Asianet News MalayalamAsianet News Malayalam

ജാമിയ, അലിഗഢ് സർവകലാശാലകളിലെ പൊലീസ് നടപടി; പ്രതിപക്ഷ നേതാക്കൾ ഇന്ന് രാഷ്ട്രപതിയെ കാണും

സർവകലാശാലകളിലെ നടപടി അവസാനിപ്പിക്കാൻ രാഷ്ട്രപതി കേന്ദ്രസർക്കാരിന് നിർദ്ദേശം നല്‍കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. പൗരത്വ ഭേദഗതി നിയമം മരവിപ്പിക്കണമെന്ന ആവശ്യവും പ്രതിപക്ഷം ഉന്നയിക്കും.

opposition leaders to meet president protest against caa
Author
Delhi, First Published Dec 17, 2019, 7:16 AM IST

ദില്ലി: ജാമിയ മിലിയ സർവകലാശാലയിലെയും അലിഗഢ് മുസ്ലീം സർവകലാശാലയിലെയും പൊലീസ് നടപടിയിൽ പരാതി അറിയിക്കാൻ പ്രതിപക്ഷ നേതാക്കൾ ഇന്ന് രാഷ്ട്രപതിയെ കാണും. വൈകിട്ട് നാലരയ്ക്കാണ് കൂടിക്കാഴ്ച. സർവകലാശാലകളിലെ നടപടി അവസാനിപ്പിക്കാൻ രാഷ്ട്രപതി കേന്ദ്രസർക്കാരിന് നിർദ്ദേശം നല്‍കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. പൗരത്വ ഭേദഗതി നിയമം മരവിപ്പിക്കണമെന്ന ആവശ്യവും പ്രതിപക്ഷം ഉന്നയിക്കും. സംയുക്ത പ്രക്ഷോഭവും പ്രതിപക്ഷം ആലോചിക്കുന്നുണ്ട്. 

പ്രതിഷേധം തടയാൻ കേന്ദ്ര സർക്കാരിനാവുന്നില്ലെന്നും രാഷ്ട്രപതി ഇടപെടണമെന്നും നിയമം റദ്ദാക്കുന്നതിന് പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കണമെന്നും പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതിയോട് ആവശ്യപ്പെടും. ഇന്നലെ വിദ്യാർത്ഥി സമരത്തിന് പിന്തുണയുമായി പ്രിയങ്ക ഗാന്ധി ഇന്ത്യാഗേറ്റിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. ജാമിയ സർവകലാശാല സന്ദർശിച്ച പ്രതിപക്ഷ കക്ഷികൾ പൊലീസ് നടപടിയെ അപലപിച്ചു. അക്രമ സംഭവങ്ങളെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കും. ദില്ലിയിലും വിവിധ സംസ്ഥാനങ്ങളിലും വരും ദിവസങ്ങളിൽ പ്രക്ഷോഭം തുടങ്ങാനും കക്ഷികളുടെ അടിയന്തരയോഗം തീരുമാനിച്ചു. 

അതേസമയം, ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പൊലീസ് നടപടിക്കെതിരായ ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജുഡീഷ്യൽ അന്വേഷണം അടക്കം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. ഹ്യൂമൻ റൈറ്സ് ലോ നെറ്റ്‌വർക്ക്, പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ തുടങ്ങിയവരാണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. കലാപം നിർത്തിയാൽ ഇന്ന് വാദം കേൾക്കാമെന്ന് ഇന്നലെ ചീഫ് ജസ്റ്റിസ് വ്യക്‌തമാക്കിയിരുന്നു. 

Follow Us:
Download App:
  • android
  • ios