'ആരുടെയും സ്വകാര്യ സ്വത്തല്ല,ഞങ്ങളും മനുഷ്യര്‍'; മുസ്ലീം തടവുകാരന്‍റെ ദേഹത്ത് ചാപ്പകുത്തിയതിനെതിരെ ഒവൈസി
കന്നുകാലികള്‍ക്ക് സമമായി മനുഷ്യരെ മുദ്രകുത്തുന്നത് ക്രൂരവും മനുഷ്യത്വവിരുദ്ധവുമാണ്. ഞങ്ങളെ അധിക്ഷേപിക്കാന്‍ ഓരോ ദിവസവും പുതിയ വഴികള്‍ കണ്ടെത്തുകയാണ്
ദില്ലി: തീഹാര്‍ ജയിലിലെ മുസ്ലീം തടവുകാരന്‍റെ ദേഹത്ത് നിര്‍ബന്ധപൂര്‍വ്വം ഓം എന്ന് ചാപ്പകുത്തിയതിനെതിരെ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ പ്രസിഡന്‍റ് അസാദുദ്ദീൻ ഒവൈസി. കന്നുകാലികള്‍ക്ക് സമമായി മനുഷ്യരെ മുദ്രകുത്തുന്നത് ക്രൂരവും മനുഷ്യത്വവിരുദ്ധവുമാണ്. ഞങ്ങളെ അധിക്ഷേപിക്കാന്‍ ഓരോ ദിവസവും പുതിയ വഴികള്‍ കണ്ടെത്തുകയാണ്. ഞങ്ങള്‍ മനുഷ്യരാണ്, ആരുടെയും സ്വകാര്യ സ്വത്തല്ലെന്നായിരുന്നു ഒവൈസിയുടെ ട്വീറ്റ്.
ജയിലിലെ തടവുകാരനായ നാബിര്‍ എന്ന വ്യക്തിയുടെ ദേഹത്താണ് അധികൃതര്‍ ചാപ്പ കുത്തിയത്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി ഇയാളുടെ കുടുംബം കാര്‍ക്കര്‍ദൂമ കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് സംഭവം പുറത്തായത്. രണ്ടു ദിവസമായി നാബിറിന് ഭക്ഷണം നല്‍കിയിരുന്നില്ലെന്നും മുസ്ലീമായതിനാലാണ് ക്രൂരതകളനുഭവിക്കേണ്ടി വന്നതെന്നും കുടുംബം പരാതിയില്‍ വ്യക്തമാക്കുന്നു.
കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്ന് നാബിറിന്‍റെ ദേഹ പരിശോധന നടത്തി പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ജയിലിലെ സിസിടിവി പരിശോധിക്കാനും മെഡിക്കല്‍ പരിശോധനയ്ക്കും കൃത്യമായ അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടു.