സ്ഫോടനത്തിനുള്ള ആര് ഡി എക്സ് എവിടെ നിന്ന് വന്നുവെന്നും ചാവേറിന്‍റെ ഡിഎന്‍എ എവിടെയെന്നും പ്രധാനമന്ത്രി വ്യക്തമാക്കണം.

ഹൈദരാബാദ്: പുല്‍വാമ ഭീകരാക്രമണത്തിന് വഴിവെച്ച രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ വീഴ്ചയില്‍ മോദി സര്‍ക്കാര്‍ എന്ത് നടപടിയെടുത്തെന്ന് അസദുദ്ദീൻ ഒവൈസി. രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്ച പറ്റിയെന്ന് തെളിഞ്ഞതോടെ എത്ര മന്ത്രിമാര്‍ രാജിവെച്ചെന്ന് രാജ്യത്തോട് പറയണമെന്നും ഓൾ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ നേതാവും ഹൈദരാബാദ് എംപിയുമായ ഒവൈസിയുടെ പരിഹാസം. രാഷ്ട്രീയ, നയതന്ത്ര പരാജയത്തിനും മോദി രാജ്യത്തോട് ഉത്തരം പറയണമെന്നും ഒവൈസി പറഞ്ഞു.

സ്ഫോടനത്തിനുള്ള ആര് ഡി എക്സ് എവിടെ നിന്ന് വന്നുവെന്നും ചാവേറിന്‍റെ ഡിഎന്‍എ എവിടെയെന്നും പ്രധാനമന്ത്രി വ്യക്തമാക്കണം. ഇന്ത്യയുടെ പുത്രന്‍ തിരിച്ചെത്തിയതില്‍ സന്തോഷിക്കുന്നു. രാജ്യത്തിന്‍റെ ശത്രുക്കള്‍ നമ്മുടേയും ശത്രുക്കളാണ്. രാഷ്ട്രീയ വ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോഴും രാജ്യത്തിനാണ് മുന്‍തൂക്കം. രാജ്യാതിര്‍ത്തിയും പരമാധികാരവും വിഷയമാകുമ്പോള്‍ യാതൊരു വിധ സന്ധിയുമില്ലെന്നും ഒവൈസി പറഞ്ഞു.

40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണത്തില്‍ ജയ്ഷെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിന്‍റെ പങ്കിനെക്കുറിച്ച് പാക്കിസ്ഥാന്‍ തെളിവ് ചോദിച്ചിരുന്നു. യുഎന്‍ നിരോധിച്ച ഭീകരസംഘടനയാണ് ജയ്ഷെ മുഹമ്മദ്. ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് പാക്കിസ്ഥാന് വേണ്ടതെന്നും ഒവൈസി ചോദിച്ചു. പിശാചുക്കളുടെ സംഘടനയാണ് ജയ്ഷെ മുഹമ്മദ്. മസൂദ് അസ്ഹറിനെ പാക്കിസ്ഥാന്‍ ജയിലിലടക്കണമെന്നും ഒവൈസി ആവശ്യപ്പെട്ടു. മസൂദ് അസ്ഹര്‍ മൗലാന അല്ല പിശാചിന്‍റെ ശിഷ്യനാണ്. ഹാഫിസ് സയ്യിദ് കൊലപാതികയാണെന്നും ഒവൈസി. ഇസ്ലാമുമായി ഇവര്‍ക്ക് യാതൊരു ബന്ധവുമില്ലന്നും ഒവൈസി ആരോപിച്ചു.