ആകാശത്ത് പക്ഷിയെ വെടിവച്ചിടുന്ന ലാഘവത്തിലാണ് പാക് മിസൈലുകളും ഡ്രോണുകളും ഇന്ത്യന്‍ സൈന്യം തകര്‍ത്തിട്ടതെന്ന് ലേഖനത്തില്‍ എസ് ഗുരുമൂര്‍ത്തി 

ദില്ലി: പാകിസ്ഥാന്‍റെ ഒമ്പത് ഭീകര പരിശീലന കേന്ദ്രങ്ങള്‍ തകര്‍ത്തുള്ള ഇന്ത്യയുടെ 'ഓപ്പറേഷന്‍ സിന്ദൂര്‍' (Operation Sindoor) ആധുനിക യുദ്ധമുറകളിലെ ചരിത്ര നിമിഷമായിരിക്കുകയാണ്. 'നോണ്‍-കോണ്‍ടാക്റ്റ്' പ്രത്യാക്രമണം (Non-contact War) എന്ന നിലയില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ മുന്‍ സൈനിക നീക്കങ്ങളില്‍ നിന്ന് എങ്ങനെ വേറിട്ടുനില്‍ക്കുന്നുവെന്ന് തുഗ്ലക് തമിഴ് മാഗസിന്‍റെ എഡിറ്ററും വിവേകാനന്ദ ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ എസ് ഗുരുമൂര്‍ത്തി ദേശീയ മാധ്യമമായ ദി ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രസില്‍ എഴുതിയ ലേഖനം ചര്‍ച്ചയാവുന്നു. ലോകത്തെ കരുത്തുറ്റ രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയെ ഉയര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഇടപെടലുകളും, പ്രതിരോധ മേഖലയെ കുറിച്ചുള്ള അദേഹത്തിന്‍റെ കാഴ്‌ചപ്പാടുകളും ലേഖനത്തില്‍ എസ് ഗുരുമൂര്‍ത്തി വിശകലനം ചെയ്യുന്നു.

ഓപ്പറേഷന്‍ സിന്ദൂര്‍: തന്ത്രപരമായ മിടുക്കും വേഗത്തിലുള്ള നടപ്പാക്കലും

യുദ്ധമുറകളിലെ മാസ്റ്റര്‍ക്ലാസ് ആസൂത്രണവും നടപ്പാക്കലുമാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് എസ് ഗുരുമൂര്‍ത്തി നിരീക്ഷിക്കുന്നു. 'പാകിസ്ഥാനിലെയും പാക് അധീന കശ്‌മീരിലെയും ഭീകരകേന്ദ്രങ്ങള്‍ ആക്രമിക്കാനുള്ള ഇന്ത്യന്‍ പദ്ധതി വെറും രണ്ടാഴ്‌ച കൊണ്ട് അത്രയേറെ ആത്മവിശ്വാസത്തോടെയും കൃത്യതയോടെയുമാണ് പ്രതിരോധ സേനകള്‍ നടപ്പിലാക്കിയത്. എങ്കിലും ഇത് ഇന്ത്യ വര്‍ഷങ്ങളായി വികസിപ്പിച്ചെടുത്ത യുദ്ധതന്ത്രങ്ങളുടെ പ്രായോഗികമായ നടപ്പാക്കലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കീഴില്‍ പ്രതിരോധ സേനകള്‍ പതിവ് യുദ്ധരീതികള്‍ നോണ്‍-കോണ്‍ടാക്റ്റ് വാറിലേക്ക് പരിവര്‍ത്തനം ചെയ്ത കാഴ‌്ചയാണ് ഓപ്പറേഷന്‍ സിന്ദൂറില്‍ കണ്ടത്. ഇന്ത്യ നേരത്തെ നടത്തിയ ഉറി സര്‍ജിക്കല്‍ സ്ട്രൈക്കും ബലാക്കോട്ട് ഏരിയല്‍ അറ്റാക്കും പരമ്പരാഗത ആക്രമണ രീതിയിലുള്ളവയായിരുന്നു. പഴയ യുദ്ധരീതികള്‍ ഭാവിയില്‍ വിജയിക്കില്ല എന്ന് മോദിക്കറിയാം. യുദ്ധമുറ നേരിട്ടുള്ള സമ്പര്‍ക്കമില്ലാത്ത ആക്രമണത്തിലേക്ക് മാറ്റിയതാണ് ഓപ്പറേഷന്‍ സിന്ദൂറിന്‍റെ മഹാവിജയം'- ലേഖനത്തില്‍ ഗുരുമൂര്‍ത്തി പറയുന്നു. 

'എല്ലാ സൈനിക അടിസ്ഥാന സൗകര്യങ്ങളും തയ്യാറെടുപ്പുകളും ഉണ്ടായിരുന്നിട്ടും, മോദിയുടെ 10 വർഷത്തെ ഭരണത്തിൻ കീഴിൽ ഇന്ത്യയ്ക്ക് അനുകൂലമായി മാറിയ ഭൗമരാഷ്ട്രീയ, സാമ്പത്തിക, തന്ത്രപരമായ സാഹചര്യങ്ങളുടെ പിന്തുണയില്ലാതെ ഓപ്പറേഷന്‍ സിന്ദൂർ എളുപ്പത്തിൽ നടപ്പിലാക്കാന്‍ കഴിയുമായിരുന്നില്ല. അതേ കാലയളവിൽ പാകിസ്ഥാന്‍റെ ആപേക്ഷിക തകർച്ചയും ഇതിന് സഹായകമായി'. 

നോൺ-കോൺടാക്റ്റ് വാർഫെയര്‍; ഇന്ത്യക്ക് കരുത്ത് സാങ്കേതികവിദ്യ

'ഇന്ത്യ നോണ്‍-കോണ്‍ടാക്റ്റ് യുദ്ധമുഖത്ത് എങ്ങനെയാണ് മുന്നേറുന്നത് എന്ന് 2020ല്‍ ഒരു പാകിസ്ഥാന്‍ പ്രതിരോധ വെബ്‌സൈറ്റ് ചൂണ്ടിക്കാണിച്ചിരുന്നു. ആ ലേഖനം ഇന്ത്യയുടെ ദീര്‍ഘദൂര മിസൈലുകള്‍, വളരെ കൃത്യതയുള്ള ആയുധങ്ങള്‍, ആളില്ലാ സംവിധാനങ്ങള്‍, റോബോട്ടുകള്‍, കൃത്രിമ ഉപഗ്രഹങ്ങള്‍, എന്നിവയെ കുറിച്ചെല്ലാം പ്രതിപാദിച്ചു. നോണ്‍-കോണ്‍ടാക്റ്റ് യുദ്ധമുഖത്ത് വലിയ വിനാശവും വേഗത്തിലും നിര്‍ണായകവുമായ വിജയം കൈവരിക്കാന്‍ ഈ റിമോട്ട് സാങ്കേതികവിദ്യകള്‍ വഴി സാധിക്കും. ഈ ആശയത്തിന് ഇന്ത്യയില്‍ വലിയ പ്രചാരം ലഭിച്ചിട്ടുണ്ടെന്നും പാക് വെബ്‌സൈറ്റ് എഴുതിയിരുന്നു. നോണ്‍-കോണ്‍ടാക്റ്റ് വാര്‍ഫെയര്‍ വളരെ പ്രധാനമാണെന്നും, ഇന്ത്യന്‍ ആര്‍മിയിലെ പുനഃസംഘടനയുടെ ഭാഗമാണിതെന്നും ഇന്ത്യന്‍ ആര്‍മി തലവന്‍ 2015ല്‍ വ്യക്തമാക്കിയിരുന്നു എന്നും അന്നത്തെ ലേഖനത്തിലുണ്ടായിരുന്നു'. 

ഓപ്പറേഷന്‍ സിന്ദൂറിന്‍റെ ആയുധക്കോട്ട

അഞ്ച് പ്രധാന ഘടകങ്ങളാണ് ഓപ്പറേഷന്‍ സിന്ദൂറിനുള്ളതെന്ന് ഗുരുമൂര്‍ത്തി പറയുന്നു. 'അഞ്ച് നവീനമായ സൂപ്പര്‍ടെക് നോണ്‍-കോണ്‍ടാക്റ്റ് യുദ്ധോപകരണങ്ങളാണ് ഓപ്പറേഷന്‍ സിന്ദൂറിന്‍റെ കരുത്ത്. 1- റഫേല്‍ യുദ്ധവിമാനങ്ങള്‍, 2- സ്‌കാള്‍പ് മിസൈലുകള്‍, 3- ഹാമ്മര്‍ മിസൈലുകള്‍, 4- ഇസ്രയേല്‍ സഹായത്തോടെ നിര്‍മ്മിച്ച ഡ്രോണുകള്‍, 5- ബ്രഹ്മോസ് മിസൈല്‍ എന്നിവയാണവ. ഇവയെല്ലാം നോണ്‍-കോണ്‍ടാക്റ്റും ഓട്ടോണമസുമാണ്. ഇന്ത്യന്‍ വ്യോമസേന റഫേല്‍ വിമാനങ്ങളെയാണ് ഓപ്പറേഷന്‍ സിന്ദൂറിനായി വിന്യസിച്ചത്. സ്കാള്‍പ്, ഹാമ്മര്‍ എന്നീ അത്യാധുനിക ഉപകരണങ്ങള്‍ റഫേലില്‍ ഘടിപ്പിച്ചു. ഈ മിസൈലുകള്‍ കൃത്യതയാര്‍ന്ന ആക്രമണം ഉറപ്പിച്ചു. അകലെയുള്ള ലക്ഷ്യങ്ങളെ കൃത്യതയോടെ തകര്‍ക്കന്‍ കഴിയുന്നതാണ് സ്കാള്‍പ് മിസൈലുകള്‍. കാമികാസെ ഡ്രോണുകൾ വിദൂരമായി നിയന്ത്രിച്ച് ആക്രമണം നടത്താന്‍ ഉപയോഗിച്ചു. ഇതിനെല്ലാം പുറമെ ബ്രഹ്മോസ് മിസൈലുകള്‍ കൂടി ചേര്‍ത്തപ്പോള്‍ തീവ്രവാദി താവളങ്ങള്‍ തരിപ്പിണമായി. റഷ്യന്‍ നിര്‍മ്മിത പ്രതിരോധ സംവിധാനമായ എസ്-400 ആണ് മെയ് 7 മുതല്‍ 9 വരെ പാകിസ്ഥാനില്‍ നിന്നുവന്ന എല്ലാ ഡ്രോണുകളെയും മിസൈലുകളെയും വായുവില്‍ വച്ച് ചാരമാക്കിയത്'. 

'മോദി ഫ്രാന്‍സില്‍ നിന്നാണ് റഫേലും ഹാമ്മറും വാങ്ങിയത്. സ്കാള്‍പ് ഇംഗ്ലണ്ടില്‍ നിന്ന് സ്വന്തമാക്കി. ഹെറോണ്‍ എംകെ2 യുഎവികളും ഹറോപ് ഡ്രോണുകളും ഇസ്രയേലിന്‍റെ പക്കല്‍ നിന്നും വാങ്ങി. എഎച്ച്-64 അപ്പാഷേ ഹെലികോപ്റ്ററുകളുംഎജിഎം ഹെല്‍ഫയര്‍ മിസൈലുകളും യുഎസിന്‍റെ പക്കല്‍ നിന്നും വാങ്ങുകയായിരുന്നു. രഹസ്യമായി മറ്റേറെ സാങ്കേതികവിദ്യകളും മോദി സര്‍ക്കാര്‍ വാങ്ങിയിട്ടുണ്ട്. റഫേല്‍ ജെറ്റ് വിമാനങ്ങളും റഷ്യയുടെ എസ്-400 വ്യോമ പ്രതിരോധ സംവിധാനവുമായിരുന്നു ഇവയില്‍ ഏറ്റവും ശ്രദ്ധേയവും വേറിട്ടുനില്‍ക്കുന്നതും. റഫേല്‍ വിമാനങ്ങളില്ലായിരുന്നെങ്കില്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ നോണ്‍-കോണ്‍ടാക്റ്റ് യുദ്ധം സാധ്യമാവുമായിരുന്നില്ല. റഷ്യന്‍ എസ്-400 ഇല്ലായിരുന്നെങ്കില്‍, ഇന്ത്യന്‍ വ്യോമതാവളങ്ങള്‍ ഉള്‍പ്പടെ ലക്ഷ്യമിട്ട് മെയ് 7 മുതല്‍ 9 വരെ പാകിസ്ഥാനില്‍ നിന്നുണ്ടായ ഡ്രോളുകളുടെ ഒഴുക്ക് തടയാന്‍ കഴിയുമായിരുന്നില്ല'. 

'ആകാശത്ത് പക്ഷിയെ വെടിവച്ചിടും പോലെയാണ് പാക് മിസൈലുകളും ഇന്ത്യന്‍ സൈന്യം തകര്‍ത്തിട്ടത്. റഫേലും എസ്-400 ഉം ആണ് ഓപ്പറേഷന്‍ സിന്ദൂര്‍ മഹാവിജയമാക്കിയത്. അഴിമതി ആരോപിച്ച് റഫേല്‍ വിമാനങ്ങള്‍ വാങ്ങുന്നതിനെ തടയാന്‍ ശ്രമിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നാല്‍ സുപ്രീംകോടതി ഇടപെട്ട് റഫേല്‍ ഇടപാടിന് അനുമതി നല്‍കി. 2019 പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് മോദി വലിയ റിസ്‌ക് ഏറ്റെടുത്ത് റഫേല്‍ ഇടപാട് നടത്തിയത്. ആ നീക്കം ഇന്ന് ഇന്ത്യയെ രക്ഷിച്ചു. റഫേലുകളില്ലാതെ ഇന്ത്യന്‍ സൈന്യത്തിന് 250 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യത്തിലേക്ക് ആളില്ലാ ഡ്രോണുകളും മിസൈലുകളും അതിര്‍ത്തി ലംഘിക്കാതെ അയക്കാനാവില്ല. ഈ ടെക്നോളജി നോണ്‍-കോണ്‍ടാക്റ്റ് യുദ്ധമുഖത്ത് വളരെ നിര്‍ണായകമായ കാര്യമാണ്'. 

'റഷ്യയില്‍ നിന്ന് എസ്-400 വാങ്ങിക്കാനുള്ള ശ്രമത്തെ തടയാന്‍ അമേരിക്ക ശ്രമിച്ചിരുന്നു. ഇടപാട് നടന്നാല്‍ ഇന്ത്യക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ അതൊന്നും ഭയക്കാതെ എസ്-400 വാങ്ങുന്ന നീക്കവുമായി മോദി 2018ല്‍ മുന്നോട്ടുപോയി. ട്രംപിന്‍റെ ഭീഷണിയെ പേടിച്ച് മോദി എസ്-400 വാങ്ങുന്നതില്‍ നിന്ന് വിട്ടുനിന്നിരുന്നെങ്കില്‍ ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് ഇന്ത്യക്ക് ചിന്തിക്കാന്‍ പോലുമാകുമായിരുന്നില്ല'- എന്നാണ് ഗുരുമൂര്‍ത്തിയുടെ വാക്കുകള്‍. 

പ്രതിരോധ രംഗത്തെ സ്വയംപര്യാപ്തത

പ്രതിരോധരംഗത്ത് സ്വയംപര്യാപ്തത നേടാനുള്ള നരേന്ദ്ര മോദിയുടെ ശ്രമത്തെയും അഭിനന്ദിക്കേണ്ടതുണ്ട് എന്ന് എസ് ഗുരുമൂര്‍ത്തി ലേഖനത്തില്‍ പറയുന്നു. 'ഏറ്റവും മികച്ച ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതില്‍ നിന്ന് അദേഹം വിട്ടുനിന്നില്ല. അതേസമയം രാജ്യത്തിനകത്ത്, സ്വന്തം ടെക്നോളജി ഉപയോഗിച്ച് പ്രതിരോധ ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. 2014ല്‍ രാജ്യത്തിന്‍റെ പ്രതിരോധ രംഗത്ത് 32 ശതമാനം മാത്രമായിരുന്നു ആഭ്യന്തര ഉല്‍പാദനം എങ്കില്‍ അത് മോദി സര്‍ക്കാര്‍ 88 ശതമാനത്തിലേക്ക് ഉയര്‍ത്തി. കാമികേസ് ഡ്രോണുകള്‍ ഇതിനൊരു ഉദാഹരണമാണ്. ഇസ്രയേലി സാങ്കേതികവിദ്യയാണെങ്കിലും ഇതിനെ പ്രാദേശികവല്‍ക്കരിച്ചാണ് സ്വദേശി കാമികേസ് ഡ്രോണുകള്‍ നിര്‍മ്മിച്ചത്. അവ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഇന്ത്യന്‍ സേനകളുടെ ഭാഗമായി. കാമികേസ് ഡ്രോണുകള്‍ നാഷണല്‍ എയ്‌റോസ്പേസ് ലബോററ്ററീസ് തയ്യാറാക്കിയത് രാജ്യത്തെ പ്രതിരോധ ഉപകരണ നിര്‍മ്മാണ രംഗത്തെ ഒരു നാഴികക്കല്ലാണ്. ഈ ആളല്ലാ പോര്‍വിമാനങ്ങള്‍ക്ക് 1000 കിലോമീറ്റര്‍ വരെയും 9 മണിക്കൂര്‍ നേരവും സഞ്ചരിക്കാനാകും. ഈ ഡ്രോണുകളുടെ കന്നി ആക്രമണ വേദിയായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍'. 

ആഗോള നേതാവായ മോദി: പരിഹാസത്തിൽ നിന്ന് പവർ പ്ലെയറിലേക്ക്

നരേന്ദ്ര മോദിയുടെ വിദേശനയത്തിലുള്ള ശക്തമായ നിലപാടുകളും നയതന്ത്ര മികവും ഈ ഭാഗത്ത് എസ് ഗുരുമൂര്‍ത്തി അടിവരയിടുന്നു. '10 വര്‍ഷത്തിനിടെ മോദി 73 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഇസ്രയേലിലെത്തുന്ന ആദ്യ പ്രധാനമന്ത്രിയായി. ഇന്ന് ഇസ്രയേല്‍ ഇന്ത്യയുടെ പ്രധാന സഖ്യകക്ഷികളിലൊന്നാണ്. ഇന്ദിരാ ഗാന്ധിക്ക് ശേഷം ഓസ്ട്രേലിയ സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയായി മോദി. വെസ്റ്റുമായി വലിയ ബന്ധമാണ് ഇപ്പോള്‍ ഇന്ത്യക്കുള്ളത്. മോദി തന്‍റെ ഭരണകാലത്ത് 41 രാജ്യങ്ങളില്‍ ഒരു തവണ സന്ദര്‍ശിച്ചു. 14 ഇടത്ത് രണ്ടുവട്ടം പോയി. യുകെയും സൗദിയും ഉള്‍പ്പടെ എട്ട് രാജ്യങ്ങളില്‍ മൂന്നുവട്ടം സന്ദര്‍ശം നടത്തി. ശ്രീലങ്കയില്‍ നാലുവട്ടവും ചൈനയുള്‍പ്പട മൂന്ന് രാജ്യങ്ങളില്‍ അഞ്ച് പ്രാവശ്യവും ജര്‍മ്മനിയില്‍ ആറുവട്ടവും എത്തി. ജപ്പാന്‍, റഷ്യ, യുഎഇ എന്നിവിടങ്ങള്‍ മോദി ഏഴ് പ്രാവശ്യം സന്ദര്‍ശിച്ചു. ഫ്രാന്‍സില്‍ എട്ടും യുഎസില്‍ പത്തും പ്രാവശ്യം മോദി എത്തി. ഇതൊക്കെ വെറും നയതന്ത്ര നീക്കങ്ങള്‍ മാത്രമായിരുന്നില്ല. എല്ലാ രാജ്യങ്ങളുമായി ബന്ധമുള്ള കരുത്തുറ്റ നേതാവായി മോദി മാറുകയായിരുന്നു. ഇക്കാലത്തെ എല്ലാ പ്രധാന നേതാക്കളുമായി നരേന്ദ്ര മോദിക്ക് വലിയ സൗഹൃദമുണ്ടായി. മോദിയെ കുറിച്ച് പറഞ്ഞ ലോക നേതാക്കളുടെ നല്ല വാക്കുകള്‍ നമുക്ക് മുന്നിലുണ്ട്'. 

'ഇത്രയധികം വിദേശ യാത്രകളുമായി നരേന്ദ്ര മോദി രാജ്യത്തിന്‍റെ യശസ് വര്‍ധിപ്പിച്ചപ്പോള്‍ അദേഹത്തെ എന്‍ആര്‍ഐ പിഎം എന്ന് വിളിച്ച് അധിക്ഷേപിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. അതേസമയം രാഹുല്‍ ഗാന്ധി 247 വിദേശ യാത്രകള്‍ നാല് വര്‍ഷത്തിനിടെ നടത്തുകയും, അദേഹം എവിടെയാണെന്ന് രാഹുലിന്‍റെ പാര്‍ട്ടിക്ക് പോലും അറിവില്ലാത്ത സാഹചര്യങ്ങളുണ്ടാവുകയും ചെയ്തു. മോദിയുടെ വളര്‍ച്ചയും ഇന്ത്യയുടെ വളര്‍ച്ചയും പരസ്‌പരം പൂരകങ്ങളായ ഘടകങ്ങളാണ്. മോദിയുടെ വിദേശ സന്ദര്‍ശനങ്ങളെല്ലാം വിവിധ മേഖലകളില്‍ രാജ്യത്തിന് കരുത്തായി. ആഗോള നേതാവായുള്ള അദേഹത്തിന്‍റെ വളര്‍ച്ച പാകിസ്ഥിനെ മലര്‍ത്തിയടിക്കുന്നതില്‍ ഇന്ത്യക്ക് നിര്‍ണായകമായി'. 

ദുര്‍ബലമായ അഞ്ച് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യ സൂപ്പർ 4-ലേക്ക്

'നരേന്ദ്ര മോദി അധികാരമേല്‍ക്കുമ്പോള്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും ദുർബലമായ 5 സമ്പദ്‌വ്യവസ്ഥകളിലൊന്നായിരുന്നു. എന്നാല്‍ ഇന്ന് ഇന്ത്യ ഉയര്‍ന്ന വളര്‍ച്ചാനിരക്കുമായി ലോകത്തെ നാല് സാമ്പത്തിക ശക്തികളിലൊന്നാണ്. 2024ല്‍ 3.88 ട്രില്യണ്‍ ഡോളറാണ് ഇന്ത്യയുടെ ജിഡിപി. പാകിസ്ഥാന്‍റെ ജിഡിപി 0.37 ട്രില്യണ്‍ ഡോളര്‍ മാത്രമാണ്. ഇന്ത്യയേക്കാള്‍ 10 ചുവട് പിന്നിലാണ് പാകിസ്ഥാന്‍. 2024ല്‍ ഇന്ത്യ 8.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ പാകിസ്ഥാന്‍റെത് 2.4 ശതമാനം മാത്രമായിരുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഇന്ത്യയുടെ ആളോഹരി ജിഡിപി 74 ശതമാനം വര്‍ധിച്ചു. അവിടെയും മാന്ദ്യമായിരുന്നു പാകിസ്ഥാന്. ഇന്ത്യയുടെ ഫോറെക്സ് റിസര്‍വ് 676 ബില്യണ്‍ ഡോളറാണെങ്കില്‍ പാകിസ്ഥാന്‍റെത് വെറും 9 ബില്യണ്‍ ഡോളറാണ്. ഇന്ത്യയാണ് ലോകത്ത് ഏറ്റവും വേഗം വളരുന്ന സാമ്പത്തിക രാജ്യം'- എന്നിങ്ങനെ നീളുന്നു ഓപ്പറേഷന്‍ സിന്ദൂര്‍ പശ്ചാത്തലത്തില്‍ എസ് ഗുരുമൂര്‍ത്തി ദി ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രസില്‍ എഴുതിയ ലേഖനത്തിലെ വിവരങ്ങള്‍. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം