പൊതുമേഖലാസ്ഥാപനങ്ങളെല്ലാം വിറ്റഴിക്കുന്ന ബജറ്റാണ് നിർമ്മലാ സീതാരാമന്റേതെന്നും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളതെന്നും കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ആർജെഡി, ആംആദ്മി, സിപിഎം അടക്കമുളള പ്രതിപക്ഷ കക്ഷികൾ ആരോപിച്ചു.
ദില്ലി: കേന്ദ്ര സർക്കാരിന്റെ 2021-2022 വർഷത്തെ ബജറ്റിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് പ്രതിപക്ഷ കക്ഷികൾ. സ്വകാര്യവത്ക്കരണത്തിന് കൂടുതൽ ഊന്നൽ നൽകി, പൊതുമേഖലാസ്ഥാപനങ്ങളെല്ലാം വിറ്റഴിക്കുന്ന ബജറ്റാണ് നിർമ്മലാ സീതാരാമന്റേതെന്നും ചില സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളതെന്നും കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ആർജെഡി, ആംആദ്മി, സിപിഎം അടക്കമുളള പ്രതിപക്ഷ കക്ഷികൾ ആരോപിച്ചു.
ബജറ്റിനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ജനങ്ങളെ വഞ്ചിക്കുന്ന ബജറ്റാണെന്നും പൊതുമേഖലാ സ്ഥാപനങ്ങൾ മുതൽ ഇൻഷുറൻസ് കമ്പനികൾ വരെ സർക്കാർ വിൽക്കുകയാണെന്നും പറഞ്ഞു. വ്യാജ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ മോദി സർക്കാർ പറ്റിക്കുന്നു. ഇന്ത്യയിലെ ആദ്യ കടലാസ് രഹിത ബജറ്റ് എല്ലാ മേഖലകളെയും വിൽക്കുന്നു. അസംഘടിത മേഖലയ്ക്ക് ബജറ്റ് ഒന്നും നൽക്കുന്നില്ലെന്നും മമതാ ആരോപിച്ചു.
ജനങ്ങളുടെ കൈകളിലേക്ക് പണമെത്തിക്കുന്നത് മറന്ന മോദി സർക്കാർ ഇന്ത്യയുടെ ആസ്തി മുതലാളിമാരായ സുഹൃത്തുക്കൾക്ക് നൽകാൻ തീരുമാനിച്ചെന്നായിരുന്നു ബജറ്റ് അവതരണത്തിന് പിന്നാലെ രാഹുൽ ഗാന്ധിയുടെ പ്രതികരണം.
രാജ്യത്തിന്റെ വികസനമല്ല, രാജ്യത്തെ വിൽക്കുന്ന ബജറ്റാണെന്ന് ആർജെഡിയും ആരോപിച്ചു. സർക്കാർ, റെയിൽവേ, എയർഇന്ത്യ, ഭാരത് പെട്രോളിയം അടക്കമുള്ളവ വിറ്റു. ഗ്യാസ് പൈപ്പ് ലൈൻ സ്റ്റേഡിയം, റോഡുകൾ, എന്നിവ വിൽപ്പന നടത്തുന്ന കമ്പനികൾക്കുള്ള ബജറ്റാണിതെന്നും തേജസ്വി യാദവ് ആരോപിച്ചു. ചില കമ്പനികൾക്ക് മാത്രം ഗുണകരമായ ബജറ്റാണെന്നും സാധാരണക്കാരന്റെ പ്രശ്നങ്ങളെ വർധിപ്പിക്കുമെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വിമർശിച്ചു.
