റിപ്പോർട്ടിന്‍റെ ഉള്ളടക്കം രണ്ട് ദിവസം മുൻപ് തന്നെ വിദേശ മാധ്യമങ്ങൾക്ക് ചോർന്നതും ചർച്ചയാക്കും
ദില്ലി: അഹമ്മദാബാദ് വിമാനാപകടത്തിലെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പാർലമെൻറിൽ ചോദ്യം ചെയ്യാൻ പ്രതിപക്ഷം. പൈലറ്റുമാരെ മാത്രം സംശയമുനയിൽ നിർത്തുന്നത് ശരിയല്ലെന്നാണ് ആക്ഷേപം. അന്വേഷണം കൂടുതൽ സുതാര്യമാക്കണമെന്ന് ആവശ്യപ്പെടും. റിപ്പോർട്ടിന്‍റെ ഉള്ളടക്കം രണ്ട് ദിവസം മുൻപ് തന്നെ വിദേശ മാധ്യമങ്ങൾക്ക് ചോർന്നതും ചർച്ചയാക്കും.
അതേസമയം, റിപ്പോർട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനാണ് പൈലറ്റുമാരുടെ സംഘടനയായ എയര്‍ലൈന്‍ പൈലറ്റ്സ് അസോസിയേഷന്‍റെ തീരുമാനം. വിമാനത്തിന്‍റെ രണ്ട് എഞ്ചിനുകളിലേക്കുമുള്ള സ്വിച്ചുകൾ നിലച്ചത് എങ്ങനെയെന്ന ചോദ്യമാണ് ഉയരുന്നത്. വിമാനം പറന്നുയരുമ്പോൾ എങ്ങനെ സ്വിച്ചുകൾ കട്ട് ഓഫ് പൊസിഷനിലേക്ക് മാറിയെന്ന ചോദ്യമാണ് ശക്തമാകുന്നത്.
പൈലറ്റുമാരുടെ സംഘടന രംഗത്ത് വന്നതോടെ, പൈലറ്റുമാരുടെ പിഴവാണോ സാങ്കേതിക തകരാറാണോയെന്നതിൽ കൂടുതൽ ചർച്ചകൾ ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വിഷയം പാർലമെന്‍റിൽ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷവും രംഗത്ത് വരുന്നത്.
ആരും നിഗമനത്തിലേക്ക് എത്തരുതെന്നാണ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ വ്യോമയാന മന്ത്രി പ്രതികരിച്ചത്. പ്രാഥമിക അന്വേഷണ സംഘത്തിൽ പൈലറ്റുമാരുടെ പ്രതിനിധി ഉണ്ടായില്ലെന്നതും റിപ്പോര്‍ട്ട് അവ്യക്തമെന്നതും പ്രതിപക്ഷം ഉയർത്തുന്നതോടെ വിഷയം രാഷ്ട്രീയ തർക്കത്തിലേക്ക് മാറുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
അതേസമയം, അഹമ്മദാബാദ് വിമാനാപകടത്തെ കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ടിനെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് പൈലറ്റുമാരുടെ സംഘടന. അന്വേഷണ റിപ്പോർട്ട് തള്ളണം എന്നതാണ് സംഘടനയുടെ ആവശ്യം. പുലർച്ചെ ഒന്നരയോടെ റിപ്പോർട്ട് പുറത്തുവന്നത് അസാധാരണമാണെന്നും ഒരു ഒപ്പ് പോലും ഇല്ലാതെ നിരുത്തരവാദപരമായാണ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നതെന്നുമാണ് വിമർശനം. പൈലറ്റുമാരിൽ എല്ലാ കുറ്റവും അടിച്ചേൽപിക്കാനാണ് റിപ്പോർട്ടിലൂടെ ശ്രമിക്കുന്നതെന്നും ഇത് അട്ടിമറിയാണെന്നും എയർലൈൻ പൈലറ്റ്സ് അസോസിയേഷൻ ആരോപിച്ചു.



