്കി.

പാകിസ്ഥാന്‍റെ ഷെല്ലിങിനിടെ അതിര്‍ത്തിയിലെ മൂന്നു വീടുകള്‍ക്കും തീപിടിച്ചു. പൂഞ്ച്, രജൗരി, കുപ്‍വാര മേഖലകളിലെ ഏഴിടങ്ങളിലാണ് കനത്ത ഏറ്റുമുട്ടൽ തുടരുന്നത്. പാക് ഷെല്ലിങിൽ ഉറി സലാമാബാദിലെ വീടുകള്‍ക്കാണ് തീപിടിച്ചത്. ഇതിനിടെ, ഓപ്പറേഷൻ സിന്ദൂര്‍ വിജയകരമെന്ന് പ്രധാനമന്ത്രിയെ സൈന്യം ധരിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങും സൈനിക മേധാവിമാരുമായി സംസാരിച്ചെന്നും റിപ്പോർട്ടുണ്ട്. 

Operation Sindoor:ആറ് പ്രദേശങ്ങളിലായി 24 ആക്രമണങ്ങളെന്ന് പാകിസ്ഥാൻ, എട്ടു പേര്‍ മരിച്ചെന്നും സ്ഥിരീകരണം

YouTube video player